കാൻസറിനോട് പൊരുതി ഒരു കുടുംബം, സ്വന്തമായി വസ്തുവില്ല, വീടില്ല: ചികിത്സാ സഹായം തേടി അമ്മയും മകനും
Mail This Article
കവിയൂർ ∙ കാൻസറിനോട് പൊരുതി ഒരു കുടുംബം. സ്വന്തമായി വസ്തുവില്ല, വീടില്ല. താമസം വാടക വീട്ടിൽ. വരുമാനമോ ജോലിയോ ഇല്ല. നാട്ടുകാരുടെ സഹായത്താലാണ് വിധവയായ അമ്മയും മൂന്നു മക്കളും ജീവിക്കുന്നത്. ആലപ്പുഴ സ്വദേശിയായ ശാന്തിക്കും മക്കൾക്കുമാണ് അസുഖത്തെത്തുടർന്ന് ജീവിതം ദുരിതത്തിലായിരിക്കുന്നത് ശാന്തിയുടെ ഭർത്താവ് ഗോപാലകൃഷ്ണൻ 6 വർഷം മുൻപ് കാൻസർ ബാധിച്ചു മരിച്ചു. വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്താണ് ശാന്തി പിന്നീട് കുടുംബം പുലർത്തിയത്. ഇതിനിടെ ഒരു ദിവസം ജോലി സ്ഥലത്ത് തലകറങ്ങി വീണു. തുടർന്ന് നടത്തിയ പരിശോധനയിൽ ശാന്തിക്കും കാൻസറാണെന്നു തെളിഞ്ഞു. ഈ സമയത്തു തന്നെയാണ് രണ്ടാമത്തെ മകൻ ഹരികൃഷ്ണന് രക്താർബുദമാണെന്നു കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജിൽ ശാന്തിക്കും കോട്ടയം ഇഎസ്ഐ ആശുപത്രിയിൽ മകനും ചികിത്സ നടത്തി.
ശാന്തിക്ക് അസുഖമായതോടെ മൂത്ത മകൻ സച്ചു പ്ലസ്ടുവിൽ പഠനം അവസാനിപ്പിച്ചു. സച്ചു വർക്‌ഷോപ്പിൽ പോയി ജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനമാണ് കുടുംബത്തിന് ആകെയുള്ളത്. ഹരികൃഷ്ണൻ ഒൻപതിലും ഇളയമകൻ ശ്രീക്കുട്ടൻ എട്ടിലും പഠിക്കുകയാണ്. ഇവർ പഠിക്കുന്ന കവിയൂർ എൻഎസ്എസ് ഹൈസ്കൂളിലെ അധ്യാപകരുടെയും നാട്ടുകാരുടെയും കാരുണ്യത്തിലാണ് ചികിത്സയും ജീവിതചെലവും നടന്നുപോകുന്നത്.ചികിത്സയ്ക്കായി രണ്ടു ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത 60000 രൂപ തിരിച്ചടയ്ക്കാൻ കഴിയാതായതോടെ പൊലീസ് കേസായി.
അമ്മയുടെയും മകന്റെയും ചികിത്സാ ചെലവിനായി ശാന്തി ഗോപാലകൃഷ്ണൻ, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.ദിനേശ് കുമാർ എന്നിവരുടെ പേരിൽ ഫെഡറൽ ബാങ്ക് തോട്ടഭാഗം ശാഖയിൽ അക്കൗണ്ട് ഉണ്ട്. നമ്പർ. 20660100033676. ഐഎഫ്എസ്‌സി കോഡ് FDRL0002066. ഫോൺ:7736728090.