ADVERTISEMENT

രണ്ടു മാസം കൊണ്ടു തലയിൽ 7 സർജറി. ഇനി 27  റേഡിയേഷനുകൾ. ദിവസവും ഫിസിയോതെറപ്പി. ബിടെക്കും എംബിഎയും കഴിഞ്ഞ്  ആസ്റ്റർ മെഡിസിറ്റിയി‍ൽ പീഡിയാട്രിക് കോഓർഡിനേറ്റർ ആയി ജോലി ചെയ്തിരുന്ന അഥീന ജോൺ (28) എന്ന കൊച്ചുമിടുക്കിയുടെ ലോകം ആശുപത്രി മുറിക്കുള്ളിൽ ഒതുങ്ങിയിട്ട് ഒന്നര വർഷം. ചികിത്സകൾക്കൊടുവിൽ ഇവൾ പഴയതുപോലെ പാറിപ്പറന്നു നടക്കുന്ന ജീവിതം സ്വപ്നം കാണുകയാണ് അഥീനയും കുടുംബാംഗങ്ങളും. 

 

കഴുത്തിനു വേദനയോടെയായിരുന്നു തുടക്കം. അതു കാൻസറാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും പിൻകഴുത്തിൽ തലയോട്ടിയോടു ചേരുന്ന ഭാഗത്തെ രണ്ട് എല്ലുകൾ പൂർണമായും ദ്രവിച്ചുകഴിഞ്ഞിരുന്നു. ബ്രെയിൻ സ്റ്റെം കാൻസർ എന്ന അത്ര കോമൺ അല്ലാത്ത രോഗമാണ് അഥീനയെ തളർത്തിയത്. 2020 മേയിലാണ് അഥീന ആസ്റ്റർ മെഡിസിറ്റിയിൽ അഡ്മിറ്റാകുന്നത്. 25 ലക്ഷം രൂപയാണ് ആദ്യ സർജറിക്കു ചെലവായത്. സർജറി വിജയിക്കാതെ വന്നതോടെ വീണ്ടും വീണ്ടും സർജറികൾ. അതിലൊന്ന് ദ്രവിച്ചു പോയ എല്ലുകൾക്കു പകരം കൃത്രിമ എല്ലുകൾ വയ്ക്കുന്നതായിരുന്നു. അങ്ങനെ പലപ്പോഴായി 8 സർജറികൾ. 

 

ഒരുവിധം അസുഖം ഭേദമായി എന്ന തോന്നൽ ഉണ്ടായപ്പോഴാണ് തലച്ചോറിൽ വീണ്ടും വളർച്ച കണ്ടെത്തിയത്. ഇനിയും സർജറി വേണ്ട റേഡിയേഷൻ മതിയെന്നായി ഡോക്ടർമാർ. 30 റേഡിയേഷനുകളാണു പറഞ്ഞത്. പക്ഷേ 3 റേഡിയേഷൻ കഴിഞ്ഞതോടെ അഥീന  കഴുത്തിനു താഴേക്കു തളർന്നു. വിരൽപോലും അനക്കാൻ വയ്യാതായി. പക്ഷേ ഓർമയ്ക്കോ ബുദ്ധിക്കോ തകരാറില്ല. സംസാരിക്കാൻ ശ്രമിക്കുമെങ്കിലും അത്ര വ്യക്തമാകുന്നില്ല. ദിവസവും ഫിസിയോതെറപ്പി നടത്തിയാൽ അഥീന ജീവിതത്തിലേക്കു തിരിച്ചു വരുമെന്നാണു ഡോക്ടർമാർ പറയുന്നത്. പക്ഷേ ചികിത്സാച്ചെലവ് ഈ കുടുംബത്തിനു താങ്ങാനാവുന്നതിന് അപ്പുറമായിക്കഴിഞ്ഞു.   ഇപ്പോൾത്തന്നെ 40 ലക്ഷം രൂപ ചെലവായി. ഒന്നര വർഷമായി ആസ്റ്റർ മെഡിസിറ്റിക്കു സമീപം വീടെടുത്തു താമസിച്ചാണ്  ചികിത്സ നടത്തുന്നത്. വീടിനു മാത്രം മാസം 10,000 രൂപ വാടക നൽകണം. 

 

ഇടുക്കി നെടുങ്കണ്ടത്ത് കൂൾബാർ നടത്തിയിരുന്ന താന്നിക്കൽ സാബുവിന്റെയും ബിൻസിയുടെയും മകളാണ് അഥീന. പഠനശേഷം ബെംഗളൂരിലെ ഒരു കമ്പനിയിൽ ജോലി നോക്കുകയാണ് സഹോദരൻ.  നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ഇതുവരെ പിടിച്ചു നിന്നത്. ഇനിയുള്ള പണം കണ്ടെത്താൻ സുമനസ്സുകളുടെ സഹായം കൂടിയേ തീരും. 

 

അഥീന ജോണിന്റെ പേരിൽ എസ്ബിഐ നെടുങ്കണ്ടം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 32809748202. IFSC: SBIN0070216

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com