വൃക്കരോഗം, കാഴ്ചയും മങ്ങുന്നു; യുവകലാകാരൻ ചികിത്സാ സഹായം തേടുന്നു
Mail This Article
പരവൂർ ∙ ക്രിസ്തുവിന്റെ വ്യത്യസ്ത ഭാവങ്ങളിലുള്ള അയ്യായിരത്തോളം ചിത്രങ്ങൾ ചായക്കൂട്ടുകളാൽ ഒരുക്കിയ ഒരു യുവകലാകാരന്റെ ജീവിതം നിറയെ ഇപ്പോൾ വേദനകളുടെ മുൾക്കിരീടങ്ങളാണ്. നെടുങ്ങോലം ആശുപത്രി ജംക്‌ഷനു സമീപം മണികണ്ഠ വിലാസത്തിൽ എം. ബിനുവാണ് (44) കഴിഞ്ഞ ഒരു വർഷത്തോളമായി കടുത്ത വൃക്കരോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്നത്.
ഏകദേശം 10000 രൂപ ഓരോ ആഴ്ചയും ഡയാലിസിസ് ചെയ്യാൻ മാത്രം വേണം. വൃക്ക മാറ്റി വക്കുകയല്ലാതെ മറ്റൊരു മാർഗവും ഇനിയില്ല എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. അതിന് 25 ലക്ഷത്തോളം രൂപ വേണം. കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ 95 ശതമാനത്തോളം വിദ്യാലയങ്ങളുടെ ചുമരുകളിൽ ചിത്രപ്പണി നടത്തിയ കലാകാരനാണു ബിനു. ക്രിസ്തുവിന്റെ വ്യത്യസ്ത മുഖഭാവങ്ങളിലുള്ള ചിത്രങ്ങളാണു ബിനുവിന് ഏറെ പ്രിയപ്പെട്ടത്. തന്റെ കയ്യിലുള്ള ചിത്രങ്ങൾ ആരെങ്കിലും വാങ്ങുകയോ അല്ലെങ്കിൽ ചിത്രങ്ങൾ വച്ച് പ്രദർശനം നടത്തുകയോ ചെയ്ത് ചികിത്സയ്ക്കുള്ള തുക കണ്ടെത്താനാണ് ബിനുവിന്റെ ശ്രമം.
പരവൂർ മ്യൂസിക് ക്ലബ്ബിന്റെ ഗായകനായിരുന്ന ബിനുവിന് അസുഖം മൂർച്ഛിച്ചതോടെ കാഴ്ചയും മങ്ങുകയാണ്. അതുകൊണ്ട് തന്നെ ചിത്രങ്ങൾ വരയ്ക്കാനും ബിനുവിന് നിലവിലെ സാഹചര്യത്തിൽ സാധിക്കില്ല. തുടർന്നുള്ള ചികിത്സയ്ക്കും ശസ്ത്രക്രിയക്കും കനിവുള്ളവരുടെ സഹായമാണ് ബിനുവിന് ആവശ്യം. ബിനുവും അമ്മ ജയദേവിയും മാത്രമാണ് വീട്ടിലുള്ളത്. വാർധക്യസഹജമായ നിരവധി അസുഖങ്ങൾ അമ്മ ജയദേവിക്കുണ്ട്. ഇരുവരുടെയും ചികിത്സയും വീട്ടു ചെലവുകളും മുന്നോട്ടു കൊണ്ടു പോകാനും സാധിക്കുന്നില്ല.
കൊല്ലം പരവൂർ ഇന്ത്യൻ ബാങ്ക് ശാഖയിൽ ചികിൽസാ ധന ശേഖരണത്തിനായി അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ – 622773190, IFSC: IDIB000P023. ഫോൺ: 9605938955, 7510982784.