അയ്യപ്പന് മുന്നോട്ടുള്ള ജീവിതത്തിന് സുമനസ്സുകളുടെ സഹായം വേണം
Mail This Article
തൊടുപുഴ ∙ ലോട്ടറി വിറ്റാണ് അയ്യപ്പൻ അന്നന്നത്തെ ചെലവിനുള്ള പണം കണ്ടെത്തുന്നത്. പക്ഷേ, ശാരീരിക അവശതകൾ മൂലം പല ദിവസവും ലോട്ടറിയുമായി ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. ഇരുവൃക്കകളും തകരാറിലായി, ഡയാലിസിസിനു വിധേയനായി വരുന്ന അയ്യപ്പന് മുന്നോട്ടുള്ള ജീവിതത്തിന് സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. വൃക്ക സംബന്ധമായ രോഗം മൂലം കഴിഞ്ഞ 8 വർഷമായി ദുരിതമനുഭവിക്കുകയാണ് കോലാനി പാറക്കടവ് താഴത്തുവീട്ടിൽ അയ്യപ്പൻ മണി (66).
തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആഴ്ചയിൽ രണ്ടു ദിവസം ഡയാലിസിസിനു വിധേയനായി വരികയാണ് ഇദ്ദേഹം. വൃക്ക മാറ്റിവയ്ക്കുകയോ, അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഡയാലിസിസ് തുടരുകയോ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. പക്ഷേ, ഇതിനു വേണ്ടിവരുന്ന ചെലവ് അയ്യപ്പനെ സംബന്ധിച്ചിടത്തോളം ചിന്തിക്കാനാവില്ല. ഒരു വർഷം മുൻപ് അയ്യപ്പന്റെ ഭാര്യയും മകളും കോവിഡിനെ തുടർന്നു മരിച്ചു.
അതിനുശേഷം തനിച്ചാണ് താമസം. ഒരു തവണ ഡയാലിസിസിനു പോയി വരണമെങ്കിൽ യാത്രയ്ക്കു മാത്രം 400 രൂപ വേണം. ഭക്ഷണത്തിനും മരുന്നിനും വേറെയും. ഇതിനോടകം ചികിത്സയ്ക്ക് വലിയൊരു തുക ചെലവായി. തുടർചികിത്സയ്ക്കു വർഷം 2 ലക്ഷം രൂപ വീതം വേണ്ടിവരും. മറ്റു വരുമാന മാർഗമൊന്നുമില്ലാത്തതിനാൽ ചികിത്സ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. അയ്യപ്പൻ മണിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് തൊടുപുഴ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ : 40328101007435.
ഐഎഫ്എസ്‌സി കോഡ് : KLGB0040328.