ADVERTISEMENT

പുതുവർഷത്തിന്റെ തുടക്കം മുതൽ വിൽപനക്കാരായിരുന്ന വിദേശധനസ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യയിലെ ഓഹരി വിപണിയിലേക്കു തിരിച്ചെത്തുന്നു. കഴിഞ്ഞ ഏതാനും വ്യാപാരദിനങ്ങളിലായി അവ ഇന്ത്യൻ വിപണിയിൽനിന്നു സമാഹരിച്ചത് 6087 കോടി രൂപയുടെ ഓഹരികൾ. ഹിൻഡൻബർഗ് ബോംബ് സ്ഫോടനത്തിൽനിന്നുണ്ടായ ആഘാതം വിപണിയെ തീരാദുരിതത്തിലാഴ്ത്താനൊന്നും പോകുന്നില്ലെന്നതാണു വിദേശ ധനസ്ഥാപനങ്ങളുടെ തിരിച്ചുവരവു നൽകുന്ന വ്യക്തമായ സൂചന. 

അദാനിയുടെ വ്യവസായ സാമ്രാജ്യത്തിന് ഇളക്കം തട്ടിയതിനപ്പുറം രാജ്യത്തെ ഓഹരി വിപണിക്കു വീണ്ടെടുക്കാനാകാത്ത നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും വിദേശ ധനസ്ഥാപനങ്ങളുടെ പുനർപ്രവേശനത്തിന് അർഥം നൽകാം. ബ്ളൂംബർഗ് ന്യൂസ് 22 ഫണ്ട് മാനേജർമാർക്കിടയിൽ നടത്തിയ സർവേയിൽ 16 പേരിൽനിന്നു ലഭിച്ചതും ഇന്ത്യൻ വിപണിക്ക് അനുകൂലമായ അഭിപ്രായമാണ്. നാലു പേർ നിഷ്പക്ഷത പുലർത്തി. രണ്ടു പേർ മാത്രമാണ് അദാനി സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിൽപനക്കാരുടേതാണ് ഈ വിപണി എന്ന് അഭിപ്രായപ്പെട്ടത്.

അദാനിയുടെ ഓഹരികൾക്കൊന്നും പ്രാതിനിധ്യമില്ലാത്ത ബിഎസ്ഇ സെൻസെക്സ് സർവകാല ഔന്നത്യത്തിനു നാലു ശതമാനം മാത്രമാണു താഴെയെന്നതും വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ വിപണിയിൽ വിശ്വാസമേകുന്നു. അദാനി ഗ്രൂപ്പിലെ രണ്ടു കമ്പനികളുടെ ഓഹരികൾക്കു പ്രാതിനിധ്യമുള്ള എൻഎസ്ഇ നിഫ്റ്റി പോലും റെക്കോർഡ് നിലവാരത്തിന് അഞ്ചു ശതമാനം മാത്രം താഴെ. ഇതൊന്നും പോരെങ്കിൽ ഇവിടെ ഓഹരി വിലകൾ വളരെ ന്യായമായ വിലനിലവാരത്തിൽ എത്തിയിരിക്കുകയുമാണ്.  

ഇക്കാരണങ്ങൾക്കെല്ലാം പുറമെ മറ്റൊരു യാഥാർഥ്യവും വിദേശ ധനസ്ഥാപനങ്ങൾക്കു മുന്നിലുണ്ട്: ഇന്ത്യയുടെ സാമ്പത്തിക വളർച്ച. ഇതുതന്നെയാണു വിദേശ ധനസ്ഥാപനങ്ങളുടെ തിരിച്ചുവരവിനു പ്രധാന പ്രചോദനമെന്നു വിപണി നിരീക്ഷകർ കരുതുന്നു. അതേസമയം, യുഎസിലെ പലിശ നിരക്കും തൊഴിൽരഹിതരുടെ എണ്ണവും വ്യാപാരക്കമ്മിയും വർധിക്കുമെന്നും ഡോളറിന്റെ മൂല്യവർധനയ്ക്കു വിരാമമാകുകയാണെന്നുമുള്ള നിരീക്ഷണത്തിനു പരക്കെ അംഗീകാരം ലഭിക്കുകയുമാണ്. ഈ സാഹചര്യത്തിൽ വികസ്വര വിപണികളാണു നിക്ഷേപത്തിന് ഏറ്റവും യോജ്യമെന്ന തിരിച്ചറിവു പ്രബലമാകുന്നു. വികസ്വര വിപണികളുടെ കൂട്ടത്തിൽ ഇന്ത്യയ്ക്കു കൽപിക്കപ്പെടുന്ന മൂല്യമാണ് ഏറ്റവും വലുത്.

നിഫ്റ്റിക്കു നിർണായകം 18,100 പോയിന്റ്

വിദേശ ധനസ്ഥാപനങ്ങളുടെ തിരിച്ചുവരവിലാണു നിഫ്റ്റിക്കു കഴിഞ്ഞ ആഴ്ച 18,000 നിലവാരം പിന്നിടാൻ സാധിച്ചത്. 18,100 പോയിന്റ് മറികടക്കാൻപോലും ഒരു ഘട്ടത്തിൽ സാധിക്കുകയും ചെയ്തു. വാരാന്ത്യ വിൽപന സമ്മർദമാണു വീണ്ടെടുത്ത നിലവാരം നിലനിർത്തുന്നതിനു തടസ്സമായത്. നിഫ്റ്റിക്കു 17,944.20 നിലവാരത്തിൽ അവസാനിക്കേണ്ടിവന്നു.

ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിൽ നിഫ്റ്റി 18,100 മറികടക്കുമെന്നു കരുതാം. അതു നിർണായക നിലവാരമാണ്. 17,800 നിലവാരത്തിൽ വിപണിക്കു ശക്തമായ പിന്തുണയാണു കാണുന്നത്. അതിനാൽ 17,800 – 18,100 നിലവാരം ഏറെക്കുറെ ഉറപ്പാക്കാം. 17,700 – 18,300 നിലവാരമാണു പരമാവധി താഴ്ച – ഉയർച്ച നിലവാരമായി അനുമാനിക്കുന്നത്.

സൂചികകളിൽ അഴിച്ചുപണി

അതിനിടെ, നിഫ്റ്റി – 50 സൂചികയിലെ പ്രാതിനിധ്യം അർധ വാർഷിക പുനരവലോകനത്തിനു വിധേയമാക്കിയ നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് അദാനി ഗ്രൂപ്പിൽപ്പെട്ട രണ്ടു കമ്പനികളുടെയും ഓഹരികളെ ഒഴിവാക്കിയില്ലെന്നതു ശ്രദ്ധേയം. അദാനി ഗ്രൂപ്പിൽപ്പെട്ട അദാനി വിൽമർ, അദാനി പവർ എന്നിവയെ എൻഎസ്ഇയുടെ മറ്റു ചില സൂചികകളിൽ ഉൾപ്പെടുത്തുകകൂടി ചെയ്തു. ഇതുൾപ്പെടെ സൂചികകളിലെ മാറ്റങ്ങൾ മാർച്ച് 31നു നിലവിൽവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com