സുമനസ്സുകൾ സഹായിച്ചാൽ തോമസ്കുട്ടി എണീറ്റു നിൽക്കും
Mail This Article
ഏറ്റുമാനൂർ∙ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു നട്ടെല്ലിനു ക്ഷതമേറ്റ പ്രൈവറ്റ് ബസ് തൊഴിലാളിയായ യുവാവ് ഒരേ കിടപ്പിലായിട്ട് 3 മാസം. ഏറ്റുമാനൂർ പട്ടിത്താനം നെല്ലിക്കുന്നേൽ തോമസ്കുട്ടി ജോസഫ് (45) ആണ് ചികിത്സാ സഹായം തേടുന്നത്.
ഏപ്രിൽ 22ന് രാത്രിയാണ് തോമസ്കുട്ടിയെ തളർത്തിയ സംഭവം. വാടകയ്ക്കു താമസിക്കുന്ന മൂന്നു നില കെട്ടിടത്തിന്റെ മുകളിൽനിൽക്കേ, രക്തസമ്മർദം കുറഞ്ഞു താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ലിനു സാരമായ പരുക്കേറ്റു. ശസ്ത്രക്രിയയ്ക്കു ശേഷം മുറിവിൽ അണുബാധ ഉണ്ടായി. 64 ദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞതിൽ 38 ദിവസവും ഐസിയുവിൽത്തന്നെയായിരുന്നു. 80 ശതമാനവും ശരീരം തളർന്ന തോമസുകുട്ടിക്ക് ഫിസിയോ തെറപ്പി മാത്രമാണ് ആശ്രയം. മോനിപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കോവിഡ് ബാധിച്ചതോടെ ചികിത്സ തുടങ്ങാനായില്ല.
ഫിസിയോ തെറപ്പി ചെയ്യാൻ ദിവസം 1000 രൂപ വീതം വേണ്ടിവരും. താമസച്ചെലവ് മാസം 18,000 രൂപ വീതം വേറെ. എണീക്കാൻ വയ്യാത്തതുകൊണ്ട് സഹായത്തിന് ഒരാളെ നിർത്താതെ വയ്യ. മൂന്നു മാസമെങ്കിലും ഫിസിയോതെറപ്പി ചെയ്യാൻ കഴിഞ്ഞാൽ പ്രതീക്ഷയ്ക്കു വകയുണ്ടെന്നാണു ഡോക്ടർമാർ പറയുന്നത്.
അവിവാഹിതനായ തോമസുകുട്ടി സഹോദരൻ ഷെറിയുടെ സംരക്ഷണയിലാണ് കഴിയുന്നത്. ഓട്ടോ ഡ്രൈവറായ ഷെറിക്കു കിട്ടുന്ന വരുമാനം കൊണ്ടു സ്വന്തം കുടുംബകാര്യങ്ങൾ പോലും നോക്കാൻ കഴിയുന്നില്ല. വാടക ഉൾപ്പെടെയുള്ള ചെലവ് വേറെയും. ഇവരുടെ അമ്മയ്ക്ക് തലയിൽ ട്യൂമർ കണ്ടെത്തിയതോടെ അതിന്റെ ചികിത്സാച്ചെലവും ഷെറിയുടെ ചുമലിലായി.
തോമസുകുട്ടിയുടെ ചികിത്സയ്ക്കായി ഷെറി ജോസഫിന്റെ പേരിൽ ഏറ്റുമാനൂർ യൂണിയൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങി.
അക്കൗണ്ട് നമ്പർ: 6049020 10006972
ഐഎഫ്സി കോഡ്: UBIN0560499