കടുത്ത വേദനയും വിറയലും സഹിച്ചാണ് ഗണേഷ് ചെറുതായിട്ടെങ്കിലും കിടക്കയില്‍ നിന്ന് ഒന്നനങ്ങുന്നത്. പരസഹായം കൂടാതെ ജീവിക്കാനാകില്ല. ആകെ സഹായത്തിനുള്ളത് ഹൃദ്രോഗിയായ അമ്മ മാത്രമാണ്. അമ്മയുടെ പെന്‍ഷനാണ് നിത്യചെലവിനുള്ള ഏകമാര്‍ഗം. പാര്‍ക്കിന്‍സണ്‍ രോഗമാണ് ഗണേഷിനെ മുപ്പത്തിയഞ്ചാം വയസിലെത്തി തളര്‍ത്തിക്കളഞ്ഞത്. തലച്ചോറില്‍ ഒരു സങ്കീര്‍ണമായ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയാല്‍ രോഗത്തില്‍ നിന്ന് ഏറെക്കുറേ മുക്തി നേടാം. മരുന്നു വാങ്ങാന്‍ പോലും ഏറെ ബുദ്ധിമുട്ടുന്ന ഗണേഷിന്‌റെ ശസ്ത്രക്രിയയ്ക്ക് പന്ത്രണ്ടു ലക്ഷത്തോളമാണു ചെലവുവരിക. അതിലാണു ഗണേഷിന്റെ ഏക പ്രതീക്ഷയും. സഹായമനസുള്ളവരിലേക്കാണ് ഈ യുവാവിന്റെ കണ്ണുകള്‍ നോക്കുന്നത്.
തിരുവനന്തപുരം പേട്ട ശ്രീവേലി നഗര്‍ സ്വദേശിയായ ഗണേഷിനു ആറു വര്‍ഷം മുന്‍പാണ്‍ പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ചത്. ഇലക്ട്രീഷ്യനായി ജോലി ചെയ്ത് കുടുംബം പോറ്റിവരികയായിരുന്നു ഗണേഷ് അതുവരെ. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഗണേഷ് ചികിത്സയിലിരിക്കുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് തലയോട്ടിയ്ക്കുള്ളില്‍ ഘടിപ്പിക്കുന്ന ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ എന്ന ശസ്ത്രക്രിയയാണ് ഗണേഷിനു ചെയ്യേണ്ടത്. ശസ്ത്രക്രിയയിലൂടെ രോഗം 80 ശതമാനത്തോളം മാറ്റാന്‍ സാധിക്കും.
തലച്ചോറിലെ നാഡികള്‍ക്കു ക്ഷയം സംഭവിക്കുകയും അതുവഴി പൂര്‍ണമായും ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്യുന്ന രോഗമാണിത്. ശരീരഭാഗങ്ങള്‍ക്കു കടുത്ത വിറയലും കഠിനമായ വേദനയും ശമിക്കാന്‍ വലിയ ചെലവുള്ള മരുന്നുകളാണ് ഗണേഷിനു വേണ്ടത്. ശസ്ത്രക്രിയ സാധ്യമായാല്‍ തനിക്കു വീണ്ടും ജോലിക്കു പോകാന്‍ സാധിക്കുമെന്നാണ് ഗണേഷിന്റെ പ്രതീക്ഷ. രോഗം മൂര്‍ച്ഛിച്ചതോടെ ഗണേഷിനെ ഭാര്യയും മകളും ഉപേക്ഷിച്ചു പോകുകയും ചെയ്തു.
രണ്ടു വര്‍ഷം മുന്‍പ് ചികിത്സാ സഹായം അഭ്യര്‍ഥിച്ചു മാധ്യമങ്ങളില്‍ ഗണേഷിന്റെ വാര്‍ത്ത വന്നെങ്കിലും കാര്യമായ സഹായമൊന്നും ലഭിച്ചില്ല. അക്കൗണ്ടിലേക്കെത്തിയ ചെറിയ തുകയില്‍ നിന്നെടുത്താണ് ഇപ്പോള്‍ മരുന്നിനും മറ്റും ചെലവാക്കുന്നത്. സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഈ രോഗത്തിനു സഹായം അനുവദിക്കാന്‍ സാധ്യമല്ലെന്ന് അവര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്ന് രണ്ടു ലക്ഷം രൂപ ഒരു വര്‍ഷം മുന്‍പ് അനുവദിച്ചെങ്കിലും ഇതുവരെ പതിനായിരം രൂപ മാത്രമാണു ഗണേഷിനു ലഭിച്ചത്.
ഗണേഷിനെ സഹായിക്കാൻ ഈ അക്കൗണ്ട് ഉപയോഗിക്കാം
എസ്ബിടി കൈതമുക്ക് ബ്രാഞ്ച്
അക്കൗണ്ട് നമ്പർ:67005436193
ഐഎഫ്സി കോഡ്:SBTR0000738