ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ സാമ്പത്തിക വളർച്ച രണ്ടാം പാദത്തിൽ (ജൂലൈ–സെപ്റ്റംബർ) 6.3%. റിസർവ് ബാങ്കിന്റെ അനുമാനം (6.3%) പൂർണമായും ശരിവയ്ക്കുന്നതാണ് കണക്ക്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിലെ വളർച്ച 8.4 ശതമാനമായിരുന്നു. രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 35.89 ലക്ഷം കോടി രൂപയായിരുന്നത് ഇക്കൊല്ലം 38.17 ലക്ഷം കോടി രൂപയായി ഉയർന്നു.

ആദ്യപാദത്തിൽ 36.85 ലക്ഷം കോടിയായിരുന്നു ജിഡിപി. ഇതുവച്ചു നോക്കുമ്പോൾ രണ്ടാം പാദത്തിൽ 3.58 ശതമാനത്തിന്റെ വർധനയുണ്ടായി. ഇക്കൊല്ലം ആദ്യ പാദത്തിൽ 13.2 ശതമാനമായിരുന്നു വളർച്ച. ഇത് കഴിഞ്ഞ വർഷം അതേ പാദത്തിലെ വളരെ കുറഞ്ഞ വളർച്ച നിരക്കുമായി (–23.8%) ബന്ധപ്പെടുത്തി കണക്കുകൂട്ടിയതുമൂലമുള്ള കുതിപ്പാണ് (ലോ ബേസ് ഇഫക്റ്റ്).  ജൂലൈ–സെപ്റ്റംബർ കാലയളവിൽ കൃഷി (4.6%), വാണിജ്യം, ഹോട്ടൽ, ഗതാഗതം, കമ്യൂണിക്കേഷൻ (14.7%) എന്നീ മേഖലകളിൽ മികച്ച വളർച്ചാനിരക്ക് കൈവരിച്ചു.

ഉൽപാദനമേഖല (–2.3), ഖനനം, ക്വാറിയിങ് മേഖലകളിൽ (–2.8) കനത്ത തകർച്ചയാണുണ്ടായത്. കൽക്കരി ക്ഷാമം, അസംസ്കൃത വസ്തുക്കളുടെ ക്ഷാമം തുടങ്ങിയവയാണ് ഉൽപാദനമേഖലയ്ക്ക് തിരിച്ചടിയായത്. 7% വളർച്ചയാണ് റിസർവ് ബാങ്ക് ഇക്കൊല്ലം പ്രതീക്ഷിക്കുന്നത്. മൂന്നും നാലും പാദത്തിൽ 4.6% വളർച്ചയാണ് അനുമാനം. ഇന്ത്യ വലിയ വളർച്ചാനിരക്ക് നിലനിർത്തുമെന്നും വിലക്കയറ്റം അടുത്ത വർഷത്തോടെ കുറയുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

ഇന്ത്യ തന്നെ മുന്നിൽ

പ്രമുഖ രാജ്യങ്ങളിൽ ഏറ്റവും വളർച്ചനിരക്ക് ഇന്ത്യയുടേതുതന്നെ. ചൈന ജൂലൈ–സെപ്റ്റംബറിൽ 3.9% വളർച്ചയാണു രേഖപ്പെടുത്തിയത്.

English Summary: India's GDP Growth rate

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com