ADVERTISEMENT

കായംകുളം ∙ നാലുവർഷം മുൻപുവരെ മറ്റെല്ലാവരെയും പോലെയായിരുന്നു സ്മിതയും. പിന്നീട് ഇന്നുവരെ ശരിക്കൊന്ന് ഉറങ്ങാൻപോലുമാകാതെ വേദന തിന്നാണു ജീവിതം.  ബ്യൂട്ടീഷ്യൻ കോഴ്സ് പൂർത്തിയാക്കി അത്യാവശ്യം ജോലികളുമായി മകനും മാതാപിതാക്കൾക്കുമൊപ്പം കഴിയവേയാണു കായംകുളം റെയിൽവേ സ്റ്റേഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്മിത സ്റ്റീഫനു (36) കടുത്ത ന്യുമോണിയ ബാധിച്ചത്. ചികിത്സയ്ക്കു ശേഷം പത്തുകിലോ  ഭാരം കൂടി. ശരീരം നീരുവച്ചു. തുടർ പരിശോധനകളിലാണ് സിസ്റ്റമിക് ലൂപസ് എറിത്‌മേറ്റസ് (എസ്എൽഇ) വാസ്കുലൈറ്റിസ് എന്ന അപൂർവ  രോഗമാണെന്നു കണ്ടെത്തിയത്.

 

ലക്ഷത്തിൽ ഒന്നോ രണ്ടോപേർക്കു   ബാധിക്കുന്ന അസുഖം. കൈകാലുകൾ കറുത്ത് അവിടെ നിന്നു മാംസം അടർന്നു  വലിയ മുറിവുണ്ടാകുന്ന ഘട്ടത്തിലാണു സ്മിത ഇപ്പോൾ. അതികഠിനമായ വേദനയാണു മുഴുവൻ സമയവും. കൈകളുടെ ഭാരം കൂടിയതിനാൽ അനക്കാൻപോലും പ്രയാസം. ഭക്ഷണം തനിയെ കഴിക്കാൻപോലുമാകാത്തവിധം വിരലുകളും വീർത്തു. അമ്മ ഇന്ദിരയാണു ഭക്ഷണം വാരിക്കൊടുക്കുന്നത്.  മാംസം അടർന്നുമാറുന്നതോടെ വേദന അസഹനീയമാകും. ഇരുപതോളം ഗുളികകൾ ഒരുനേരം തന്നെ വേണം. ദിവസേന മരുന്നിന്  1500 രൂപവേണം. ശരീരത്തിലെ മറ്റു രക്തക്കുഴലുകൾ ലഭിക്കാത്തതിനാൽ കഴുത്തിലെ രക്തക്കുഴൽ വഴിയാണ്  മരുന്നു കുത്തിവയ്ക്കുന്നത്.  ഇടയ്ക്കു നഴ്സ് വീട്ടിലെത്തി മുറിവിൽ മരുന്നുവയ്ക്കും.

 

ജനിതക രോഗമായതിനാൽ പൂർണമായി മാറുന്ന ചികിത്സ ലഭ്യമല്ല. അസുഖം ഗുരുതരമാകുമ്പോൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ  ചികിത്സതേടും. ഓരോ തവണയും കുറഞ്ഞത് 50,000 രൂപ ഇതിനു വേണം.    24ലക്ഷം രൂപ ചികിത്സയ്ക്കു ചെലവായി. കെഎസ്ആർടിസിയിൽ എടിഒ ആയിരുന്ന പിതാവ് മണിയുടെ പെൻഷൻ മാത്രമാണ് ആശ്രയം. മകൻ അഭിഷേക് പത്താംക്ലാസിലാണ്. ഭർത്താവ് സ്റ്റീഫൻ   കാർ അപകടത്തിൽ മരിച്ചു. സ്വന്തമായി കിടപ്പാടമോ വസ്തുവോ ഇല്ല. സ്മിതയുടെ പേരിൽ കായംകുളം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പർ 10540100316598. ഐഎഫ്എസ്‌ കോഡ് FDRL0001054. ഫോൺ: 70250 56578.

 

എസ്എൽഇ വാസ്കുലൈറ്റിസ് 

 

രക്തകോശങ്ങൾ കയറുന്നതുമൂലം  ശരീരകലകൾക്കു നാശമുണ്ടാകുന്ന അവസ്ഥ. ഇത്തരത്തിൽ രക്തക്കുഴലുകൾ ഉണ്ടാകുന്നതിനാണു വാസ്കുലൈറ്റിസ് എന്നു പറയുക. രക്തയോട്ടം കുറയുക, പൂർണമായും അടയുന്ന രക്തക്കുഴലുകളിൽ മുഴകൾപോലെയുണ്ടാവുക തുടങ്ങിയവയാണു ലക്ഷണം. ഇവിടുത്തെ കോശങ്ങൾ രക്തം എത്താതെ നശിച്ചു തുടങ്ങും.  രക്തമെത്താത്ത ശരീരഭാഗങ്ങളിലെ മാംസവും തൊലിയുമടക്കം വീർക്കുകയും  അടർന്നുപോവുകയും ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com