ADVERTISEMENT

കൊച്ചി∙ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ ജിഡിപി കണക്കുകൾ പുറത്തുവരാൻ ദിവസങ്ങൾ ദിവസങ്ങൾ മാത്രം അവശേഷിക്കെ, ഓഹരി വിപണിയിലേക്കു പണമൊഴുക്കി വിദേശ നിക്ഷേപകർ. ബോംബെ ഓഹരി വിപണി സൂചികയായ സെൻസെക്സ് 624 പോയിന്റും നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 178 പോയിന്റും ഇന്നലെ ഉയർന്നു. വിദേശനിക്ഷേപകർ (ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപകർ–) കഴിഞ്ഞ ഏപ്രിൽ മുതൽ കാര്യമായ നിക്ഷേപം രാജ്യത്തെ ഓഹരി വിപണികളിലേക്കു നടത്തുന്നുണ്ട്. 534 കോടി ഡോളറിന്റെ നിക്ഷേപം ഇന്നലെ വരെ നടത്തി. 

മേയിൽ ഇതുവരെ സെൻസെക്സും നിഫ്റ്റിയും 2.3 % ഉയർന്നു. അതേ സമയം സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികളിലേക്കാണു കൂടുതൽ നിക്ഷേപം എത്തുന്നത്. സൂചികകൾ 4.5 % ഉയർന്നു. ഐടി ഓഹരികളാണ് ഇന്നലെ  കൂടുതൽ നേട്ടമുണ്ടാക്കിയത്. കൂടുതൽ വിദേശ നിക്ഷേപമെത്തിയതോടെ രൂപയുടെ മൂല്യത്തിലും വർധനയുണ്ടായി.

കുതിപ്പിന്റെ കാരണങ്ങൾ

∙ ജിഡിപി: മേയ് 31 നു പുറത്തുവരുന്ന ജിഡിപി മികച്ചതായിരിക്കുമെന്ന പ്രതീക്ഷ നിക്ഷേപകരെ ആകർഷിക്കുന്നു. പോയ സാമ്പത്തിക വർഷം 7% വളർച്ച നേടുമെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. 7 ശതമാനത്തിനു മുകളിലായിരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

∙ ആവശ്യത്തിനു മഴ: ഈ വർഷകാലത്ത് ആവശ്യത്തിനു മഴ ലഭിക്കുമെന്ന പ്രവചനം കഴിഞ്ഞ ദിവസം കാലാവസ്ഥാ വകുപ്പ് നടത്തിയിരുന്നു. ആവശ്യത്തിനു മഴ ലഭിച്ചാൽ വിലക്കയറ്റവും കുറയും.

∙ കുറഞ്ഞ വിലക്കയറ്റത്തോത്: ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് 4.7 ശതമാനത്തിലേക്കു കുറഞ്ഞു. ഇത് 18 മാസത്തെ കുറഞ്ഞ നിരക്കാണ്. മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള സൂചിക നെഗറ്റീവാകുകയും ചെയ്തു. വിലക്കയറ്റം കുറയുന്നത് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയും നൽകുന്നുണ്ട്.

∙ ബാങ്കുകളുടെ പ്രകടനം: ബാങ്കിങ് മേഖലയിൽ നിന്നുള്ള ലാഭത്തിൽ സ്ഥിരത കൈവരിക്കുമെന്ന് എസ് ആൻഡ് ഗ്ലോബൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബാങ്കുകളുടെ ആസ്തിയിലും വർധനയുണ്ട്.

യുഎസ് പ്രതിസന്ധി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ടുള്ള അമേരിക്കയിലെ പ്രതിസന്ധി ആഗോള നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അമേരിക്കൻ പ്രതിസന്ധിക്ക് പരിഹാരമാകാത്തത് ഇന്ത്യയിലേക്കു കൂടുതൽ നിക്ഷേപമെത്താൻ കാരണമാകുന്നുണ്ട്.

∙ വരാനിരിക്കുന്ന കണക്കുകൾ: ഓട്ടോ മേഖലയിലെ വിൽപന, ധനക്കമ്മി, സേവന, നിർമാണ മേഖലകളുടെ പ്രകടനം, ജിഡിപി വരുമാനം തുടങ്ങിയ കണക്കുകൾ അടുത്ത ദിവസങ്ങളിൽ വരാനുണ്ട്. ഇവ മികച്ചതായിരിക്കുമെന്ന പ്രതീക്ഷയും വിപണിയിൽ നിലനിൽക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com