ADVERTISEMENT

തിരുവനന്തപുരം ∙ ആതിരയും ആര്യയും പഠിക്കാൻ മിടുക്കികളാണ്. എന്നാൽ അച്ഛന്റെ പെട്ടെന്നുള്ള മരണവും ഇതിന്റെ ആഘാതം താങ്ങാനാവാതെ അമ്മ തളർവാതം പിടിപെട്ടു കിടപ്പിലായതും ഇവരുടെ സ്വപ്നങ്ങൾ പാതിവഴിയിൽ അവസാനിപ്പിക്കുമോ എന്ന ആശങ്കയിലാണ് ബന്ധുക്കളും നാട്ടുകാരും. സുമനസുകളുടെ സഹായമുണ്ടെങ്കിൽ ഈ സഹോദരിമാരുടെ തുടർപഠനവും അമ്മയുടെ ചികിൽസയും മുടങ്ങാതെ നടക്കും.

തിരുവനന്തപുരം വെള്ളൈക്കടവ് തിട്ടയത്തുവിള ആര്യഭവനിൽ ഡി.ബാബുവിന്റെയും അനിതയുടെയും മക്കളാണ് ആതിരയും ആര്യയും. ഹൃദയാഘാതംമൂലം ബാബു 50–ാം വയസിൽ മരണമടഞ്ഞതോടെ ഈ കുടുംബത്തിന്റെ ജീവിതം വഴിമുട്ടി. ബാബുവിന്റെ ഭാര്യ അനിതയെയും വിധി വെറുതെ വിട്ടില്ല. ഭർത്താവിന്റെ മരണം ഏൽപ്പിച്ച ആഘാതം ഇവരെ തളർവാത രോഗിയാക്കി. ഇതോടെ കുട്ടികളുടെ പഠനത്തിനും  വീട്ടുചിലവിനും വക കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. 

മൂത്ത മകൾ ആതിര ബിഎ ഇംഗ്ലിഷ് നല്ല മാർക്കോടെ വിജയിച്ചെങ്കിലും തുടർപഠനം വഴിമുട്ടിയിരിക്കയാണ്. ഇളയ മകൾ ആര്യ ബിഫാം വിദ്യാർഥിനിയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം പഠനം പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് കുടുംബം. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഇവരുടെ ജീവിതം ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഇത് എത്രനാൾ തുടരാൻ കഴിയും എന്നറിയില്ല. 

അനിതയുടെ ചികിൽസക്കും വീട്ടുചിലവിനുമായി  ബ്ലോക്ക് പഞ്ചായാത്ത് അംഗം ജോർജുകുട്ടിയുടെ നേതൃത്വത്തിൽ നാട്ടുകാർ പിരിവെടുത്ത് കുറച്ച് പണം കണ്ടെത്തിയെങ്കിലും ഇതുകൊണ്ടൊന്നും  ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകില്ല. സുമനസുകളുടെ സാഹായമുണ്ടായെങ്കിൽ മാത്രമേ ഈ കുടുംബത്തിനു മുന്നോട്ട് പോകാനാവൂ. അനിതയുടെ പേരിൽ പുളിയറക്കോണം എസ്ബിഐ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • അനിത കെ.
  • പുളിയറക്കോണം എസ്ബിഐ ബ്രാഞ്ച്, തിരുവനന്തപുരം (State Bank of India Puliyarakonam Branch)
  • അക്കൗണ്ട് നമ്പർ: 67060679561
  • IFSC Code‎: ‎SBIN0071176
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com