ന്യൂഡൽഹി∙ സഹകരണ മേഖലയിൽ ഭക്ഷ്യധാന്യ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഒരു ലക്ഷം കോടി രൂപ മാറ്റിവയ്ക്കും. കാർഷിക സഹകരണ സംഘങ്ങൾക്കു കീഴിൽ 2000 ടൺ വരെ ശേഷിയുള്ള സംഭരണ കേന്ദ്രങ്ങളാണു സ്ഥാപിക്കുക. ഇതുവഴി രാജ്യത്തിന്റെ ഭക്ഷ്യധാന്യ സംഭരണശേഷിയിൽ 700 ലക്ഷം ടണ്ണിന്റെ വർധനയാണു ലക്ഷ്യമിടുന്നത്.
സഹകരണ മേഖലയ്ക്കു കീഴിൽ ലോകത്തിലെ ഏറ്റവും വലിയ സംഭരണ ശൃംഖലയായി ഇതു മാറുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുർ പറഞ്ഞു. ഒരു ലക്ഷത്തിലധികം കാർഷിക സഹകരണ സംഘങ്ങൾ രാജ്യത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. വിളകൾ കേടുകൂടാതെ സൂക്ഷിക്കാൻ ബ്ലോക്ക് തലത്തിൽ സ്ഥാപിക്കുന്ന സംഭരണ കേന്ദ്രങ്ങൾ കർഷകരെ സഹായിക്കും.