നിധിനു ജീവിതത്തിലേക്കു തിരിച്ചുവരണം, അതിനു സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ..
Mail This Article
തൊടുപുഴ ∙ നിധിനു ജീവിതത്തിലേക്കു തിരിച്ചുവരണം, അതിനു സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ.....മാറിക മാളിയേക്കൽ എം.കെ. ശശിയുടെ മകൻ എസ്. നിധിൻ (28) ആണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നത്. സിവിൽ എൻജിനീയറിങ് കഴിഞ്ഞ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു നിധിൻ. തലവേദനയെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് കൂടുതലായിരുന്നു.
തുടർന്ന് ഒരുമാസം മുൻപു നടത്തിയ വിദഗ്ധ പരിശോധനയിൽ നിധിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തുകയായിരുന്നു. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിനായി 15 ലക്ഷത്തോളം രൂപ വേണ്ടിവരും. തുടർ ചികിത്സകൾക്കും മറ്റുമായി വീണ്ടും ചെലവു വരും. ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് നിധിന്റെ കുടുംബം. നിലവിൽ ആഴ്ചയിൽ രണ്ടു ദിവസം ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. ഡയാലിസിസിനു മാത്രം പ്രതിമാസം 20,000 രൂപയോളം വേണ്ടി വരുന്നുണ്ട്.
പിതാവ് ശശിക്കു മരപ്പണിയാണ്. ഇദ്ദേഹത്തിന്റെ തുച്ഛമായ വരുമാനം കൊണ്ട് ചികിത്സ മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്. ഇതുവരെയുള്ള ചികിത്സയ്ക്കു മാത്രം നല്ലൊരു തുക ചെലവായി. പലരുടെയും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. മാറിക സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോർജ് നെടുങ്കല്ലേൽ രക്ഷാധികാരിയായി കമ്മിറ്റി രൂപീകരിച്ച് നിധിന്റെ ചികിത്സയ്ക്കുള്ള പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. പഞ്ചായത്തംഗം മേഴ്സി ജോസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ ജോസഫ്, നിധിന്റെ പിതാവ് എം.കെ. ശശി എന്നിവർ ചേർന്ന് ഫെഡറൽ ബാങ്ക് വഴിത്തല ശാഖയിൽ ‘ നിധിൻ ചികിത്സാ സഹായ നിധി’ എന്ന പേരിൽ കറന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ : 10550200002196. ഐഎഫ്എസ്‌സി കോഡ്: എഫ്ഡിആർഎൽ0001055.