മകൾക്ക് തണലേകാൻ ഈ അച്ഛനു ജീവിക്കണം; കാരുണ്യം തേടി കുടുംബം
Mail This Article
കിളിമാനൂർ ∙ ശ്വാസകോശ ഞരമ്പിന് വീക്കം ബാധിച്ച് ഗുരുതരരോഗത്താൽ ക്ലേശിക്കുന്ന ഗൃഹനാഥൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. കിളിമാനൂർ പാപ്പാല ആനപ്പാറ വീട്ടിൽ ശിവരാജൻ ആശാരി(64)യ്ക്ക് മൂന്നു മാസത്തിനുള്ളിലെങ്കിലും ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. 6 ലക്ഷം രൂപ ചെലവുവരും.
സ്വകാര്യ കൺസ്ട്രക്‌ഷൻ കമ്പനിയിലെ ടിപ്പർ ഡ്രൈവർ ആയിരുന്ന ഇദ്ദേഹത്തിന് 2016–ൽ ഇതേ അസുഖത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലത്ത് പഞ്ചായത്തിൽ നിന്ന് അനുവദിച്ച ഷീറ്റ് മേഞ്ഞ വീട്ടിലാണ് താമസം. നടക്കാൻ കഴിയാത്ത 30 വയസ്സുള്ള മകളും ഭാര്യയുമാണ് കുടുംബത്തിൽ ഉള്ളത്.
രോഗബാധിതയായി തളർന്നു കിടക്കുന്ന മകൾ രഞ്ജിനിയാണ് ശിവരാജൻ ആശാരിയുടെ ഏറ്റവുംവലിയ വേദന. കട്ടിലിൽ നിന്നു വീൽചെയറിൽ എടുത്ത് ഇരുത്താൻ പിതാവാണ് മകൾക്ക് ആശ്രയം. രഞ്ജിനി നിർമിക്കുന്ന പേപ്പർ പേന (വിത്ത് പേന) യിൽ നിന്നുള്ള വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം.
ജന്മനാ രോഗബാധിതയായ രഞ്ജിനി 7 വയസ് വരെ അൽപം നടക്കുമായിരുന്നുവെങ്കിലും ഒരു വീഴ്ചയോടെ പിന്നീട് നടന്നിട്ടില്ല. കട്ടിലിൽ ജീവിതം തളച്ചിട്ട രഞ്ജിനിയുടെ മുന്നോട്ടുള്ള ജീവിതത്തിനും പിതാവിന്റെ രോഗം ഭേദമാകേണ്ടതുണ്ട്. ഭാര്യ പി.ശാന്തയുടെ പേരിൽ യൂണിയൻ ബാങ്ക് കിളിമാനൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 686302010001010, IFSC: UBIN0568635, ഫോൺ: 97455 51529
English Summary: Charity news: Sivarajan Asari and daughter Renjini