ADVERTISEMENT

ഓഹരി വിപണിയിലെ ഉയർന്ന ‘റിസ്ക്’ ഒരുഭാഗത്തു നിൽക്കുമ്പോൾ, മ്യൂച്വൽ ഫണ്ട്  നിക്ഷേപ മാർഗങ്ങൾ ആളുകൾക്കിടയിൽ വീണ്ടും തരംഗമാകുകയാണ്. ഏതൊക്കെയാണ് വിവിധ തരം ഫണ്ടുകൾ, എങ്ങനെ ഫലപ്രദമായി  ഇവയിൽ നിക്ഷേപം നടത്താം എന്നു വിശദമാക്കുന്ന പംക്തി ആരംഭിക്കുന്നു

2022 ഡിസംബർ പകുതി പിന്നിടുന്നതു വരെ ഇന്ത്യൻ ഓഹരി വിപണി തിളക്കമാർന്ന പ്രകടനം നിലനിർത്തി പോന്നിരുന്നുവെങ്കിലും തുടർന്നങ്ങോട്ട് ചെറിയ തളർച്ച കാണിക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. 2023ലെ ആദ്യ ട്രേഡിങ് ദിനമായ ജനുവരി 2ന് 61,167 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ച ബിഎസ്ഇ സെൻസെക്സ് ജനുവരി അവസാന ട്രേഡിങ് ദിനം 59,549 പോയിന്റിലെത്തുകയും ഫെബ്രുവരി 28ന് വീണ്ടും ഇറങ്ങി 58,962 നിലവാരത്തിലെത്തുകയും ചെയ്തു. അതായത് ഈ വർഷം ആദ്യത്തെ രണ്ടു മാസത്തിനിടെ ഉണ്ടായ നഷ്ടം 2205 പോയിന്റ്. 

വിദേശധനകാര്യ സ്ഥാപനങ്ങൾ ഓഹരി വിറ്റുമാറുന്നതും, ഉയർന്ന നാണ്യപ്പെരുപ്പവും, വർധിച്ചുവരുന്ന പലിശനിരക്കും, എല്ലാത്തിനും പുറമെ അദാനി ഗ്രൂപ്പ് കമ്പനികളുമായി ബന്ധപ്പെട്ടു വന്ന നെഗറ്റീവ് വാർത്തകളും തന്നെ വിപണിയെ ചെറുതായി തളർത്തുകയുണ്ടായി. അതേസമയം മ്യൂച്വൽ ഫണ്ട് വിപണിയിൽ കാണുന്നത് ചില നല്ല സൂചനകളാണ്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) ഒടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് ഓഹരിയിൽ അധിഷ്ഠിതമായ ഓപ്പൺ എൻഡഡ് മ്യൂച്വൽ ഫണ്ടുകളിൽ 2023 ഫെബ്രുവരിയിൽ നടന്ന നിക്ഷേപം 15,685 കോടി രൂപയാണ്.

തൊട്ടുമുൻപുള്ള ജനുവരി മാസത്തേക്കാൾ 3139 കോടി രൂപ അധികം. റീടെയിൽ നിക്ഷേപകർ ഏറെ താൽപര്യം കാണിച്ചുവരുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപികളിലാകട്ടെ ഫെബ്രുവരിയിൽ ചേർക്കപ്പെട്ട പ്രതിമാസ നിക്ഷേപം 13686 കോടി രൂപ. തുടർച്ചയായി അഞ്ചാമത്തെ മാസമാണ് എസ്ഐപികളിൽ വന്നു ചേരുന്ന നിക്ഷേപം 13,000 കോടി രൂപയ്ക്ക് മുകളിൽ പോയിക്കൊണ്ടിരിക്കുന്നത്. 

ഫെബ്രുവരി അവസാനിക്കുമ്പോൾ രാജ്യത്തെ ആകെ ഫോളിയോകളുടെ എണ്ണം 14.42 കോടി എന്ന പുതിയ ഉയരത്തിലെത്തിയിരിക്കുന്നു. ആകെ കൈകാര്യം ചെയ്യപ്പെടുന്ന ആസ്തി 40 ലക്ഷം കോടി രൂപ, അതിൽ തന്നെ 20 ലക്ഷം കോടി രൂപ കൂട്ടിച്ചേർക്കപ്പെട്ടത് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ. ജനകീയമായ ഒരു നിക്ഷേപ മാർഗമായി ഇന്ത്യയിൽ മ്യൂച്വൽ ഫണ്ട് വിപണി വളർന്നുകൊണ്ടിരിക്കുകയാണ്. മ്യൂച്വൽ ഫണ്ട് വിപണിയിലേക്ക് നിക്ഷേപകർ ആകർഷിക്കപ്പെടുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് ആമുഖമായി പരിശോധിക്കാം.

നിക്ഷേപത്തിലെ വൈവിധ്യവൽക്കരണം 

ഓഹരി, കടപ്പത്രങ്ങൾ, ബോണ്ടുകൾ എന്നിവയിലൂടെ നിക്ഷേപകരുടെ പണം എത്തിച്ചേരുന്നത് വ്യത്യസ്ത കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സെക്യൂരിറ്റികളിലാണ്. ഉദാഹരണത്തിന് ഇന്ത്യയിലെ മുൻനിര കമ്പനികളുടെ ഓഹരികളിൽ മാത്രം നിക്ഷേപം അനുവദിക്കപ്പെട്ട ലാർജ് ക്യാപ് ഫണ്ടുകളിൽ ശരാശരി 50 മുതൽ 70 വരെ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം നടക്കുന്നതായി കാണാം. അതായത് ഒന്നോ രണ്ടോ കമ്പനികളിൽ മാത്രമായി ഉയർന്ന റിസ്കിൽ നേരിട്ട് നിക്ഷേപിക്കുന്നതിന് പകരം വ്യത്യസ്ത അനുപാതത്തിൽ 50ൽ അധികം ഓഹരികളിലായി വിന്യസിക്കപ്പെടുമ്പോൾ സ്വാഭാവികമായും റിസ്ക് വലിയ അളവിൽ നിയന്ത്രണ വിധേയമാകുന്നു. 

പ്രഫഷനൽ ഫണ്ട് മാനേജർമാരുടെ സേവനം 

ഏതെല്ലാം ഓഹരികളിൽ അഥവാ ബോണ്ടുകളിൽ നിക്ഷേപിക്കണം എന്നുള്ള തീരുമാനം പ്രഫഷനലുകളും അക്കാദമിക് യോഗ്യതകളുമുള്ള ഫണ്ട് മാനേജർമാരെ ഏൽപിക്കാൻ സാധിക്കുന്നു എന്നുള്ള വലിയ നേട്ടം നിക്ഷേപകർക്കുണ്ട്. 

തിരഞ്ഞെടുക്കാൻ ധാരാളം വിഭാഗങ്ങളും ഉപവിഭാഗങ്ങളും 

ഓരോ നിക്ഷേപകനും അനുയോജ്യമായ സ്കീമുകൾ തിരഞ്ഞെടുക്കാൻ ധാരാളം വിഭാഗങ്ങളും ഉപവിഭാഗങ്ങളും മ്യൂച്വൽ ഫണ്ടുകളിലുണ്ട്. ഓഹരിയധിഷ്ഠിത വിഭാഗത്തിൽ 11 സ്കീമുകളും, ഡെറ്റ് വിഭാഗത്തിൽ 16 തരം സ്കീമുകളും, ഓഹരിയും ഡെറ്റും ചേർന്ന് വരുന്ന ഹൈബ്രിഡ് വിഭാഗത്തിൽ 7 തരം സ്കീമുകളും നിലവിലുണ്ട്. ഓരോ നിക്ഷേപകന്റെയും റിസ്ക് എടുക്കുന്നതിനുള്ള കഴിവ്, നിക്ഷേപ കാലാവധി, നിക്ഷേപ ലക്ഷ്യം മുതലായ ഘടകങ്ങൾക്കനുസൃതമായി ഏതെങ്കിലും ഒരു വിഭാഗമോ അതല്ലെങ്കിൽ ഒന്നിലധികം വിഭാഗങ്ങൾ കൂടിച്ചേർന്ന ഒരു പോർട്ട്ഫോളിയോ തന്നെയോ വികസിപ്പിച്ചെടുക്കാം. 

ലളിതവും ലഘുവുമായ ടാക്സേഷൻ 

ഇതര നിക്ഷേപ മാർഗങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ താരതമ്യേന ലഘുവും ലളിതവുമായ നികുതി ബാധ്യതയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലുള്ളത്. ഇക്വിറ്റി വിഭാഗങ്ങൾക്കും ഡെറ്റ് വിഭാഗങ്ങൾക്കും വെവ്വേറെ ടാക്സേഷൻ സമ്പ്രദായമാണുള്ളത്.

കർശനമായ റഗുലേഷൻ 

സെബിയുടെ മേൽനോട്ടത്തിലാണ് മ്യൂച്വൽ ഫണ്ടുകൾ പ്രവർത്തിച്ചുവരുന്നത്. നിക്ഷേപകരുടെയും മ്യൂച്വൽ ഫണ്ട് കമ്പനികളുടെയും താൽപര്യം സംരക്ഷിക്കുന്നതിനായി ആംഫിയുടെ സാന്നിധ്യവും കൂടെയുണ്ട്. കർശനമായ റഗുലേഷൻ, താരതമ്യേന കുറഞ്ഞ നിരക്കിലുള്ള ചാർജുകളും ഫീസും എന്നിവയെല്ലാം തന്നെ മ്യൂച്വൽ ഫണ്ടുകളുടെ നേട്ടങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു.

വിവിധ തരം മ്യൂച്വൽ ഫണ്ടുകളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ.

English Summary: Mutual Fund investments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com