പ്രളയത്തിനും രോഗത്തിനുമിടയിൽ തകരുന്ന ജീവിതം
Mail This Article
പന്തളം∙ മഹാപ്രളയം ജീവിതോപാധി നഷ്ടപ്പെടുത്തിയിട്ടും പിടിച്ചു നിന്ന സാമുവൽ മാറാരോഗത്തിനു മുന്നിൽ അടിപതറുന്നു. പന്തളം കുളനട ജോജി ഭവനിൽ പി.എം. സാമുവലാണ് ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെ അതിജീവനം തേടുന്നത്. പാൻക്രിയാസിൽ അർബുദം ബാധിച്ച് എറണാകുളം മെഡിക്കൽ െസന്ററിൽ ചികിൽസയിൽ കഴിയുന്ന സാമുവലിന് ചികിൽസകൾക്ക് എങ്ങനെ പണം കണ്ടെത്താനാവുമെന്ന ആധിയിലാണ് കുടുംബം.
കഴിഞ്ഞ ഒാഗസ്റ്റിലെ മഹാപ്രളയം വരെ അല്ലലില്ലാത്ത ജീവിതമായിരുന്നു സാമുവലിന്റെ. മുട്ടക്കോഴി വളർത്തലായിരുന്നു പ്രധാന ഉപജീവനമാർഗം. ഇടയ്ക്കിടെ ഒാട്ടോ ഒാടിക്കാനും പോയിരുന്നതിനാൽ വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. എന്നാൽ മഹാപ്രളയം ഇവരുടെ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി. ആർത്തിരമ്പി വന്ന പ്രളയജലം വീട്ടിൽ വളർത്തിയിരുന്ന മൂവായിരത്തോളം കോഴികളെ മുക്കിക്കൊന്നു. വീടും പറമ്പും പൂർണ്ണമായി വെള്ളത്തിനടിയിലായി.
വർഷങ്ങളുടെ പ്രയത്നം പ്രളയജലം ഇല്ലാതാക്കുന്നത് നിറകണ്ണുകളോടെ നോക്കിനിക്കാനേ ഇവർക്ക് കഴിഞ്ഞുള്ളൂ. ജീവനോപാധി നഷ്ടമായ സാമുവൽ ഇതോടെ മാനസികമായി ആകെ തകർന്ന അവസ്ഥയിലായിരുന്നു.. ഇതിന്റെ തുടർച്ചയായാണ് രോഗവും പിടിപെട്ടത്.
കോഴിവളർത്തൽ വീണ്ടും ആരംഭിക്കാൻ സാമ്പത്തിക സഹായത്തിനായി ശ്രമിച്ചെങ്കിലും 10,000 രൂപയാണ് ആകെ കിട്ടിയത്. ഇതുകൊണ്ട് ഒന്നും ചെയ്യാനായില്ല. സുമനസുകളുടെ സഹായം ലഭിക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് ഈ കുടുംബം.
മകൻ ജോജി പി സമുവലിന്റെ പേരിൽ ഇന്ത്യൻ ഒാവർസീസ് ബാങ്കിന്റെ കുളനട ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 063001000011570. IFSC: IOBA0000630.