സോൾ ∙ അഴിമതിക്കേസിൽ പ്രമുഖ വ്യവസായ സ്ഥാപനമായ സാംസങിന്റെ വൈസ് ചെയർമാൻ ലീ ജയ്–യോങ്ങിനെ അറസ്റ്റ് ചെയ്തു. ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയെ ഇംപീച്ച് ചെയ്യുന്നതിലേക്കു നയിച്ച അഴിമതിയിലാണ് അന്വേഷകർ ലീയെ അറസ്റ്റ് ചെയ്തത്. സാംസങ് അടക്കമുള്ള വ്യവസായ ഭീമൻമാർ ഉൾപ്പെട്ടതാണ് കേസ്.
പാർക് ഗ്യൂൻ ഹൈയും സുഹൃത്തും രൂപം നൽകിയ ഫൗണ്ടേഷനുകൾക്ക് വൻ തുക സംഭാവന നൽകിയതാണു വിവാദമായ കേസ്. ഇതിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് സാംസങാണ്. ഏകദേശം 114 കോടി രൂപ. ലീ ജയ്ക്ക് എതിരെ കൂടുതൽ തെളിവുകൾ ലഭിച്ചെന്നും കോടതി കണ്ടെത്തി. പ്രസിഡന്റ് പാർക്കിന്റെ വിശ്വസ്തനായ ആൾക്ക് 40 കോടി ഡോളർ കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്.
അനുകൂല തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനാണിത്. പുതിയ നീക്കം സാംസങ് ഓഹരി വിലയും താഴ്ത്തി. വ്യാപാരം ആരംഭിച്ചപ്പോൾ വിലയിൽ 1.5% ഇടിവാണ് ഉണ്ടായത്.
രാജ്യത്തെ ഏറ്റവും സമ്പന്നനായ ലീയെ ജനുവരിയിൽ അന്വേഷണ സംഘം 22 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ കോടതിയിൽ വിചാരണ ആരംഭിക്കും. അതുവരെ കസ്റ്റഡിയിൽ തുടർന്നേക്കും. തെളിവില്ലെന്ന കാരണത്താൽ പല തവണ അറസ്റ്റിൽ നിന്ന് ലീ ഒഴിവാകുകയായിരുന്നു. സാംസങ് ഗ്രൂപ്പിലെ ഒരു മേധാവി അറസ്റ്റിലാവുന്നത് ഇതാദ്യമാണ്.