ADVERTISEMENT

കൂടുതൽ വാഹന മോഡലുകളും ഡീസൽ എൻജിൻ ഉപേക്ഷിച്ച് പെട്രോൾ എൻജിനുകളിൽ മാത്രമെത്തുന്ന കാഴ്ചയാണ് പൊതുവേ ഇപ്പോൾ. പുതിയ മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ പാലിക്കാൻ ഡീസൽ എൻജിനുകളിൽ കൂടുതൽ മുതൽമുടക്ക് വേണ്ടിവരുന്നതാണ് കരണം. എന്നാൽ, ഇന്ത്യയിലെ ഫുൾ സൈസ് എസ്‌യുവി വിപണിയിലെ ജനപ്രിയ താരമായ ജീപ്പ് കോംപസിന്റെ കാര്യം നേരെ മറിച്ചാണ്. കോംപസ് പെട്രോൾ എൻജിൻ ഉപേക്ഷിച്ചു. ഇനി ഡീസൽ എൻജിൻ മാത്രം.

1.4ലീറ്റർ ടർബോ പെട്രോൾ എൻജിൻ ആയിരുന്നു കോംപസിന്റേത്. ഇപ്പോൾ ഇന്ത്യയിൽ ബാധകമായ ബിഎസ് 6 രണ്ടാംഘട്ടത്തിന്റെ വ്യവസ്ഥകൾ പാലിക്കാൻ ഈ എൻജിനിൽ വീണ്ടും മാറ്റം വരുത്തേണ്ടിയിരുന്നു. എന്നാൽ, പെട്രോൾ പതിപ്പിന്റെ കുറഞ്ഞ വിൽപന കണക്കിലെടുക്കുമ്പോൾ അങ്ങനെ എൻജിൻ പരിഷ്കരണം മുതലാകില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

2 ലീറ്റർ ഡീസൽ എൻജിൻ ആകട്ടെ ബിഎസ് 6 രണ്ടാംഘട്ടത്തിലേക്ക് മാറ്റിക്കഴിഞ്ഞിട്ടുണ്ട്.കോംപസും മെറിഡിയനും തൽക്കാലത്തേക്കെങ്കിലും ഡീസൽ എൻജിനോടെ മാത്രം ലഭിക്കും. അതേസമയം, പ്രീമിയം മോഡലുകളായ റാംഗ്ലറും ഗ്രാൻഡ് ചെറോക്കിയും ഇപ്പോൾ പെട്രോൾ എൻജിനോടെ മാത്രമേ ലഭിക്കുന്നുള്ളൂ.

കാർ‌ വിൽക്കാനോ... 12 വയസ്സാകട്ടെ

അഞ്ചുവർഷം കൂടുമ്പോൾ കാർ മാറ്റി വാങ്ങുന്നവരുടെ എണ്ണം ഇന്ത്യയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്.  കാർ വായ്പകളുടെ കാലാവധിയും സാധാരണഗതിയിൽ 5-8 വർഷമാണ്.പക്ഷേ, അമേരിക്കയിൽ കഥ മാറുകയാണ്. സമ്പന്ന രാജ്യമായ അവിടെ 12.5 വർഷമെങ്കിലും ഒരേ കാർ ഒരേയാൾ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് വിപണി ഗവേഷണ ഏജൻസിയായ എസ് ആൻഡ് പി കഴിഞ്ഞവർഷത്തെ കണക്കുകൾ ആധാരമാക്കി പറയുന്നത്.  പുതിയ കാറുകളുടെ വില വലിയ തോതിൽ വർധിച്ചതോടെ ആളുകൾ പഴയ കാർ തന്നെ തുടരാൻ താൽപര്യപ്പെടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com