ADVERTISEMENT

ജൂലൈ 1 മുതൽ ടിസിഎസ് (ടാക്സ് കലക്ട‍ഡ് അറ്റ് സോഴ്സ്– ഉറവിടത്തിൽ ശേഖരിക്കുന്ന നികുതി) അടിമുടി മാറുകയാണ്. ടിസിഎസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾ.

1. രാജ്യാന്തര ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളിലെ സമീപകാല മാറ്റങ്ങൾ എന്തൊക്കെ?

നേരത്തെ, രാജ്യാന്തര ക്രെഡിറ്റ് കാർഡുകളുടെ വിദേശ ഉപയോഗം ഉദാരവൽക്കരിച്ച പണമയയ്ക്കൽ പദ്ധതിയുടെ (ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം - എൽആർഎസ്) കീഴിലെ മൊത്തത്തിലുള്ള പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ വിദേശത്തു വച്ചു നടത്തുന്ന എല്ലാ രാജ്യാന്തര ക്രെഡിറ്റ് കാർഡ് ഇടപാടുകളും എൽആർഎസിന് കീഴിൽ കൊണ്ടുവന്നു. എല്ലാ രാജ്യാന്തര ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും ജൂലൈ ഒന്നു മുതൽ 20% ടിസിഎസ് (ഉറവിടത്തിൽ നിന്നു നികുതി പിരിവ്) ബാധകമാക്കും.

2. എന്താണ് എൽആർഎസ്?

വിദേശ നാണയ വിനിമയ ചട്ടം (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്– ഫെമ) പ്രകാരം ഇന്ത്യയിൽ താമസിക്കുന്ന ഒരു വ്യക്തിക്ക്, എൽആർഎസ് സ്കീമിന് കീഴിൽ, ഇന്ത്യയ്ക്കു പുറത്ത് വിദേശ നാണ്യ അക്കൗണ്ട് തുടങ്ങുക, വിദേശത്തു സ്വത്തു വാങ്ങുകയോ നിക്ഷേപം നടത്തുകയോ ചെയ്യുക, സ്വകാര്യ സന്ദർശനം, വിദേശത്തുള്ളവർക്കു സമ്മാനം അല്ലെങ്കിൽ സംഭാവന, ബിസിനസ് യാത്ര, ചികിത്സ, വിദേശപഠനം, വിദേശത്തു ജോലിക്കുപോകൽ തുടങ്ങിയ അനുവദനീയമായ ഇടപാടുകൾക്കായി റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ ഒരു സാമ്പത്തിക വർഷം 2,50,000 യുഎസ് ഡോളർ വരെ ഇന്ത്യയ്ക്കു പുറത്തേക്കു പണമായി അയയ്ക്കാൻ അനുവദിക്കുന്നതാണ് ഈ പദ്ധതി. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള വ്യക്തികൾക്കു മാത്രമേ ഈ പദ്ധതി ലഭ്യമാകൂ. കമ്പനികൾ, പാർട്ണർഷിപ് സ്ഥാപനങ്ങൾ, എൽഎൽപി, ഹിന്ദു അവിഭക്ത കുടുംബങ്ങൾ തുടങ്ങിയവയ്ക്ക് ഈ പദ്ധതി അനുവദനീയമല്ല .

3. രാജ്യാന്തര ക്രെഡിറ്റ് കാർഡുകളുടെ വിദേശ ഉപയോഗത്തിന് ടിസിഎസ് എങ്ങനെ?

രാജ്യാന്തര ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള എല്ലാ ചെലവുകൾക്കും ടിസിഎസ്‌ ബാധകമാണ്. എങ്കിലും പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, ഒരു വ്യക്തിയുടെ രാജ്യാന്തര ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഒരു സാമ്പത്തിക വർഷം 7 ലക്ഷം രൂപ വരെയുള്ള ചെലവുകൾ എൽആർഎസ് പരിധിയിൽ നിന്ന് ഒഴിവാക്കുമെന്ന് കഴിഞ്ഞ മേയ് 19 ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. അതിനാൽ, 7 ലക്ഷം രൂപ വരെയുള്ള ചെലവുകൾക്ക് ടിസിഎസ്‌ ബാധകമല്ല.

4. വിദേശത്തേക്കു പണമയയ്‌ക്കുന്നതിനുള്ള ടിസിഎസ് നിരക്കുകൾ എങ്ങനെയാണ്

നിർദിഷ്ട ചെലവുകൾക്ക് 7 ലക്ഷം രൂപ വരെ ടിസിഎസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  വിദേശത്തേക്കു പണമയയ്‌ക്കുന്നതിനുള്ള ടിസിഎസ് നിരക്കുകൾ ഇങ്ങനെയാണ്

a-change--tcs

5. പാൻ ഇല്ലെങ്കിൽ ടിസിഎസ് നിരക്കുകൾ എങ്ങനെയാണ്?

വ്യക്തിക്ക് പാൻ ഇല്ലെങ്കിൽ, സാധാരണ നിരക്കിന്റെ ഇരട്ടി നിരക്കിൽ ടിസിഎസ് ശേഖരിക്കും. എന്നാൽ വിദ്യാഭ്യാസ ആവശ്യത്തിനായി വായ്പയെടുത്തു വിദേശത്തേക്ക് പണമയയ്ക്കുമ്പോൾ മാത്രം 5%.

6. എന്താണ് വിദേശ ടൂർ പാക്കേജ്?

വിദേശ രാജ്യ സന്ദർശനം ഏർപ്പാടാക്കുന്ന ഏതൊരു പദ്ധതിയും ടൂർ പാക്കേജ് ആയി കണക്കാക്കും. ഇതിനായുള്ള യാത്രയ്‌ക്കോ ഹോട്ടൽ താമസത്തിനോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ചെലവുകൾ എല്ലാം ഇതിൽ ഉൾപ്പെടും.

7. ടിസിഎസ് ശേഖരിക്കുന്നതാര്?

ഇന്ത്യയ്ക്ക് പുറത്തേക്കു തുക അയയ്ക്കുന്ന റിസർവ് ബാങ്ക് അംഗീകൃത ഡീലർമാരും വിദേശ ടൂർ പാക്കേജ് വിൽക്കുന്നവരുമാണ്‌ ടിസിഎസ് ശേഖരിക്കുക.

8. ടിസിഎസിന്റെ പ്രത്യാഘാതം എന്താണ്?

വിദേശത്തേക്കു അയയ്ക്കുന്ന തുകയ്ക്കു പുറമേ, ടിസിഎസിനുള്ള തുക കൂടി കണ്ടെത്തേണ്ടതുണ്ട് എന്നതാണു പ്രധാന വെല്ലുവിളി. ഉദാഹരണത്തിന്, ടൂർ പാക്കേജിന്റെ വില 2,00,000 രൂപയാണെങ്കിൽ, ഇതിനു പുറമെ, ട്രാവൽ ഏജന്റ് 20% നിരക്കിൽ 40,000 രൂപ ടിസിഎസ് ശേഖരിക്കും. എങ്കിലും നിങ്ങൾക്ക് 40,000 രൂപയ്ക്ക് ടാക്സ് ക്രെഡിറ്റ് ലഭിക്കും. അതുപോലെ, വിദേശത്തുള്ള നിങ്ങളുടെ മകന് 5,00,000 രൂപ അയയ്ക്കണമെങ്കിൽ, അംഗീകൃത ഡീലറുടെ പക്കൽ 20% നിരക്കിൽ ടിസിഎസ് ഉൾപ്പെടെ 6,00,000 രൂപ നിക്ഷേപിക്കണം.

9. ടൂർ പാക്കേജുകൾക്കായി ഇന്ത്യൻ രൂപ അടച്ചാൽ ടിസിഎസ് ബാധകമാണോ?

വിദേശ ടൂർ പാക്കേജുകൾക്കുള്ള എല്ലാ ചെലവുകൾക്കും ഏത് കറൻസി എന്ന് പരിഗണിക്കാതെ ടിസിഎസ് ബാധകമാണ്.

10. ടിസിഎസ് തുക ചെലവാണോ നഷ്ടമാണോ?

പാൻ നൽകിയാൽ ടിസിഎസിന്റെ മുഴുവൻ തുകയും നിങ്ങൾക്ക് ടാക്സ് ക്രെഡിറ്റ് ലഭിക്കും. ഇതു നിങ്ങളുടെ ശമ്പളത്തിൽ നിന്ന് ടിഡിഎസ് പിടിക്കുന്നത് പോലെയാണ്. ടിസിഎസ് നിങ്ങളുടെ ഫോം 26എഎസിൽ പ്രതിഫലിക്കും. ടിസിഎസ് ക്രെഡിറ്റ് നിങ്ങളുടെ നികുതി ബാധ്യതയിൽ നിന്ന് തട്ടിക്കിഴിക്കാം. അല്ലെങ്കിൽ അനുവദനീയമായ സമയത്തിനുള്ളിൽ ആദായ നികുതി റിട്ടേൺ സമർപ്പിച്ച് റീഫണ്ട് നേടാം. പാൻ നൽകാത്തവർക്കും നികുതി റിട്ടേൺ കൊടുത്ത് റീഫണ്ട് തേടാത്തവർക്കും മാത്രം ഇതു ചെലവോ നഷ്ടമോ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com