കരുണയുടെ കൺതുറന്നാൽ കണ്ണനും ഉണ്ണിയും ലോകം കാണും
Mail This Article
കോട്ടയം ∙ കണ്ണന്റെയും ഉണ്ണിയുടേയും കാഴ്ച തെളിയണം. അതിനു കരുണയുള്ളവർ കണ്ണു തുറക്കണം. കോട്ടയം ചെങ്ങളം സൗത്ത് കൊച്ചുപറമ്പിൽ കൊച്ചുമോൻ– പ്രീത ദമ്പതികളുടെ ഇരട്ടക്കുട്ടികളായ കണ്ണൻ– ഉണ്ണി എന്നിവരാണു ചികിത്സയ്ക്കായി സഹായം അഭ്യർഥിക്കുന്നത്.
17 വയസായ ഇരുവരും കാഴ്ചയുടെ ലോകത്തല്ല ഇപ്പോൾ. ഏഴു വയസിൽ കാഴ്ച മങ്ങിത്തുടങ്ങിയതാണ് ഇരുവർക്കും. കണ്ണിലേക്കുള്ള ഞരമ്പിന്റെ കുഴപ്പമാണെന്നാണു പരിശോധനയിൽ തെളിഞ്ഞത്. ഏഴു മാസത്തോളം സ്വകാര്യ ആശുപത്രിയിൽ കിടത്തിച്ചികിൽസയ്ക്കു ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. ഏകദേശം ഒരു ലക്ഷത്തോളം രൂപ ഇതിനു ചെലവുവരും. ഇതിനുളള സാമ്പത്തികമില്ലാതെ ഉഴലുകയാണ് കുടുംബം.
കാഴ്ചനഷ്ടമായതോടെ വിവിധ സ്ഥലങ്ങളിൽ ചികിത്സകളുമായി കുടുംബം പോയിരുന്നു. ഇതിനിടെ ഇരുവരും 10–ാം ക്ലാസ് പാസായി. തുടര്‍ന്നു വരുന്ന ചികിത്സയിൽ പ്രതീക്ഷ ഉണർന്നു വരുന്ന സമയത്തു മഹാപ്രളയമെത്തി വീട്ടിലാകെ വെള്ളം കയറി. കുടുംബത്തിന്റെ ആകെ വരുമാന മാർഗമായിരുന്ന കൊച്ചുമോന്റെ ഓട്ടോറിക്ഷ പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോയി. ഇപ്പോൾ വാടകയ്ക്ക് ഓട്ടോ ഓടാൻ പോകുകയാണു കൊച്ചുമോൻ.
മക്കളെ വീട്ടിൽ തനിച്ചിരുത്തി പോകാൻ സാധിക്കാത്തതിനാൽ പ്രീതയ്ക്കു ജോലിക്കു ശ്രമിക്കാൻ കഴിയുന്നില്ല. ചികിത്സയ്ക്കായി മാസം 6,000 രൂപയുടെ മരുന്നു വേണം. ഇടയ്ക്ക് ആശുപത്രിയിൽ കിടക്കേണ്ടി വരുമ്പോൾ അതിന്റെ ചെലവു വേറെയും. കുട്ടികൾക്കു മെച്ചപ്പെട്ട ചികിത്സ നൽകാൻ കാരുണ്യം തേടുകയാണു കുടുംബം. എസ്ബിഐ തിരുവാർപ്പ് ബ്രാഞ്ചില്‍ കെ എം കൊച്ചുമോന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
- അക്കൗണ്ട് നമ്പർ: 57063199124
- IFS code: SBIN0070223
- ഫോൺ: 9633516375