ഇരുവൃക്കകളും തകരാറിലായ നിർധനയായ വീട്ടമ്മ സഹായം തേടുന്നു
Mail This Article
തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായ നിർധനയായ വീട്ടമ്മ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കുളമാവ് മുണ്ടാട്ടിൽ ജോയിയുടെ ഭാര്യ ആനി (47) ആണ് ചികിത്സാ സഹായം തേടുന്നത്. 9 വർഷമായി വൃക്ക രോഗിയാണ്. അന്ന് ഒരു വൃക്ക മാത്രമായിരുന്നു തകരാറിലായിരുന്നത്. കെഎസ്ഇബി ജീവനക്കാരനായ ഭർത്താവ് ജോയി വായ്പയെടുത്താണ് ആനിയുടെ ചികിത്സ നടത്തി വന്നിരുന്നത്. രണ്ട് വർഷം മുൻപു ആനിയുടെ രണ്ടാമത്തെ വൃക്കയും തകരാറിലായി.
തീരെ വയ്യാതായ അമ്മയെ നോക്കേണ്ടതിനാൽ മകൻ അജിത്തിന് ബിരുദത്തിന് ശേഷം പഠനം നിർത്തേണ്ടി വന്നു. ആഴ്ചയിൽ 2 ഡയാലിസിസ് നടത്തിയാണ് ഇപ്പോൾ ആനിയുടെ ജീവൻ നിലനിർത്തുന്നത്. ഇതിനു മാത്രം ആഴ്ചയിൽ ഏഴായിരത്തിലധികം രൂപ ചെലവ് വരും. മരുന്നിനുള്ള ചെലവ് വേറെ.
ഇനി വൃക്ക മാറ്റി വയ്ക്കുക മാത്രമാണ് ആനിയുടെ ജീവൻ രക്ഷിക്കാനുള്ള ഒരേയൊരു മാർഗം. അതിന് 15 ലക്ഷത്തിലധികം രൂപ ചെലവ് വരും. ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്നതു ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യ ചിഹ്നമാകുകയാണ്. ഇപ്പോൾതന്നെ വലിയൊരു തുക കടമുണ്ട്. മക്കളായ അജിത്തിനും സിജിത്തിനും ജോലി ആയിട്ടുമില്ല.
സുമനസ്സുകളുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. അജിത്.എം. ജോയിയുടെയും, സമീപവാസിയായ രാമചന്ദ്രൻ നായരുടെയും പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അറക്കുളം ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 4062645278, ഐഎഫ്എസ്‌സി കോഡ്: സിബിഐഎൻ0280965.