തീവ്രവേദനകളുടെ ഉദാഹരണമാണ് ഈ സുജാത; നന്മകളെ ഇതിലെ വരൂ...
Mail This Article
മൂവാറ്റുപുഴ ∙ സുജാതയുടെയും ഷാജിയുടെയും സന്തോഷകരമായ ജീവിതം രോഗദുരിതങ്ങളുടെയും കടബാധ്യതയുടെയും നടുക്കടലിലായത് ചുരുങ്ങിയകാലം കൊണ്ടാണ്. കാൻസർ എന്ന മാരകരോഗത്തിന്റെ രൂപത്തിൽ വിധി ഈ ദരിദ്രകുടുംബത്തെ വേട്ടയാടുന്നു. എറണാകുളം ജില്ലയിലെ മുവാറ്റുപുഴയ്ക്കടുത്ത് ഊരമന ചാക്കപ്പറമ്പിൽ ഷാജി ലോറിത്തൊഴിലാളിയായിരുന്നു. ഭാര്യ സുജാത (44) വീടിനടുത്തുള്ള പെട്രോൾ പമ്പിൽ ജീവനക്കാരിയും.
ഇരുവരുടെയും വരുമാനം കൊണ്ട് പെൺകുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം കഷ്ടപ്പാടില്ലാതെ മുന്നോട്ടുപോകുന്നതിനിടയിലാണ് 2014 ൽ സുജാത രോഗബാധിതയാകുന്നത്. സ്തനാർബുദം കണ്ടുപിടിച്ചയുടൻ എറണാകുളം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയും തുടർചികിത്സയും നടത്തി. ഒരു വർഷത്തിനു ശേഷം വീണ്ടും ഇരുവരും ജോലിക്കുപോകാൻ തുടങ്ങി.
സർക്കാരിന്റെയും നാട്ടുകാരുടെയും പലവിധ സഹായങ്ങൾ കൊണ്ട് കടങ്ങളെല്ലാം വീട്ടി കരകയറി വരുന്നതിനിടയിൽ 2016 ൽ രോഗം വീണ്ടും സുജാതയെ വീഴ്ത്തി. ശസ്ത്രക്രിയയിലൂടെ രണ്ടാമത്തെ സ്തനവും നീക്കേണ്ടിവന്നു. തുടർചികിത്സയ്ക്കായി ആശുപത്രിവാസം മാസങ്ങൾ നീണ്ടപ്പോൾ, മറ്റാരും പരിചരിക്കാനില്ലാതെ ഷാജിക്കു ജോലി ഉപേക്ഷിക്കേണ്ടിവന്നു. കുഞ്ഞുങ്ങളെ നാട്ടിൽ ബന്ധുക്കളെ ഏൽപ്പിച്ചാണ് എറണാകുളത്തു ചികിത്സ തുടർന്നത്. എങ്കിലും രോഗമുക്തയായാണ് സുജാത നാട്ടിലേക്കു മടങ്ങിയത്.
ജീവിതം വീണ്ടും സ്വച്ഛമായി മുന്നോട്ടുനീങ്ങുമെന്നു തോന്നിയ ഘട്ടത്തിലാണ് 2018 ലെ മഹാപ്രളയത്തിൽ മുവാറ്റുപുഴയാറിന്റെ കരയിലുള്ള ഇവരുടെ കൊച്ചുവീട് തകർന്നു നിലംപൊത്തിയത്. ചികിത്സാരേഖകൾ അടക്കം വിലപ്പെട്ടതെല്ലാം പുഴയെടുത്തു. ആകെ നാലു സെന്റ് ഭൂമി മാത്രം സ്വന്തമായുള്ള പട്ടികജാതി കുടുംബത്തിന് പക്ഷേ, അത്തവണയും സുമനസ്സുകൾ സഹായഹസ്തം നീട്ടി. ഇപ്പോൾ വിധി വീണ്ടും രാക്ഷസരൂപത്തിൽ ഇവരുടെ മുന്നിൽനിൽക്കുന്നു.
സുജാത മൂന്നാമതും അർബുദത്തിന്റെ പിടിയിലായി. ലക്ഷങ്ങൾ ചെലവുവരുന്ന ചികിത്സയ്ക്ക് എന്തുവഴി എന്നാലോചിച്ച് ഷാജിയും മക്കളും പകച്ചുനിൽക്കുകയാണ്. കാരുണ്യപദ്ധതി നിലച്ചതോടെ സർക്കാരിന്റെ ഒരു ചികിത്സാസഹായവും ഈ നിരാലംബ കുടുംബത്തിനു ലഭിക്കുന്നില്ല. പതിനായിരങ്ങൾ വിലവരുന്ന കുത്തിവയ്പു മരുന്നുകളും ഗുളികകളും
പുറത്തുനിന്നു വാങ്ങുകയല്ലാതെ വേറെ വഴിയില്ല. സുജാതയും ഷാജിയും മക്കളായ ജിഷയും (10) നിഷയും (7) കാത്തിരിക്കുകയാണ്. ഔദാര്യപൂർവം ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെ. ജീവിതം വീണ്ടും തളിരിടുന്നതും അവർ സ്വപ്നം കാണുന്നു. ഇവരുടെ സഹായത്തിന് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്റെയും പഞ്ചായത്ത് പ്രസിഡന്റ് മിനികുമാരിയുടെയും നേതൃത്വത്തിൽ നാട്ടുകാരുമുണ്ട്. ഇതിനായി യൂണിയൻ ബാങ്ക് ഊരമന ശാഖയിൽ ഷാജിയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ– 458402010047616 ഐഎഫ്എസ്സി കോഡ്–UBIN0545848. ഫോൺ (ഷാജി) -9544974559