തിരുവനന്തപുരം ∙ സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3 ശതമാനമാണ് ഇൗ വർഷം കേരളത്തിനു കടമെടുക്കാവുന്ന തുക. ഇത് ആകെ 32,442 കോടിയാണെന്നും കേരളത്തിന് ഇത്രയും തുക കടമെടുക്കാൻ അർഹതയുണ്ടെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ മാർച്ചിൽ അറിയിച്ചതിനാൽ വലിയ പ്രതീക്ഷയിലായിരുന്നു സംസ്ഥാന സർക്കാർ.
എന്നാൽ, ഒറ്റയടിക്ക് വൻ വെട്ടിക്കുറവ് വരുത്തിയെന്ന ഒറ്റവരിക്കുറിപ്പ് കേന്ദ്രത്തിൽനിന്നു കിട്ടിയതോടെ അന്തംവിട്ടിരിക്കുകയാണ് ധനവകുപ്പ്. നികുതി വരുമാനവും കടമെടുപ്പും അടക്കം വിവിധ ഇനങ്ങളിലായി ആകെ 1.76 ലക്ഷം കോടി വരവു പ്രതീക്ഷിക്കുന്ന ബജറ്റിൽനിന്ന് ഒറ്റയടിക്ക് 17,052 കോടി കുറയുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തികനില തന്നെ താളം തെറ്റും.
2019ൽ മസാല ബോണ്ടിറക്കി കിഫ്ബി 2150 കോടി സമാഹരിച്ചിരുന്നു. ഇതിനെതിരെ സിഎജി റിപ്പോർട്ടിൽ പരാമർശമുണ്ടായതോടെ ബോണ്ടിറക്കൽ കിഫ്ബി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.കിഫ്ബിയും പെൻഷൻ കമ്പനിയും മറ്റും കടമെടുത്ത തുക കഴിഞ്ഞ വർഷം മുതൽ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തി. ഇൗ വർഷത്തെ കടമെടുപ്പ് വെട്ടിക്കുറയ്ക്കാൻ കാരണവും ബജറ്റിനു പുറത്തെ ഇൗ കടമെടുപ്പാണ്.
എന്നാൽ, കേന്ദ്ര സർക്കാർ സ്ഥാപനമായ ദേശീയപാതാ അതോറിറ്റിക്കു കീഴിലെ ദേശീയപാതാ ഇൻഫ്ര ട്രസ്റ്റ് കഴിഞ്ഞ ഒക്ടോബറിൽ 1,500 കോടിയുടെ എസ്ടിആർപിപി ബോണ്ടുകൾ ഇറക്കിയിരുന്നു. കേന്ദ്രത്തിന് ആകാമെങ്കിൽ സംസ്ഥാനത്തിനും ആകാം എന്നു വാദിച്ചാണ് കിഫ്ബി വീണ്ടും ബോണ്ടിറക്കുന്നത്.കിഫ്ബിക്ക് 14,000 കോടിയും പെൻഷൻ കമ്പനിക്ക് 16,777 കോടിയുമാണ് ഇപ്പോഴുള്ള കടം.