തിരുവനന്തപുരം∙ രണ്ടു വർഷമായി ഫയലിൽ കുരുങ്ങിയ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകൃതമായി. വ്യവസായ വകുപ്പിനു കീഴിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിച്ച് ഞായറാഴ്ചയാണ് ഉത്തരവിറങ്ങിയത്. 2021 ജനുവരിയിലെ മന്ത്രിസഭായോഗം ഡയറക്ടറേറ്റ് രൂപീകരിക്കാൻ അംഗീകാരം നൽകിയെങ്കിലും തർക്കങ്ങളിൽപെട്ടുപോവുകയായിരുന്നു. തിരുവനന്തപുരത്ത് വികാസ്ഭവനിലെ വ്യവസായ വകുപ്പ് ഡയറക്ടറേറ്റിലാണ് ആസ്ഥാനം. ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ കൂടുതൽ പേരെ ഇവിടേക്കു നിയോഗിക്കും. ഡയറക്ടർ ഉൾപ്പെടെ 12 തസ്തികകളാണു സൃഷ്ടിക്കുക.
ഡയറക്ടർ ഒഴികെയുള്ളവ പുനർവിന്യാസത്തിലൂടെ കണ്ടെത്തും. ഡപ്യൂട്ടി ഡയറക്ടർ, അസി.ഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ, സീനിയർ സൂപ്രണ്ട്, അസിസ്റ്റന്റ്/ക്ലാർക്ക്, കംപ്യൂട്ടർ അസിസ്റ്റന്റ്, ഓഫിസ് അറ്റൻഡന്റ് എന്നീ തസ്തികകളാണ് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കയർ വികസന ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽനിന്നു പുനർവിന്യസിക്കുകയെന്നു വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷിന്റെ ഉത്തരവിൽ പറയുന്നു.
എസ്.ഹരികിഷോറാണ് പ്ലാന്റേഷൻ സ്പെഷൽ ഓഫിസർ. ഡയറക്ടറെ വൈകാതെ നിയമിക്കും. ഒരു മാസത്തിനുള്ളിൽ തുടർനടപടികൾ പൂർത്തിയാകും. തോട്ടംമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ജസ്റ്റിസ് എൻ.കൃഷ്ണൻനായർ കമ്മിഷന്റെയും സംസ്ഥാന ആസൂത്രണ ബോർഡ് ഓണററി കൺസൽറ്റന്റായ വി.നമശിവായത്തിന്റെയും റിപ്പോർട്ടിനെ തുടർന്നാണ് പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കാൻ അംഗീകാരം നൽകിയത്. ഡയറക്ടറേറ്റ് രൂപീകരിക്കുമ്പോൾ കോട്ടയം, കോഴിക്കോട് കേന്ദ്രമാക്കി റീജനൽ ഓഫിസുകൾ രൂപീകരിക്കാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ ഇതെക്കുറിച്ച് പരാമർശമില്ല.