തിരിച്ചറിയാൻ കഴിവില്ലാത്ത മൂന്നു മക്കളും ഒരമ്മയും കരുണതേടുന്നു
Mail This Article
കോട്ടയം ∙ ഭർത്താവിന്റ വേർപാട് അനാഥമാക്കിയത് ഒന്നും തിരിച്ചറിയാൻ കഴിവില്ലാത്ത മൂന്നു മക്കളും അവരുടെ വിശപ്പുമാറ്റാൻ രാപകൽ അധ്വാനിക്കുന്ന ഒരമ്മയുമാണ്. അയ്മനം ചിറ്റക്കാട്ട് കോളനിക്കു സമീപം കുന്നേൽപറമ്പ് ദിവാകര മേനോൻ – ബാലാമണി ദമ്പതികൾക്കു മനോദൗർബല്യമുള്ള മൂന്നു മക്കളാണുള്ളത്. റെജി (34), മോഹനൻ (31), സുനി (29). ചുമട്ടുതൊഴിലാളിയായിരുന്ന ദിവാകര മേനോൻ കടുത്ത ആസ്മ രോഗത്തെ തുടർന്നാണ് 2017 നവംബറിൽ മരണമടഞ്ഞത്.
കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിൽ സ്വീപ്പറായി ജോലി ചെയ്യുന്ന ബാലാമണിക്കു ദിവസവേതനമായി കിട്ടുന്ന തുശ്ചമായ തുകയാണ് ഈ കുടുംബത്തിന്റെ ഏകവരുമാനം. ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാർ പിരിവെടുത്ത് അയ്മനത്തു രണ്ടു സെന്റ് സ്ഥലത്തു നിർമിച്ച വീട്ടിലാണ് ഇവരുടെ താമസം. മൂത്ത മകൻ റെജി ലോട്ടറി ടിക്കറ്റ് വിൽപനയ്ക്കു പോയെങ്കിലും പലരും പഴയ ടിക്കറ്റുകളും മറ്റും മാറിയെടുത്തു പറ്റിച്ചു.
ഇളയ രണ്ടു പേരും ഇപ്പോൾ മെഡിക്കൽ കോളജിന് അടുത്തുള്ള സ്നേഹഭവനിൽ പഠിക്കാൻ പോകുന്നുണ്ട്. അവിടെ നിന്ന് ഒരു നേരത്തെ ഭക്ഷണം കിട്ടുന്നത് ആശ്വാസം.. ഇനി കരുണയുള്ള ഹൃദയങ്ങൾ ഇവരെ കനിഞ്ഞാലേ ഇവർക്കു ജീവിതം തള്ളിനീക്കാനാവൂ. എസ്ബിഐ അയ്മനം ശാഖയിൽ ബാലാമണിയമ്മ, മോഹനൻ, സുനി, റെജി എന്നിവരുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
നമ്പർ: 67221675396. ഐഎഫ്എസ്‌സി: എസ്ബിഐഎൻ 0070232. ഫോൺ: 9567016381.