പ്രവാസ ജീവിതത്തിനൊടുവിൽ സങ്കടക്കടൽ നടുവിൽ ഷാജി
Mail This Article
കൊല്ലം∙ കാൽ നൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തിയ 53 കാരൻ വൃക്കരോഗബാധയെ തുടർന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ ഇരുളിൽ. മനയിൽകുളങ്ങര 'പ്രണാമ'ത്തിൽ ഷാജിയാണ് സന്മനസുള്ളവരുടെ സഹായം തേടുന്നത്.
വിവാഹം കഴിഞ്ഞ് 20 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് പെൺകുഞ്ഞ് പിറന്നത്. സമ്പാദ്യം മുഴുവൻ ഇതിന്റെ ചികിത്സയ്ക്കായി വിനിയോഗിച്ചു. കുഞ്ഞിനിപ്പോൾ മൂന്ന് വയസ് കഴിഞ്ഞു. ജോലി മതിയാക്കി നാട്ടിൽ തിരിച്ചെത്തിയപ്പോഴേയ്ക്കും വൃക്ക തകരാറിലായി.
വൃക്ക മാറ്റിവയ്ക്കലിന് 30 ലക്ഷത്തോളം രൂപ ചെലവാകും. 2020 നവംബർ മുതൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് നടത്തുകയാണ്. മരുന്നിനും ഡയാലിസിസിനുമായി മാസം 30,000 രൂപയോളം ചെലവാകും. ഭാര്യാപിതാവ് ഒരു പ്രമുഖ പത്രത്തിന്റെ ലേഖകനായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയുടെ അമ്മയ്ക്ക് കിട്ടുന്ന പത്രപ്രവർത്തക പെൻഷൻ തുക ഉപയോഗിച്ചാണ് വീട്ടുചെലവുകൾ നടത്തുന്നത്. വിദേശത്തായിരുന്നപ്പോൾ മൂന്നര സെന്റ് സ്ഥലവും ഒരു കൊച്ചുവീടും വാങ്ങിയിരുന്നു. അതിന്റെ കടം ഇപ്പോഴും ബാക്കിയാണ്.
വാങ്ങിയ വീട് ഒറ്റിക്ക് നൽകിയിരിക്കുകയാണ്. വായ്പായിനത്തിൽ ആറര ലക്ഷം രൂപ ബാങ്കിൽ അടയ്ക്കാനുമുണ്ട്. ഭാര്യയുടെ ബന്ധുവിന്റെ കാരുണ്യത്താൽ അവരുടെ വീട്ടിലാണ് താമസം. മകളുടെ ചെറിയ ആഗ്രഹങ്ങൾപോലും നിറവേറ്റാനാകുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസങ്ങളും കണക്കിലെടുത്ത് പൊതുപ്രവർത്തകനായ മഞ്ഞാവിൽ ഉണ്ണികൃഷ്ണൻ കൺവീനറായി ചികിത്സാസഹായത്തിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഷാജിയുടെ ഭാര്യ ബീനയുടെ പേരിൽ കൊല്ലം ഫെഡറൽ ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10190100247995, IFSC Code: FDRL0001019. ഫോൺ: 9497889611, 9744554544.