ഇരുവൃക്കകളും തകരാറിലായ പെൺകുട്ടി സുമനസ്സുകളുടെ സഹായം തേടുന്നു
Mail This Article
തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായ നിർധനയായ പെൺകുട്ടി ജീവിതം തിരികെ പിടിക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു. മണക്കാട് വടക്കേയിൽ ഹരിദാസന്റെ മകൾ അപർണാ ദാസാണ് (21) ചികിത്സാ സഹായം തേടുന്നത്. ബിഎ അനിമേഷൻ കഴിഞ്ഞശേഷം തുടർ പഠനത്തിനായി ഇരിക്കുമ്പോഴാണ് 4 മാസം മുൻപ് അപ്രതീക്ഷിതമായി അപർണയ്ക്കു അസുഖം ബാധിക്കുന്നത്.
കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് അപർണയുടെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തിയത്. വൃക്ക മാറ്റി വയ്ക്കുകയാണ് ജീവൻ നിലനിർത്താനുള്ള ഏക പോംവഴിയെന്നു ഡോക്ടർമാർ വിധിയെഴുതി. ഏകദേശം 15 ലക്ഷത്തോളം രൂപയാണ് ഇതിനായി വേണ്ടി വരുന്നത്. കൂടാതെ തുടർ ചികിത്സകൾക്കും മറ്റുമായി ലക്ഷങ്ങൾ വേറെയും വേണ്ടി വരും. നിലവിൽ ആഴ്ചയിൽ രണ്ടു ദിവസം ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്.
ഉടൻ വൃക്ക മാറ്റിവച്ചില്ലെങ്കിൽ ആരോഗ്യനില കൂടുതൽ വഷളാകുമെന്നു ഡോക്ടർമാർ പറയുന്നു. ഡയാലിസിസിന് മാത്രം മാസം 20,000 രൂപ വേണ്ടി വരും. ഓട്ടോറിക്ഷ ഡ്രൈവറായ ഹരിദാസനും കുടുംബത്തിനും ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. നിലവിൽ മൂന്നു ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവായി. നാട്ടുകാരുടെയും മറ്റും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ തടസ്സമില്ലാതെ നടത്താനായത്. തുടർചികിത്സയ്ക്കായി ഉദാരമതികൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണു ഈ നിർധന കുടുംബം.
അപർണാ ദാസിന്റെ പേരിൽ ഇന്ത്യൻ ബാങ്ക് തൊടുപുഴ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 6360505054. ഐഎഫ്എസ്‌സി കോഡ്: ഐഡിഐബി000ടി132. ഫോൺ-8907929204.