ദുരിതച്ചൂടിൽ അമ്മയും മകനും; കനിവിൻ കരത്തിനായി കാത്തിരിപ്പ്
Mail This Article
കൊല്ലം ∙ ഇല്ലായ്മയുടെയും രോഗത്തിന്റെയും മുൻപിൽ പ്രയാസപ്പെട്ട് പിടിച്ചു നിൽക്കുകയാണ് ഒരമ്മയും മകനും. സാധിക്കുന്നിടത്തോളം അധ്വാനിച്ചു ജീവിച്ചവരാണ് രണ്ടു പേരും. കശുവണ്ടിത്തൊഴിലാളിയായിരുന്ന അമ്മയെ പ്രായം തളർത്തിയപ്പോൾ, താങ്ങാകുമെന്നു കരുതിയിരുന്ന മകന് കാൻസർ ബാധിച്ചു. കുണ്ടറ ഇടവട്ടം ചിത്രയിൽ വി. അനിൽകുമാർ (ബാബു–48), അമ്മ വസന്തകുമാരി (69) എന്നിവരടങ്ങുന്ന കുടുംബമാണ് ദുരിതമനുഭവിക്കുന്നത്.
ഹോട്ടൽ ജീവനക്കാരനായിരുന്ന അനിൽ കുമാറിന് രോഗബാധിതനായതിനാൽ ഇപ്പോൾ ജോലിക്കു പോകാനാവില്ല. കോവിഡ് കാലം മുതലാണു ദുരന്തം തുടങ്ങിയത്. കഷ്ടപ്പാട് മാറ്റാൻ മനസ്സിലുണ്ടായിരുന്ന പദ്ധതികൾക്കായി കിടപ്പാടം പണയപ്പെടുത്തി 6 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ജീവിതം താളം തെറ്റിയതോടെ തിരിച്ചടവ് മുടങ്ങി. 19 മാസത്തെ കുടിശികയാണ് ഇപ്പോൾ. ഇതിനിടയിൽ 7 ലക്ഷത്തോളം രൂപയുടെ പലിശക്കടവും പെരുകി. കീമോതെറപ്പിയുടെ ക്ഷീണം താങ്ങാനാവാതെ മിക്കവാറും ഒരേ കിടപ്പാണ് അനിൽകുമാർ. ചികിത്സയ്ക്കു ഭാരിച്ച തുക വേണം. ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
ഭക്ഷണത്തിനു പോലും മാർഗമില്ല. ജോലി ചെയ്യാനാകുന്നില്ല. വീട് ജപ്തി ഭീഷണിയിലാണ്. ചികിത്സ വൈകാതിരുന്നാൽ അധ്വാനിച്ച് കുടുംബം പുലർത്തുന്ന അവസ്ഥയിലേക്കു തിരിച്ചെത്താമെന്ന് അനിൽകുമാറിന് ആത്മവിശ്വാസമുണ്ട്. അതിനു പക്ഷേ, മനസ്സിൽ നന്മയുള്ളവരുടെ സഹായം കൂടിയേ തീരൂ. മറ്റൊരു വഴിയും മുൻപിലില്ലെന്ന് വസന്തകുമാരിയും പറയുന്നു. അനിൽകുമാറിന്റെ പേരിൽ കൊല്ലം എസ്ബിഐ–ൽ അക്കൗണ്ട് ഉണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊല്ലം
∙ അക്കൗണ്ട് നമ്പർ: 67049893400
∙ IFSC: SBIN0070054
∙ ഫോൺ: 9895139118