ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാനത്ത് കൊപ്ര സംഭരണത്തിനായി ഇതുവരെ റജിസ്റ്റർ ചെയ്തതു 4 സഹകരണ സംഘങ്ങൾ മാത്രം. സംഭരണത്തിനു  കൂടുതൽ  സംഘങ്ങളെ കണ്ടെത്താനായി  ജില്ലാതല മോണിറ്ററിങ് കമ്മിറ്റികൾ ഉടൻ വിളിച്ചുചേർക്കാൻ കലക്ടർമാരോടു നിർദേശിക്കാൻ മന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കലക്ടർ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ, സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ തുടങ്ങിയവരാണ് ജില്ലാ തല മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾ. കർഷകർ പച്ചത്തേങ്ങ സംഭരണ കേന്ദ്രത്തിലെത്തിക്കുകയും സഹകരണ സംഘങ്ങൾ ഇതു കൊപ്രയാക്കി നാഫെഡിന് കൈമാറുകയും ചെയ്യുന്ന രീതിയിലാണ് സംഭരണം നടത്തുക.

കഴിഞ്ഞ വർഷം ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങളില്ലാതെ കേരളത്തിൽ കൊപ്ര സംഭരണം പരാജയപ്പെട്ടിരുന്നു. ഇത്തവണയും ഇത് ആവർത്തിക്കുമെന്ന ആശങ്ക ഉയർന്നതോടെയാണു യോഗം വിളിച്ചത്. യോഗത്തിൽ മാർക്കറ്റ്ഫെഡ്, നാഫെഡ് പ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.  ഈ വർഷം  50,000 ടൺ മിൽ കൊപ്ര സംഭരിക്കാനാണു കേരളത്തിന് കേന്ദ്രം അനുമതി നൽകിയത്. സംസ്ഥാനത്തെ നോഡൽ ഏജൻസി മാർക്കറ്റ്ഫെഡ് ആണ്. 24 മുതൽ സംഭരണം ആരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചതെങ്കിലും പാലക്കാട് ജില്ലയിൽ 2 സഹകരണ സംഘങ്ങളും കാസർകോട്, മലപ്പുറം ജില്ലകളിൽ ഓരോ സംഘവും മാത്രമാണ് സംഭരണത്തിന് തയാറായിട്ടുള്ളത്. 

ക്വിന്റലിന് 10,860 രൂപയാണ് മിൽ കൊപ്രയ്ക്കു കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില. 8400 രൂപയാണു ഇന്നലെ വടകര മാർക്കറ്റിൽ കൊപ്രയുടെ വില. വിപണിവിലയെക്കാൾ  2,460 രൂപ അധികം സംഭരണത്തിലൂടെ ലഭിക്കുന്നതു കർഷകർക്ക് ആശ്വാസമാകും. എന്നാൽ ആവശ്യത്തിനു സംഭരണ കേന്ദ്രമില്ലെങ്കിൽ താങ്ങുവിലയുടെ ഗുണം കർഷകർക്കു ലഭിക്കില്ല. കഴിഞ്ഞ വർഷം മാർക്കറ്റ് ഫെഡിനു കീഴിലുള്ള 5 സഹകരണ സംഘങ്ങൾ വഴിയായിരുന്നു കേരളത്തിലെ കൊപ്ര സംഭരണം.  50,000 ടൺ സംഭരിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നെങ്കിലും 8 മാസം കൊണ്ടു കേരളം സംഭരിച്ചത് 255 ടൺ കൊപ്ര മാത്രം. ആവശ്യത്തിനു സംഭരണ കേന്ദ്രങ്ങളില്ലെങ്കിൽ ഈ വർഷവും സംഭരണം ലക്ഷ്യത്തിലെത്തില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com