സംരംഭക വർഷം: കൂടുതൽ കൃഷി– ഭക്ഷ്യസംസ്കരണ മേഖലയിൽ
Mail This Article
തിരുവനന്തപുരം∙ സംരംഭക വർഷം പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി - ഭക്ഷ്യ സംസ്‌കരണ മേഖലയിലാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. 17,958 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽ വന്നു. 1818 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 58,038 പേർക്ക് ഈ യൂണിറ്റുകളിലൂടെ തൊഴിൽ ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. ഒരു വർഷത്തിനിടെ 1 ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതി വഴി ഇതിനോടകം 1,01,353 സംരംഭങ്ങൾ ആരംഭിച്ചത് ചരിത്രനേട്ടമാണെന്നും മന്ത്രി പറഞ്ഞു.
ഗാർമെന്റ്സ് ആൻഡ് ടെക്സ്റ്റൈൽ മേഖലയിൽ 11672 സംരംഭങ്ങളും 500 കോടിയിലധികം രൂപയുടെ നിക്ഷേപവും 23,874 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് മേഖലയിൽ 4,352 സംരംഭങ്ങളും 260 കോടി രൂപയുടെ നിക്ഷേപവും 8,078 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സേവന മേഖലയിൽ 7,810 സംരംഭങ്ങളാണ് റജിസ്റ്റർ ചെയ്തത്. 465 കോടി രൂപയുടെ നിക്ഷേപവും 17,707 തൊഴിലും ഈ മേഖലയിൽ ഉണ്ടായി. വ്യാപാര മേഖലയിൽ 31,676 സംരംഭങ്ങളും 1,817 കോടിയുടെ നിക്ഷേപവും 58,038 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്. ബയോ ടെക്നോളജി, കെമിക്കൽ മേഖല തുടങ്ങി ഇതര മേഖലകളിലായി 26,679 സംരംഭങ്ങളും ആരംഭിച്ചു. വനിതാ സംരംഭകർ നേതൃത്വം നൽകുന്ന ഇരുപത്തി അയ്യായിരത്തിലധികം സംരംഭങ്ങൾ പ്രവർത്തനം ആരംഭിച്ചു. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള 10 പേർ വിവിധ സംരംഭങ്ങൾ പദ്ധതി വഴി ആരംഭിച്ചിട്ടുണ്ട്.
ഉൽപന്നങ്ങൾക്ക് കേരള ബ്രാൻഡിങ്
സംരംഭങ്ങൾ ആരംഭിച്ചവർക്ക് ഏതു തരം സഹായം ലഭ്യമാക്കാനും എംഎസ്എംഇ ക്ലിനിക്കുകൾ കാര്യക്ഷമമായി പ്രവർത്തിക്കുമെന്നു മന്ത്രി അറിയിച്ചു. ഉൽപന്നങ്ങൾക്കു കേരള ബ്രാൻഡിങ് നൽകുന്നതിനു വഴിയൊരുക്കുമെന്നും മാർക്കറ്റിങ് മെച്ചപ്പെടുത്തുന്നതിനു പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ വിപണനത്തിനുള്ള സാധ്യതകളും സംരംഭകരിൽ എത്തിക്കും. ജനുവരിയിൽ എറണാകുളം ജില്ലയിൽ സംരംഭക വർഷം പദ്ധതിയിലൂടെ സംരംഭകരായവരുടെ സംഗമം സംഘടിപ്പിക്കും.