2001 ജനുവരി ഏഴ്
ആലുവ പൊലീസ് സ്റ്റേഷനിലേക്ക് ആ വിവരമെത്തുന്നതു രാത്രി 11 മണിയോടെയാണ്. നഗരത്തിലെ പൈപ്പ് ലൈൻ റോഡിനോടു ചേർന്നുള്ള മാഞ്ഞൂരാൻ വീട്ടിലെ ആറുപേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. പൊലീസ് സംഭവസ്ഥലത്തേക്കു പാഞ്ഞു. മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്‌സ് നടത്തിയിരുന്ന മാഞ്ഞൂരാൻ അഗസ്‌റ്റിന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോൻ (14), ദിവ്യ (12), അഗസ്‌റ്റിന്റെ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണു കൊല്ലപ്പെട്ടത്. മരിച്ച അഗസ്‌റ്റിൻ, ബേബി എന്നിവരുടെ ജഡങ്ങൾ കിടന്നതിനു സമീപം ചുവരിൽ രക്‌തംകൊണ്ട് അമ്പടയാളം വരച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽനിന്നു തലേദിവസം രാത്രിയാണ് എല്ലാവരും കൊല്ലപ്പെട്ടതെന്നു പൊലീസിനു വിവരം ലഭിച്ചു.
ആറുപേരുടെ കൊലപാതകം വലിയ ചർച്ചയായി. ഭൂമിയും പണവും സ്വർണവും അടക്കം വൻ സമ്പത്തിന്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അഗസ്‌റ്റിൻ. കൂട്ടക്കൊലയ്‌ക്കുശേഷം ബാങ്ക് ലോക്കറിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ കറൻസിയും സ്വർണവും സ്‌ഥലത്തിന്റെ ആധാരങ്ങളും മറ്റും കണ്ടെടുത്തു. കേസന്വേഷണത്തിനായി റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് എം. സേതുരാഘവന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി: ഏബ്രഹാം ചെറിയാൻ ഉൾപ്പെട്ട 30 അംഗ സ്‌ക്വാഡ് രൂപീകരിച്ചു. ബന്ധുക്കളെയും പരിസരത്തുള്ളവരെയും ചോദ്യം ചെയ്തതിൽനിന്ന് അഗസ്റ്റിന്റെ ബന്ധുവായ ആന്റണിയാണു കൃത്യം ചെയ്തതെന്ന നിഗമനത്തിലാണു പൊലീസ് എത്തിയത്. പക്ഷേ, സംഭവദിവസം രാത്രി ആലുവ സ്റ്റേഷനിൽനിന്നു മുംബൈയിലേക്കു പോയ ആന്റണി ദമാമിലേക്കു കടന്നിരുന്നു. പൊലീസ് മുംബൈയിലേക്കു പോയി. സിഐ: ചന്ദ്രാക്ഷൻ അവിടെ നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ ആന്റണി മുംബൈയിൽ വിൽക്കാൻ നൽകിയതായി കണ്ടെത്തി. കേസന്വേഷണത്തിനു സൗദിയിലേക്കു പോകുന്നതിനായി പൊലീസ് സർക്കാരിൽ അപേക്ഷ നൽകിയെങ്കിലും ചില സാങ്കേതിക തടസങ്ങളാൽ അതു നീണ്ടു. തുടർന്ന് പൊലീസ് ബദൽ മാർഗങ്ങൾ തേടി.
ക്രിമിനൽ പുള്ളികളെ കൈമാറുന്നതിനുള്ള ധാരണയൊന്നും ഇന്ത്യയുമായി സൗദി അറേബ്യയ്ക്ക് ഇല്ലായിരുന്നതിനാൽ ആന്റണിയെ നിയമാനുസൃതം ഇന്ത്യയിലെത്തിക്കുകയെന്നത് എളുപ്പം നടക്കാവുന്ന കാര്യമായിരുന്നില്ല. പൊലീസ് തന്ത്രപൂർവമായ നീക്കമാരംഭിച്ചു. ആലുവയിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സിൽ ഒരു മിനി ടെലിഫോൺ എക്‌സ്‌ചേഞ്ച് സജ്‌ജീകരിച്ചു. ആന്റണിയുടെ ഭാര്യ ജമ്മയെ ഇവിടെ കൊണ്ടുവന്ന് ആന്റണിയുമായി ടെലിഫോണിലൂടെ പൊലീസ് എഴുതിക്കൊടുത്ത വാചകങ്ങൾ മാത്രം പറയിപ്പിച്ചു. തുടർന്ന്, ആന്റണി ജമ്മയുമായി മറ്റു ഫോണുകളിലൂടെ സംസാരിക്കാതിരിക്കാൻ ജമ്മയെ പൊലീസ് നിരീക്ഷണത്തിലാക്കി. ജമ്മ താമസിക്കുന്ന വീടിനു സമീപമുള്ള എല്ലാ ഫോണുകളും ഡിസ്‌കണക്‌ട് ചെയ്‌തു.
സിഐ: ബി. ശശിധരനും ഡിവൈഎസ്പി ഏബ്രഹാം ചെറിയാനും മുംബൈയിലെത്തി ആന്റണിയെ സൗദിക്കു കയറ്റിവിട്ട കോസ്‌മോസ് ട്രാവൽ ഉടമ അരുൺ മേമനുമായി കണ്ടു കാര്യങ്ങൾ മനസിലാക്കി. ആന്റണി പോയതിൽ പിന്നെ വീട്ടിൽ പ്രശ്‌നങ്ങളാണെന്നും ആന്റണിയെ തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ടു ഭാര്യ മുംബൈയിലെ ഓഫിസിലെത്തിയിരിക്കുകയാണെന്നും ഇതിനുള്ള ചെലവു വഹിച്ചുകൊള്ളാമെന്നും അരുൺ മേമൻ സന്ദേശമയച്ചതിന്റെ അടിസ്‌ഥാനത്തിൽ സൗദിയിലെ സ്‌പോൺസർ ആന്റണിയെ കയറ്റിവിടാൻ തയാറാകുകയായിരുന്നു. തുടർന്നു സാഹർ എയർപോർട്ടിൽ ട്രാൻസിറ്റ് ലോഞ്ചിൽ വച്ച് ആന്റണിയെ പൊലീസ് പിടികൂടി.
ഫെബ്രുവരി 10
പൊലീസ് സംഘം ആന്റണിയുമായി ഇന്ത്യൻ എയർലൈൻസിന്റെ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തി. ഫെബ്രുവരി 11 മുതൽ 17 വരെ തീയതികളിൽ ആന്റണിയെ അജ്‌ഞാത കേന്ദ്രത്തിൽ പൊലീസിന്റെ ഉന്നത ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്തു. ഫെബ്രുവരി 18നു കാലടി പ്ലാന്റേഷൻ കോർപറേഷൻ ഗസ്‌റ്റ് ഹൗസിൽ വച്ച് ആന്റണിയുടെ അറസ്റ്റു രേഖപ്പെടുത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് ആന്റണി ആദ്യം സഹകരിച്ചില്ല. പല കള്ളങ്ങൾ പറഞ്ഞെങ്കിലും പൊലീസ് തെളിവുകൾ നിരത്തിയതോടെ ആന്റണി കുറ്റം ഏറ്റുപറഞ്ഞു.
കൊല്ലപ്പെട്ട അഗസ്‌റ്റിന്റെ ബന്ധുവും കുടുംബ സുഹൃത്തുമായിരുന്നു ആന്റണി. ആലുവ നഗരസഭ ഓഫിസിൽ താല്‌ക്കാലിക ഡ്രൈവറായിരുന്ന ഇയാൾക്കു വിദേശത്തു ജോലിക്കു പോകാൻ കൊച്ചുറാണി സാമ്പത്തികസഹായം വാഗ്‌ദാനം ചെയ്‌തിരുന്നു. അതു നൽകാത്തതിലുള്ള വൈരാഗ്യമാണു കൂട്ടക്കൊലയ്‌ക്കു കാരണമെന്നാണു പൊലീസ് കണ്ടെത്തിയത്.
സംഭവദിവസം രാത്രി ഒൻപതു മണിയോടെ ആന്റണി കൊല്ലപ്പെട്ട അഗസ്‌റ്റിന്റെ വീട്ടിലെത്തി. അപ്പോൾ അഗസ്‌റ്റിനും ഭാര്യയും മക്കളും സെക്കൻഡ് ഷോയ്‌ക്കു പോകാൻ ഒരുങ്ങുകയായിരുന്നു. അവർ പോയിക്കഴിഞ്ഞപ്പോൾ ആന്റണി കൊച്ചുറാണിയോടു നേരത്തെ വാഗ്‌ദാനം ചെയ്‌തിരുന്ന പണം ആവശ്യപ്പെട്ടു. കൊടുക്കാതെ വന്നപ്പോൾ വാക്കത്തിയെടുത്തു വെട്ടി. തടയാനെത്തിയ ക്ലാരയെയും കൊന്നു. അഗസ്‌റ്റിനും കുടുംബവും തന്നെ കണ്ടതിനാൽ പിടിക്കപ്പെടുമെന്നു മനസ്സിലാക്കിയ പ്രതി അവർ സിനിമ കഴിഞ്ഞെത്തുന്നതു വരെ വീട്ടിൽ കാത്തിരുന്നു വകവരുത്തിയെന്നാണു കേസ്.
ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം ആന്റണിയെ തന്നെ പ്രതിസ്‌ഥാനത്തു നിർത്തി. എന്നാൽ, ഒരാൾക്ക് ഏകനായി ആറു കൊലപാതകങ്ങൾ നടത്താൻ കഴിയില്ലെന്നും അന്വേഷണം തൃപ്‌തികരമല്ലെന്നു ബന്ധുക്കൾ പരാതിപ്പെട്ടപ്പോൾ ഹൈക്കോടതി ഉത്തരവിനെ തുടർന്നു സിബിഐ അന്വേഷണം ഏറ്റെടുത്തു. ഇതിനിടെ, മാസങ്ങളോളം റിമാൻഡിൽ കഴിഞ്ഞിരുന്ന ഇയാൾ ഇടയ്‌ക്കു ജാമ്യത്തിലിറങ്ങിയപ്പോൾ ആലുവ പ്രൈവറ്റ് ബസ് സ്‌റ്റാൻഡിലെ ഒരു കടയിൽ ജോലി ചെയ്‌തിരുന്നു.
സിബിഐയും ആന്റണിയെ പ്രതി ചേർത്തു കുറ്റപത്രം നൽകി. 2004 ഒക്‌ടോബർ 18ന് ആണു സാക്ഷിവിസ്‌താരം തുടങ്ങിയത്. ആന്റണി കുറ്റക്കാരനാണെന്ന് എറണാകുളം സിബിഐ പ്രത്യേക കോടതി കണ്ടെത്തി. ഇന്ത്യൻ ശിക്ഷാനിയമത്തിൽ കൊലപാതകം (വകുപ്പ് 302), മോഷണം (379), കൊലപ്പെടുത്താൻ വേണ്ടി അതിക്രമിച്ചു കയറൽ (449), തെളിവു നശിപ്പിക്കൽ (201) എന്നീ കുറ്റകൃത്യങ്ങൾ പ്രതി ചെയ്‌തതായി കോടതി വിലയിരുത്തി. കേസിൽ 77 സാക്ഷികളെ വിസ്‌തരിച്ചു. ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നില്ല. 90 രേഖകളും 94 തൊണ്ടിസാധനങ്ങളും ഹാജരാക്കി. സംഭവദിവസം രാത്രി വീട്ടിൽ ഇല്ലാതിരുന്നതിനു പ്രതി നൽകിയ വിശദീകരണം വ്യാജമാണെന്നു കോടതി വ്യക്തമാക്കി. തനിക്കു പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നു പറഞ്ഞ പ്രതി മാസം 10 രൂപ പലിശയ്‌ക്ക് 10,000 രൂപ കടം വാങ്ങിയതായും കോടതിക്കു ബോധ്യപ്പെട്ടു.
സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിന് ആന്റണിക്കു വധശിക്ഷ വിധിച്ചു. 2006 സെപ്‌റ്റംബർ 18ന് ഈ ഉത്തരവു ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ആന്റണി നൽകിയ ഹർജിയിൽ 2006 നവംബർ 13നു ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. പിന്നീടു ശിക്ഷ സുപ്രീംകോടതി ശരിവച്ചു. രാഷ്ട്രപതിക്കു ദയാഹർജി നൽകിയെങ്കിലും തള്ളി. പിന്നീടാണ് സുപ്രീംകോടതിയെ വീണ്ടും സമീപിച്ച് ശിക്ഷ ജീവപര്യന്തമാക്കിക്കുറച്ചത്. പൂജപ്പുര ജയിലിൽ ആണ് ആന്റണിയെ പാർപ്പിച്ചിരിക്കുന്നത്.
ആലുവ വത്തിക്കാൻ സ്‌ട്രീറ്റിലെ ആന്റണിയുടെ വീട്ടിൽ ഇപ്പോൾ ഭാര്യയും മക്കളുമില്ല. സംഭവത്തെ തുടർന്നു ബന്ധം ഉപേക്ഷിച്ചുപോയ അവർ കേരളത്തിനു പുറത്താണ്. ഈ വീട് മറ്റൊരാൾ വാങ്ങി. കൂട്ടക്കൊല നടന്ന മാഞ്ഞൂരാൻ തറവാട് വർഷങ്ങൾക്കു ശേഷം പൊളിച്ചുനീക്കി. അഗസ്‌റ്റിന്റെ ഇരുമ്പുകട പ്രവർത്തിച്ചിരുന്ന മുറികൾ മറ്റൊരാൾ വാടകയ്‌ക്ക് എടുത്തു.