ദുരിതങ്ങളുടെ പെരുമഴ നനയുന്നൊരു കുടുബം; അനന്തുവിന്റെ ജീവിതം ഹൃദയം കൊണ്ട് കേൾക്കൂ...
Mail This Article
തിരുവനന്തപുരം∙ ഒരു കുടുംബത്തിന്റെ എല്ലാ സന്തോഷവും ദു:ഖമാകാനും ഒരാളുടെ എല്ലാ പ്രയത്നവും വെറുതെയാകാനും ഒരു രോഗം ആ വീടിന്റെ പടികടന്ന് വന്നാൽ മതി. ആ വീട് അന്നന്ന് കൂലികൊണ്ട് ജീവിതം കഴിക്കുന്ന ഒരു കൂലിപ്പണിക്കാരന്റെ വീടാണെങ്കിലോ രോഗം ആ വീടിന്റെ അടിവേര് വരെ ഇളക്കും. ആ ഗൃഹനാഥൻ ഒരു ദിവസം അപകടത്തിൽ മരിച്ചുപോയാലോ? ആ വീട്ടിൽ പട്ടിണിയും ദാരിദ്ര്യവും താമസിക്കാനെത്തും. അവിടെ ബാക്കിയുള്ളവരും ആത്മഹത്യയിലേക്ക് പോകേണ്ട സാഹചര്യവും ഉണ്ടാകും. അങ്ങനെ ഇൗ പറഞ്ഞ എല്ലാ ദുരന്തത്തോടും പോരാടി പടവെട്ടി മടുത്ത് തളർന്നുപോയ ഒരു വീടാണ് അനന്തു എന്ന 12 കാരന്റെത്. തിരുമല എഎംഎച്ച് എസ്എസിൽ ആറാം ക്ലാസ് വിദ്യാർഥിയാണ് അനന്തു.
തിരുവനന്തപുരം തൃക്കണ്ണാപുരം ഞാലിക്കോണം പുതുവൽ പുത്തൻ വീട്ടിൽ അനന്തുവിന് മൂന്നര വയസുള്ളപ്പോഴാണ് വിട്ടുമാറാത്ത പനി പിടികൂടിയത്. കുട്ടിക്കാലത്തുണ്ടാകുന്ന പതിവ് പനിയെന്ന് കരുതി ചികിൽസിച്ചിട്ടും മാറാതെ വന്നതോടെയാണ് മെഡിക്കൽ കോളജിൽ വന്ന് പരിശോധന നടത്തിയത്. അനന്തുവിന്റെ രണ്ട് കിഡ്നിയും തകരാറിലാണെന്ന ഡോക്ടറുടെ വാക്കുകൾ ഇടിത്തീപോലെ ആ കുടുംബത്തിലേക്ക് വീണു. അന്ന് ആശുപത്രിയിൽ നിന്ന് കാലിടറി നടന്നിറങ്ങിയ അനന്തുവിന്റെ അച്ഛൻ അരുണും അമ്മ അഞ്ജുവും വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ മുന്നിൽ ഇരുട്ടുമാത്രമായിരുന്നു. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ആണ് ഡോക്ടർമാർ നിശ്ചയിച്ച ചികിൽസ. പിതാവ് അരുണിന്റെ കൂലിപ്പണിയിൽ നിന്നുള്ള വരുമാനവുമായി ജീവിച്ച ആ കുടംബം സാമ്പത്തികമായി തകർന്നു. ഏഴ് വർഷം മുൻപ് തലയ്ക്കു തീപിടിച്ച് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഓടിനടന്ന് ജോലി ചെയ്ത അനന്തുവിന്റെ അച്ഛൻ അരുൺ ബൈക്കപകടത്തിൽ മരിച്ചു. ദൈവത്തിന്റെ പരീക്ഷണങ്ങളിൽ തളർന്നിരുന്നുപോയ ആ കുടുംബം ഏക വരുമാനമായ അരുണിന്റെ മരണത്തോടെ എല്ലാം നഷ്ടപ്പെട്ട്, ഒരു പിടിവള്ളിയും ബാക്കിയില്ലാതെ തകർന്നടിഞ്ഞു .
ബന്ധുക്കളുടെ ചെറിയ സഹായത്തോടെ ഇത്രയും നാൾ തള്ളി നീക്കുകയാണ് അമ്മ അഞ്ജുവും അനന്തുവും. ഇന്നും തുടരുന്നു ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ്. മകനുമായി എപ്പോഴും ആശുപത്രികളിലായതോടെ എന്തെങ്കിലും ജോലിയ്ക്ക് പോയി വരുമാനം കണ്ടെത്താനുള്ള വഴിയും അഞ്ജുവിനില്ല. വീട്ടിലെ ദുരിതം കണ്ട് മടുത്ത് കൊച്ചുമകന് സ്വന്തം കിഡ്നി നൽകാൻ അനന്തുവിന്റെ അമ്മുമ്മ സതി (50)തയാറായി.
ഇപ്പോൾ കിഡ്നി മാറ്റിവയ്ക്കുന്നതിന് ശസ്ത്രക്രീയയ്ക്ക് കോഴിക്കോട് ഇക്യുറാ ഹോസ്പിറ്റലിലാണ് ചികിൽസ. 10 ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞത് പരിശോധനയ്ക്കും ശസ്ത്രക്രീയയ്ക്കും മാത്രമായി വേണ്ടത്. തുടർ ചികിൽസയ്ക്കും മരുന്നിനും തുക എത്രയാകുമെന്ന് ഡോക്ടർമാർക്ക് കൃത്യമായൊരു കണക്ക് ഇൗ കുടുംബത്തിന് മുന്നിൽ വയ്ക്കാനില്ല. അത് കേൾക്കാൻ പോലും അവർക്ക് കഴിയില്ലെന്നതിനാലാണിത്. മൂന്ന് നേരം പോയിട്ട് 2 നേരം ആഹാരം കഴിക്കാൻ നിവൃത്തിയില്ലാതെ കണ്ണീരു കുടിച്ച് കഴിയുന്ന ഇൗ കുടുംബത്തിന് എങ്ങനെയാണ് 10 ലക്ഷം എന്ന തുക കണ്ടെത്താനാകുക. അതിന് മനുഷ്യത്വമുള്ള നല്ല മനസുള്ളവരെത്തുമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കി. ദൈവം ഇത്രയും പരീക്ഷിക്കുമ്പോഴും ആ കുടുംബത്തിന് പ്രതീക്ഷയുണ്ട് ദൈവം നന്മയുടെ വഴികൾ തുറക്കും, അടയ്ക്കില്ലെന്ന്.....്
അഞ്്ജു
അക്കൗണ്ട് നമ്പർ –67342611050
SBI Thirumala Branch
IFSC – SBIN0070022
google pay -9207261245