തലച്ചോറു ചുരുങ്ങി ഷഹബാനത്ത്: നട്ടെല്ലു തകർന്ന് അബ്ദുൽ ഷുക്കൂർ
Mail This Article
തിരുവനന്തപുരം∙ തലച്ചോറു ചുരുങ്ങുന്ന രോഗത്തിന്റെ പിടിയിൽ ഭാര്യ. അമിത ശരീര ഭാരം കാരണം നട്ടെല്ലിനു ക്ഷതം സംഭവിച്ച് ഭർത്താവ്. ഇരുവർക്കും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്തതിനെ തുടർന്നുള്ള ദുരിതം വേറെ. പതിനായിരക്കണക്കിനു രൂപ ചെലവു വരുന്ന മരുന്നിനും വീട്ടു ചെലവുകൾക്കുമായി സുമനസ്സുകളുടെ സഹായം തേടുകയാണ് ബീമാപള്ളി സ്വദേശി അബ്ദുൽ ഷുക്കൂറും ഭാര്യ ഷഹബാനത്തും.
വർഷങ്ങൾക്കു മുൻപ് ഷഹബാനത്തിന്റെ തലയിൽ തേങ്ങ വീണതു മുതൽ തുടങ്ങിയതാണ് കുടുംബത്തിന്റെ ദുരിതം. അന്നു ചികിത്സ നടത്തിയെങ്കിലും തുടരെ തുടരെ നില വഷളായി. തലച്ചോറു ചുരുങ്ങുന്ന അസുഖം പിടികൂടിയതോടെ ഷഹബാനത്ത് പൂർണമായി കിടപ്പിലായി. പരസഹായം കൂടാതെ പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത നിസ്സഹായ അവസ്ഥയിലാണവർ. ഇതിനിടെയാണ് അബ്ദുൽ ഷുക്കൂറിന്റെ നട്ടെല്ലു തകരാറിലായത്. അമിത ശരീരഭാരമായിരുന്നു കാരണം.
ഭാരം കുറയ്ക്കാനായി ഭക്ഷണം കുറച്ചെങ്കിലും തളർച്ചയും മറ്റു രോഗങ്ങളും ഒപ്പമെത്തിയതോടെ ഷുക്കൂറും കിടപ്പിലാണ്. ബീമാപള്ളി മിൽക്ക് കോളനിയിലെ വീട്ടിലാണ് ഇരുവരും താമസം. ഓരോ മാസവും മരുന്നിനും ആഹാരത്തിനും വീട്ടു വാടകയ്ക്കുമായി കുറഞ്ഞത് 25,000 രൂപയെങ്കിലും വേണമെന്ന് ഷുക്കൂർ പറഞ്ഞു. കിടക്ക വിട്ട് എണീൽക്കാൻ കഴിയാത്തതിനാലാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. ഷഹബാനത്തിന്റെ പേരിൽ എസ്ബിഐ പൂന്തുറ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ– 67258592891. ifsc കോഡ്– SBIN0070422. ഗൂഗിൾ പേ നമ്പർ– 9895596028.