മസ്തിഷ്ക അണുബാധയെത്തുടർന്ന് ഒരുവശം തളർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പതിനേഴുകാരൻ തുടർചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. ടാപ്പിങ് തൊഴിലാളിയായ അച്ഛനും സംസാരശേഷി നഷ്
ടപ്പെട്ട കാൻസർ രോഗിയായ അമ്മയും യദുവിന്റെ ചികിത്സകള്‍ക്ക് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ്. ഉടൻ നടത്തേണ്ട ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സകൾക്കും ലക്ഷങ്ങൾ ചിലവാകും.
ഇളംദേശം മുട്ടിപ്പറമ്പിൽ എം.ബി. പ്രകാശിന്റെ മകൻ യദുകൃഷ്ണനാണു മൂന്നു മാസത്തോളമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നു കഴിഞ്ഞ ഓഗസ്റ്റിൽ യദുവിനു ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്നു ചികിത്സയിലിരിക്കെ അണുബാധയെത്തുടർന്നു ഒരുവശം തളർന്നുപോകുകയായിരുന്നു. ഉടൻ തന്നെ ഒരു ശസ്ത്രക്രിയ കൂടി വേണമെന്നാണു ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.
യദുവിന്റെ അമ്മ സുനിത 13 വർഷമായി കാൻസർ രോഗത്തിനു ചികിത്സയിലാണ്. സുനിതയുടെ സംസാരശേഷി പൂർണമായും നഷ്ടപ്പെട്ടതാണ്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന രണ്ട് ഇരട്ടസഹോദരിമാരാണ് യദുവിനുള്ളത്. ഇവരുടെ പഠനവും ബുദ്ധിമുട്ടിലാണ്. റബർ ടാപ്പിങ് തൊഴിലാളിയായ പ്രകാശിന്റെ തുച്ഛമായ വരുമാനം മാത്രമായിരുന്നു ഈ കുടുംബത്തിന്റെ ആശ്രയം. എന്നാലിപ്പോൾ ആശുപത്രിയിൽ യദുവിനോടൊപ്പമായതിനാൽ പ്രകാശിനു ജോലിക്കു പോകാനും കഴിയുന്നില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും, കാരുണ്യ ചികിത്സാ പദ്ധതിയിൽ നിന്നും ലഭിച്ച തുകയും, നാട്ടുകാരുടെയും മറ്റും സഹായം കൊണ്ടുമാണു യദുവിന്റെയും സുനിതയുടെയും ഇതുവരെയുള്ള ചികിത്സ നടത്തിവന്നത്. ഉദാരമതികളുടെ സഹായം ലഭിച്ചാൽ മാത്രമേ യദുവിനു തുടർ ചികിത്സ നടത്താൻ സാധിക്കൂ. യദുവിന്റെ ചികിത്സയ്ക്കായി സുമനസുകൾക്ക് ബാങ്ക് അക്കൗണ്ടിൽ സഹായം നിക്ഷേപിക്കാം.
യദുവിന്റെ പിതാവ് എം.ബി. പ്രകാശിന്റെ പേരിൽ യൂണിയൻ ബാങ്ക് കലയന്താനി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ : 403902010014287.
ഐഎഫ്എസ് സി കോഡ് : യുബിഐഎൻ 0540391.
പ്രകാശിന്റെ ഫോൺ നമ്പർ : 9961681088