ADVERTISEMENT

ആരോഗ്യ ഇൻഷുറൻസ് രംഗത്ത് പോയ വർഷം അടിമുടി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. നന്നായി ദിവസേന നടക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവ് നൽകുന്നതു പോലുള്ള ന്യൂജൻ മെഡിക്കൽ പോളിസികൾ അടക്കം വിപണിയിലെത്തി.   

പരിരക്ഷാ പരിധി

മെഡിക്കൽ പോളിസികളുടെ പ്രീമിയം നിരക്കുകളിൽ പോയ വർഷം 20% വരെ വർധന ഉണ്ടായി. കൂടാതെ, ചികിത്സാ നിരക്കുകൾ കുത്തനെ ഉയർന്നതും ആവശ്യത്തിന് പരിരക്ഷാ പരിധി അഥവാ സം അഷ്വേഡ് നിലനിർത്താൻ തടസ്സമാകുന്നുണ്ട്.  ടോപ്അപ് പോളിസികൾ, റിസ്റ്റോറേഷൻ എന്നിവയിലൂടെ ഈ പ്രയാസങ്ങൾ മറികടക്കാം.  

∙  അടിസ്ഥാന പോളിസിയിൽ ക്ലെയിമുണ്ടായി പരിധി ഉപയോഗിച്ച് തീർന്നാൽ പരിരക്ഷാ പരിധി പുനഃസ്ഥാപിച്ച് നൽകുന്ന സൗകര്യമാണ് റിസ്റ്റോറേഷൻ. ഉദാഹരണത്തിന്: അഞ്ച് ലക്ഷം രൂപയുടെ പോളിസിയിൽ ഭാഗികമായോ പൂർണമായോ ക്ലെയിം നൽകിയ  ശേഷം, ബാക്കി നിൽക്കുന്ന പോളിസി കാലാവധിക്കും അഞ്ചു ലക്ഷം രൂപയുടെ പരിധി പുനഃസ്ഥാപിച്ച് തുടരുന്നു.  ഭാഗികമായും പൂർണമായും ഉപയോഗപ്പെടുത്തിയ ശേഷം റിസ്റ്റോറേഷൻ അനുവദിക്കുന്ന വ്യത്യസ്ത പോളിസികളുണ്ട്.  

∙  പരിരക്ഷാ പരിധിക്ക് മുകളിൽ ക്ലെയിം ഉണ്ടായാൽ ഉപയോഗിക്കാവുന്ന രീതിയിൽ ഉയർന്ന തുകയ്ക്കുള്ള അധിക പോളിസിയാണ് ടോപ്അപ് പോളിസികൾ. ഉദാഹരണത്തിന്  5 ലക്ഷം രൂപയുടെ പോളിസിയോടൊപ്പം 10 ലക്ഷം രൂപയുടെ ടോപ്അപ് പോളിസി കൂടി അധികമായി എടുത്താൽ ടോപ്അപ് പരിധിക്ക് കുറഞ്ഞ പ്രീമിയം നൽകിയാൽ മതി. ക്ലെയിമുകളില്ലാത്ത വർഷങ്ങളിൽ പരിരക്ഷാപരിധി നിശ്ചിത ശതമാനം കണ്ട് പോളിസി പുതുക്കുമ്പോൾ ഉയർത്തി നൽകും.  പരമ്പരാഗത പോളിസികളിൽ 5 മുതൽ 10% മാത്രമാണ് നോ ക്ലെയിം ബോണസ്. പല പുതിയ പോളിസികളും 2 വർഷം കൊണ്ട് 50% വരെ ബോണസ് നൽകുന്നു.  

പോക്കറ്റ് കാലിയാകാതെ

ക്ലെയിം നൽകുമ്പോൾ ഒരു ഭാഗം ഉടമ കൂടി വഹിക്കേണ്ട ‘കോ-പേ’ അല്ലെങ്കിൽ ‘ഡിഡക്ടബിൾ’ തുടങ്ങിയ നിബന്ധനകളുള്ള പോളിസികളിൽ അനുവദിച്ചു കിട്ടുന്ന തുക കുറവായിരിക്കും.  രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച് പ്രീമിയം കണക്കാക്കുന്നതിനാൽ, കേരളത്തിൽ എടുക്കുന്ന പോളിസികൾ ഉപയോഗിച്ച് വൻനഗരങ്ങളിൽ ചികിത്സ തേടിയാൽ ചെലവിന്റെ നിശ്ചിത ശതമാനം പോളിസി ഉടമ വഹിക്കണം എന്ന നിബന്ധനയിൽ കുടുങ്ങിയാലും ക്ലെയിം വരുമ്പോൾ പോക്കറ്റ് കാലിയാകും. പരമ്പരാഗത പോളിസികൾ ആയുഷ് ചികിത്സ, മാനസിക ചികിത്സ, ഔട് പേഷ്യന്റ് ചികിത്സ, കുടുംബ ചികിത്സ എന്നിവയ്ക്ക് ക്ലെയിം നിരസിക്കാറുണ്ട്.  ഇത്തരം നിബന്ധനകൾ ഒഴിവാക്കി പൊളിച്ചെഴുതിയ പോളിസികൾ വിപണിയിൽ  ലഭ്യമാണ്.  

ഉപപരിധികൾ മറ്റൊരു കടമ്പ

പല പരമ്പരാഗത പോളിസികളും മുറിവാടക, ഐസിയു, നഴ്സിങ് ചെലവുകൾ തുടങ്ങിയ ചെലവിനങ്ങൾക്ക് ഉപപരിധി നിർബന്ധമാക്കിയിട്ടുണ്ട്. മുറിവാടക 2,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്ന പോളിസിയിൽ ക്ലെയിം നൽകുമ്പോൾ മുറിവാടക 3,000 രൂപയാണെങ്കിൽ അനുവദിക്കുന്ന മൊത്തം ക്ലെയിം തുക ആകെ ചെലവായ തുകയുടെ മൂന്നിലൊന്നായി വെട്ടിച്ചുരുക്കിയതുപോലുള്ള അനുഭവം പലർക്കും ഉണ്ടായിട്ടുള്ളത് ഇക്കാരണത്താലാണ്.  എല്ലാ ഉപപരിധികളും നീക്കം ചെയ്ത് പരിരക്ഷാ തുക പൂർണമായും ആവശ്യമുള്ള ചികിത്സാ ചെലവുകൾക്ക്  ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് പല പുതുതലമുറ പോളിസികളും.

ആരോഗ്യ ആപ്പുകൾ

കമ്പനികളുടെ ആപ്പുകളിലൂടെയും പോർട്ടലുകളിലൂടെയും പോളിസി വാങ്ങുമ്പോൾ കൂടുതൽ സുതാര്യത ഉണ്ടാകും. പ്രീമിയം തുകയിൽ കിഴിവും ലഭിക്കും. ആരോഗ്യം നിലനിർത്തുന്നതിനു നടപ്പ് ശീലമാക്കിയവർക്ക് തങ്ങൾ ദിവസേന പൂർത്തിയാക്കുന്ന ചുവടുകൾക്ക് അല്ലെങ്കിൽ കത്തിച്ച കാലറികൾക്ക് ആനുപാതികമായി പോളിസി പുതുക്കുമ്പോൾ പ്രീമിയത്തിൽ കിഴിവ് ലഭിക്കും. ഇതിനായി പോളിസി നമ്പർ രേഖപ്പെടുത്തിയ മൊബൈൽ ആപ്പ് കമ്പനികൾ പോളിസിയോടൊപ്പം നൽകുന്നുണ്ട്.  ഒരു പുതുതലമുറ കമ്പനി ദിവസേന 10,000 ചുവടുകൾ നടക്കുന്നവർക്ക് പൂർണമായും സൗജന്യമായി പോളിസി പുതുക്കി നൽകുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്.

പോളിസി മാറ്റാം

നിലവിലുള്ള പോളിസികൾ ഇടപാട് സൗഹൃദമല്ലെങ്കിൽ മെച്ചപ്പെട്ട സൗകര്യങ്ങളും നിബന്ധനകളും ഉള്ള മറ്റ് കമ്പനികളുടെ പോളിസികളിലേക്ക് അനായാസം മാറുന്നതിനും പുതുക്കുന്നതിനും സാധിക്കും.  നിലവിലുള്ള പോളിസികളിൽ പൂർത്തിയാക്കിയ കാത്തിരിപ്പ് കാലാവധി, ഉൾപ്പെടുത്തിയിട്ടുള്ള അസുഖങ്ങൾ തുടങ്ങിയവയൊക്കെ പുതിയ പോളിസികളിൽ തുടർന്നും നിലനിർത്താം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com