ആദ്യം അമ്മ, ഇപ്പോൾ അച്ഛൻ; രണ്ടാം തവണയും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
Mail This Article
കൂത്തുപറമ്പ് ∙ കോവിഡിന്റെ പിടിയിൽപ്പെട്ട് വൃക്കയുടെ പ്രവർത്തനം നിലച്ച ആതിര ചന്ദ്രൻ രണ്ടാം തവണയും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു തയാറാവുകയാണ്. നഗരസഭ 17ാം വാർഡിൽ തൃക്കണ്ണാപുരം ഗ്രാമീണ വായനശാലയ്ക്കു സമീപത്തെ ചന്ദ്രോദയത്തിൽ ചന്ദ്രന്റെയും ഷീബയുടെയും മകളായ ആതിര ചന്ദ്രൻ(27) ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയിലാണ്. നിർമലഗിരി കോളജിൽ ബിഎസ്‌സി ഒന്നാം വർഷ വിദ്യാർഥിനിയായിരിക്കെ വൃക്ക രോഗം വന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ 2013ൽ അമ്മ ഷീബ വൃക്ക നൽകിയാണു മകളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
പിന്നീട് ബിഎസ്‌സിയും എംഎസ്‌സിയും പാസായ ആതിരയ്ക്ക് കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചതിനെ തുടർന്നാണു വൃക്കയുടെ പ്രവർത്തനം വീണ്ടും തകരാറിലായത്. കോവിഡ് ബാധിച്ചു കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ആതിരയ്ക്ക് രണ്ടാമതും വൃക്ക മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. വൃക്കദാനത്തിനു പിതാവ് ചന്ദ്രൻ സന്നദ്ധനായിട്ടുണ്ട്. ആദ്യ ശസ്ത്രക്രിയയ്ക്ക് 20 ലക്ഷത്തോളം രൂപ കുടുംബാംഗങ്ങളുടെ സഹായത്തോടെയാണു നിർവഹിച്ചത്. ഇപ്പോൾ തുടർച്ചയായി ഡയാലിസിസിന് വിധേയമാകുന്ന ആതിരയുടെ ശസ്ത്രക്രിയയ്ക്ക് 45 ലക്ഷത്തോളം രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്.
കൂലി പണിക്കാരനായ ചന്ദ്രന് ഇതിനുള്ള തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ നാട്ടുകാർ കെ.പി.ഷീജിത്ത് ചെയർമാനും വി.പി.ഷിജിത്ത് കൺവീനറും വി.കെ.ബാബു ട്രഷററുമായ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കെ.പി.മോഹനൻ എംഎൽഎ, നഗരസഭാധ്യക്ഷ വി.സുജാത, മുൻ ചെയർമാൻമാരും പ്രദേശവാസികളുമായ കെ.ധനഞ്ജയൻ, എം.സുകുമാരൻ തുടങ്ങിയവർ രക്ഷാധികാരികളായാണു കമ്മിറ്റി.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ കേരള ഗ്രാമീൺ ബാങ്ക് പൂക്കോട് ശാഖ
∙ A/C No: 40467101061956
∙ IFSC Code: KLGBO040467
∙ Google Pay: 8281942250