ADVERTISEMENT

സൂറിക്∙ സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ക്രെഡിറ്റ് സ്യൂയിസി ബാങ്കിനെ കരകയറ്റാൻ സ്വിസ് നാഷനൽ ബാങ്ക്(എസ്എൻബി) 5000 കോടി സ്വിസ് ഫ്രാങ്കിന്റെ(5400 കോടി ഡോളർ) അടിയന്തര പണലഭ്യത പ്രഖ്യാപിച്ചു. സ്വിറ്റ്സർലൻഡിലെ രണ്ടാമത്തെ വലിയ ബാങ്കിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന്, പണലഭ്യത വർധിപ്പിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനുമാണ് സ്വിസ് സെൻട്രൽ ബാങ്കിന്റെ വായ്‌പാ പ്രഖ്യാപനം.

കഴിഞ്ഞ ആഴ്ചകളിൽ യുഎസിൽ ബാങ്കുകൾ തുടർച്ചയായി തകർന്നതോടെ ക്രെഡിറ്റ് സ്യൂയിസിയുടെ ഭാവിയും ആശങ്കയിലായിരുന്നു. ബാങ്കിന്റെ ഓഹരിയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 1.69 സ്വിസ് ഫ്രാങ്ക് എന്ന നിരക്കിലാണ് ബുധനാഴ്ച വ്യാപാരം അവസാനിച്ചത്. 25 ശതമാനത്തോളമായിരുന്നു ഇടിവ്. ബാങ്കിന്റെ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കാൻ തുടങ്ങിയതും ആശങ്കയേറ്റി.

സ്വിസ് നാഷനൽ ബാങ്കിന്റെ തീരുമാനം വന്നതോടെ വ്യാഴം രാവിലെ ക്രെഡിറ്റ് സ്യൂയിസി ഓഹരികൾ 24.1% ഉയർന്നു. ക്രെഡിറ്റ് സ്യൂയിസിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായ സൗദി നാഷനൽ ബാങ്ക് കൂടുതലായി പണം മുടക്കില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് അടിയന്തര പണലഭ്യത സംബന്ധിച്ച എസ്എൻബിയുടെ വാഗ്ദാനം. മറ്റൊരു പ്രധാന ഓഹരി ഉടമയായ ഹാരിസ് അസോഷ്യേറ്റ്‌സ് ക്രെഡിറ്റ് സ്യൂയിസി ഓഹരികൾ കൈയ്യൊഴിയുകയാണെന്ന് വ്യക്തമാക്കിയിരുന്നു.

വിപണിയിലെ ചാഞ്ചാട്ടം തരണം ചെയ്യാൻ ക്രെഡിറ്റ് സ്യൂയിസിക്ക് മതിയായ മൂലധനമുണ്ടെന്നാണ് സ്വിസ് റെഗുലേറ്റർ അതോറിറ്റി വ്യക്തമാക്കുന്നത്. ഏതാനും വർഷമായി നഷ്ടത്തിലാണ് ക്രെഡിറ്റ് സ്യൂയിസിയുടെ പ്രവർത്തനം. പോയ വർഷം മാത്രം 730 കോടി സ്വിസ് ഫ്രാങ്കിന്റെ നഷ്ടം രേഖപ്പെടുത്തി. 9,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിലാണ്. മനുഷ്യക്കടത്ത്, അഴിമതി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി സംശയാസ്പദ പണമിടപാടുകൾക്ക് ബാങ്ക് കൂട്ടുനിൽക്കുന്നുവെന്ന ആരോപണം കുറച്ചുനാൾ മുൻപ് ഉയർന്നതും ബാങ്കിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിട്ടുണ്ട്.

യുഎസിലെ ചില ബാങ്കുകളുടെ പ്രശ്‌നങ്ങൾ സ്വിസ് ഫിനാൻഷ്യൽ മാർക്കറ്റിൽ നേരിട്ടുള്ള അപകടസാധ്യത സൃഷ്ടിക്കുന്നില്ലെന്ന് എസ്‌എൻ‌ബി/ സ്വിസ് ഫിനാൻഷ്യൽ മാർക്കറ്റ് സൂപ്പർവൈസറി അതോറിറ്റികൾ(ഫിൻമ)  സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ക്രെഡിറ്റ് സ്യൂയിസിക്ക് മതിയായ മൂലധനമുണ്ടെന്നാണ് സ്വിസ് റെഗുലേറ്റർ അതോറിറ്റി വ്യക്തമാക്കുന്നത്. 

2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് സ്വിസിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസിനും കേന്ദ്ര ബാങ്കിന്റെ സഹായം ലഭിച്ചിരുന്നു. ഇന്ത്യയിൽ ക്രെഡിറ്റ് സ്യൂയിസിക്ക് മുംബൈയിൽ ഓഫിസുണ്ട്. രാജ്യത്തെ ബാങ്കിങ് മേഖലയിൽ 1 ശതമാനത്തോളം മാത്രമാണ് ബാങ്കിന്റെ സാന്നിധ്യം. ബാങ്കിന്റെ ഇന്ത്യയിലെ നിക്ഷേപങ്ങളിൽ 60 ശതമാനവും അവധിവ്യാപാരത്തിലാണ്. 

എസ്‌വിബി: അന്വേഷണം തുടങ്ങി

യുഎസിലെ സിലിക്കൺ വാലി ബാങ്ക് തകർന്നതു സംബന്ധിച്ച് അന്വേഷണം തുടങ്ങി. ജസ്റ്റിസ് ഡിപ്പാർട്മെന്റ്, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ എന്നിവയാണ് അന്വേഷണം നടത്തുന്നത്. വെവ്വേറെ അന്വേഷണമാണ് ഇരുവരും നടത്തുക. ബാങ്കിന്റെ ഉന്നതോദ്യോഗസ്ഥരും അന്വേഷണ പരിധിയിലുണ്ട്. 

യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ അരശതമാനം ഉയർത്തി

ഫ്രാങ്ക്ഫർട്ട്∙ ബാങ്കിങ് രംഗത്ത് ആശങ്ക നിലനിൽക്കുന്നതിനിടയിലും വിലക്കയറ്റം പിടിച്ചുനിർത്താൻ പലിശ നിരക്കിൽ അരശതമാനത്തിന്റെ വർധന വരുത്തി യൂറോപ്യൻ സെൻട്രൽ ബാങ്ക്(ഇസിബി). ഇതോടെ പലിശ 3 ശതമാനമായി. 2008ന് ശേഷമുള്ള ഉയർന്ന നിരക്കാണിത്. സ്വിറ്റ്സർലൻഡിലെ ക്രെഡിറ്റ് സ്യൂയിസി ബാങ്ക് പ്രതിസന്ധി ഉയർത്തിയ വെല്ലുവിളിക്കിടയിൽ പലിശ കൂട്ടരുതെന്ന് വ്യാപക ആവശ്യം ഉയർന്നിരുന്നു. അതേസമയം,  ബാങ്കുകൾക്ക് ആവശ്യമെങ്കിൽ പണ ലഭ്യത ഉറപ്പാക്കുമെന്ന സൂചനയും ഇസിബി നൽകി.   യൂറോ മേഖലയിലെ ബാങ്കിങ് രംഗം ശക്തമാണെന്നും, സാമ്പത്തിക സ്ഥിതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇസിബി അറിയിച്ചു. ഫെബ്രുവരിയിൽ യൂറോപ്പിലെ വിലക്കയറ്റം 8.5 ശതമാനമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com