108 റേഷൻ കടകൾ 14 മുതൽ കെ സ്റ്റോർ
Mail This Article
തിരുവനന്തപുരം ∙ റേഷൻ കട വിപുലീകരിച്ചു കൂടുതൽ ഉൽപന്നങ്ങളും ഡിജിറ്റൽ സേവനങ്ങളും ലഭ്യമാക്കുന്ന ‘കെ– സ്റ്റോർ’ പദ്ധതി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 108 കടകളിൽ 14ന് ആരംഭിക്കും. 10,000 രൂപ വരെ ഇടപാടു നടത്തുന്ന മിനി ബാങ്കിങ്, വൈദ്യുതി– വാട്ടർ ബില്ലുകൾ ഉൾപ്പെടെ അടയ്ക്കാൻ യൂട്ടിലിറ്റി പേയ്മെന്റ്, മിതമായ വിലയ്ക്ക് 5 കിലോഗ്രാം തൂക്കമുള്ള എൽപിജി സിലിണ്ടറുകൾ, ശബരിയുടെയും മിൽമയുടെയും ഉൽപന്നങ്ങൾ എന്നിവ ഇവിടെ ലഭിക്കും. അധിക സേവനങ്ങൾക്ക് ഫീസ് ഇല്ല.
കെ സ്റ്റോറിന്റെ ഉദ്ഘാടനം തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം 1000 കെ സ്റ്റോർ തുടങ്ങുമെന്നും 860 വ്യാപാരികൾ സന്നദ്ധരായതായും മന്ത്രി വ്യക്തമാക്കി. റേഷൻ കടകളിലെ ഇ പോസ് മെഷീനും ത്രാസും ബന്ധിപ്പിക്കുന്ന 32 കോടി രൂപയുടെ പദ്ധതിയുടെ ഉദ്ഘാടനവും 14നു നടക്കും. ത്രാസിലെ അളവ് ബില്ലിൽ കൃത്യമായി രേഖപ്പെടുത്താനാണിത്. 60 കിലോ വരെ തൂക്കാൻ കഴിയുന്ന ത്രാസാണ് കടകളിൽ സ്ഥാപിക്കുക. നേരിട്ടെത്തി റേഷൻ കൈപ്പറ്റാൻ കഴിയാത്ത കിടപ്പുരോഗികളുള്ള കുടുംബങ്ങൾക്ക് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീട്ടിൽ റേഷൻ എത്തിച്ചു കൊടുക്കുന്ന ‘ഒപ്പം പദ്ധതി’ മുഴുവൻ താലൂക്കുകളിലും 20നകം നിലവിൽ വരും.