ADVERTISEMENT

? 2019 - 20 സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ് റിട്ടേൺ കൊടുക്കാൻ വിട്ടുപോയി. ഇനി റിട്ടേൺ കൊടുക്കാൻ പറ്റുമോ? പിഴ വരുമോ? റിട്ടേൺ പുതുക്കാനും കൊടുക്കാനും അവസാന അവസരം  

2019 - 20 സാമ്പത്തിക വർഷത്തെ ആദായ നികുതി  റിട്ടേൺ വൈകി  കൊടുക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. അതിനു ശേഷം സ്വയമേ റിട്ടേൺ കൊടുക്കാൻ നിയമം അനുവദിക്കുന്നില്ല. അതുപോലെ, ആദ്യം സമർപ്പിച്ച റിട്ടേണിൽ(വൈകിയതുൾപ്പെടെ) എന്തെങ്കിലും തെറ്റ് തിരുത്താനുണ്ടെങ്കിൽ അത് തിരുത്തി പുതുക്കിയ റിട്ടേൺ സമർപ്പിക്കാനുള്ള അവസാന അവസരവും  31 തന്നെ. ഇത് വ്യക്തികൾ ഉൾപ്പെടെ എല്ലാ നികുതിദായകർക്കും ബാധകമാണ്.

അപ്ഡേറ്റഡ് റിട്ടേൺ  

ആദായനികുതി നിയമം അനുസരിച്ച്, വ്യക്തികൾക്ക് സാമ്പത്തിക വർഷത്തെ ആദായ നികുതി  റിട്ടേൺ സാധാരണ കൊടുക്കാനുള്ള തീയതി അടുത്ത സാമ്പത്തിക വർഷം ജൂലൈ 31 ആയിരുന്നു. അല്ലാത്തവർക്ക് ഇത് സെപ്റ്റംബർ 30 . പിന്നീട്,  അടുത്ത സാമ്പത്തിക വർഷം ഡിസംബർ 31 വരെ റിട്ടേൺ വൈകി സമർപ്പിക്കാൻ അവസരം ഉണ്ടായിരുന്നു. ഈ  തീയതിക്കുള്ളിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ വിട്ടുപോയിട്ടുള്ളവർക്ക്  ഒരവസരം കൂടി അനുവദിച്ചുകൊണ്ട് 2022ലെ കേന്ദ്ര ബജറ്റ് വഴി കൊണ്ടുവന്നതാണ് അപ്ഡേറ്റഡ് റിട്ടേൺ. 

റിട്ടേൺ സമർപ്പിക്കാൻ വിട്ടുപോയിട്ടുള്ളവർക്കും പുനർസമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും സാമ്പത്തിക വർഷം അവസാനം മുതൽ 3 വർഷത്തിനുള്ളിൽ അപ്ഡേറ്റഡ് റിട്ടേൺ സമർപ്പിക്കാം.  ഈ ആനുകൂല്യം ആദ്യ റിട്ടേണിനും പുനർ സമർപ്പിച്ച റിട്ടേണിനും ലഭ്യമാണ്. ചുരുക്കത്തിൽ  2019 - 20 സാമ്പത്തിക വർഷത്തെ അപ്ഡേറ്റഡ് റിട്ടേൺ  കൊടുക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. ഫോം ഐടിആർയു (ITR U) ആണ് ഇതിന് ഉപയോഗിക്കേണ്ടത്.

അപ്ഡേറ്റഡ് റിട്ടേൺ ആർക്കൊക്കെ?: റിട്ടേൺ കൊടുക്കാൻ വിട്ടുപോയവർ, റിട്ടേൺ കൊടുത്തപ്പോൾ തെറ്റ് വരുത്തിയവർ, തെറ്റായ നികുതി നിരക്ക് തിരഞ്ഞെടുത്തവർ. 

അപ്ഡേറ്റഡ് റിട്ടേൺ കൊടുക്കാൻ പറ്റാത്തവർ?: പുതുക്കിയ  റിട്ടേണിൽ നഷ്ടം രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നവർ, നികുതി ബാധ്യത കുറയ്ക്കാൻ  ആഗ്രഹിക്കുന്നവർ, റീഫണ്ട് കൂട്ടിച്ചോദിക്കുന്നവർ, നികുതി നിയമത്തിൻ കീഴിൽ ഏതെങ്കിലും നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ ആ വർഷത്തെ റിട്ടേൺ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം അല്ലെങ്കിൽ ബെനാമി സ്വത്ത് ഇടപാട് നിയമം അല്ലെങ്കിൽ കള്ളക്കടത്തുകാരും ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് നിയമം ഇവ  അനുസരിച്ചുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ, ഇരട്ട നികുതി ഒഴിവാക്കൽ നിയമപ്രകാരം നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ. ചുരുക്കത്തിൽ നികുതി ബാധ്യത കുറയുകയോ, നികുതി റീഫണ്ടിൽ വർധന തേടുകയോ അല്ലെങ്കിൽ നഷ്ടം കാണിക്കുകയോ ചെയ്താൽ നികുതിദായകന് അപ്‌ഡേറ്റഡ്  റിട്ടേൺ സമർപ്പിക്കാൻ  കഴിയില്ല.

വൈകിയ റിട്ടേണിന് പിഴപ്പലിശ

റിട്ടേൺ വൈകി സമർപ്പിക്കുമ്പോൾ അടയ്ക്കാനുള്ള നികുതിയിന്മേൽ വകുപ്പ്  234 എ പ്രകാരം 1% പലിശ ഈടാക്കും. സാധാരണ റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതിക്ക് ശേഷം വരുന്ന മാസം മുതൽ റിട്ടേൺ സമർപ്പിക്കുന്ന മാസം വരെയാണ് ഇതിനായി കണക്കാക്കുക. കൂടാതെ, ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ മൊത്തം നികുതി ബാധ്യത 10,000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ നിങ്ങൾ മുൻകൂർ നികുതി അടയ്ക്കണം. നികുതിദായകൻ മുൻകൂർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ അഥവാ നികുതിദായകൻ അടച്ച മുൻകൂർ നികുതി 90% നികുതിയിൽ കുറവാണെങ്കിൽ, വകുപ്പ്  234 ബി  പ്രകാരം, സാമ്പത്തിക വർഷം അവസാനത്തിനു ശേഷം വരുന്ന മാസം മുതൽ റിട്ടേൺ സമർപ്പിക്കുന്ന മാസം വരെ പ്രതിമാസം 1% പലിശ  ഈടാക്കും. ഇതിന് പുറമേ, വകുപ്പ് 234 സി പ്രകാരം, നികുതിയുടെ തവണ വൈകിയതിനുള്ള പലിശയും വരും. 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള, ബിസിനസ് വരുമാനം ഇല്ലാത്ത  മുതിർന്ന പൗരന്മാർക്ക് മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. 

അപ്ഡേറ്റഡ് റിട്ടേണിന് വൻ പിഴ  

വൈകി സമർപ്പിക്കുന്ന റിട്ടേണിനു എല്ലായ്പ്പോഴും പിഴ ചുമത്തപ്പെടും. സാമ്പത്തിക വർഷം അവസാനം മുതൽ 2  വർഷത്തിനുള്ളിൽ  അപ്ഡേറ്റഡ് റിട്ടേൺ കൊടുത്താൽ റിട്ടേണിനൊപ്പം കൊടുക്കുന്ന നികുതിയുടെയും പലിശയുടെയും 25 ശതമാനം അധികമായി നൽകേണ്ടിവരും. എന്നാൽ റിട്ടേൺ കൊടുക്കുന്നത്  3 വർഷത്തിനുള്ളിൽ  ആണെങ്കിൽ ഇത് 50 ശതമാനം ആണ്. 

റിട്ടേൺ വൈകിയതിന്  ഫീസ്

ഇതിന്റെ എല്ലാം പുറമേ  റിട്ടേൺ വൈകിയതിന് 234 എഫ് പ്രകാരം ലേറ്റ് ഫീസും ചുമത്തപ്പെടും. വൈകിയ റിട്ടേണിലെ മൊത്തവരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ ആയിരം രൂപയും അതിനു മുകളിൽ ആണെങ്കിൽ അയ്യായിരം രൂപയും പിഴ ചുമത്തും.   

അപ്‌ഡേറ്റഡ് റിട്ടേണിന്റെ പ്രയോജനങ്ങൾ  

നികുതിദായകർക്ക് വിട്ടുപോയ  ഏതൊരു വരുമാനവും റിപ്പോർട്ട് ചെയ്യാനും അതിന് നികുതി അടയ്‌ക്കാനും കഴിയും. അതുവഴി ഭാവിയിൽ നികുതി വകുപ്പിൽ നിന്നുള്ള നോട്ടിസുകളും പിഴയും  വ്യവഹാരങ്ങളും  ഒഴിവാക്കാനാകും. അപ്‌ഡേറ്റഡ്  റിട്ടേണിന് കീഴിലുള്ള നികുതി ബാധ്യതയും പിഴയും വെളിപ്പെടുത്താത്ത വരുമാനത്തിനോ നികുതി ബാധ്യതയിൽ നിന്ന് രക്ഷപ്പെട്ട വരുമാനത്തിനോ ഉള്ള നികുതി, പിഴ എന്നിവയെക്കാൾ വളരെ കുറവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com