ADVERTISEMENT

മാധ്യമസ്വാതന്ത്ര്യം എന്നത് ഒരു രാഷ്ട്രത്തിനും നഷ്ടപ്പെടുത്താൻ കഴിയാത്ത അമൂല്യമായ അവകാശമാണെന്നു പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവു തന്നെയാണ്. ജനാധിപത്യത്തിന്റെ നാലാംതൂണിനെ ഭദ്രവും ശക്തവുമായി നിലനിർത്തേണ്ടത് ഭരണകൂടത്തിന്റെയും രാഷ്ട്രീയപാർട്ടികളുടെയും കൂടി കർത്തവ്യമാണെന്നിരിക്കെ, അതിനെതിരെ നടക്കുന്ന ശ്രമങ്ങളെല്ലാം  ആശങ്കയോടെയേ കാണാനാവൂ. സെക്രട്ടേറിയറ്റിലും പുറത്തും മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര വകുപ്പ് കഴിഞ്ഞ നവംബറിൽ ഇറക്കിയ സർക്കുലർ വിവാദമായ സാഹചര്യത്തിൽ ഭേദഗതി വരുത്തി പുതിയത് ഇറക്കിയെങ്കിലും പല അടിസ്ഥാന പ്രശ്നങ്ങളും ബാക്കികിടക്കുന്നുണ്ട്.

മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള ബോധപൂർവ ശ്രമമാണു സംസ്ഥാന സർക്കാർ നവംബറിൽ ഇറക്കിയ മാധ്യമനിയന്ത്രണ ഉത്തരവിലുണ്ടായിരുന്നത്. സെക്രട്ടേറിയറ്റിലും പൊതുസ്ഥലങ്ങളിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം എടുക്കുന്നതിനു മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്ന ആ സർക്കുലർ വ്യാപക പ്രതിഷേധത്തിനു കാരണമാവുകയും ചെയ്തു. കേരള സർക്കാർ പുതിയ പത്രമാരണ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണെന്ന വിമർശനംതന്നെയുണ്ടായി. മറ്റു സംസ്ഥാനങ്ങളിൽ മാധ്യമസ്വാതന്ത്ര്യം ലംഘിക്കപ്പെടുമ്പോൾ മുറവിളി കൂട്ടുന്ന സിപിഎം, തങ്ങൾ ഭരിക്കുന്ന സംസ്ഥാനത്ത് ഇങ്ങനെ പെരുമാറുന്നതിലെ വൈരുധ്യവും കേരളത്തിനു മുന്നിലെത്തി.

പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാധ്യമങ്ങളോടു പ്രതികരിക്കുന്നുണ്ടോയെന്ന കാര്യം പബ്ലിക് റിലേഷൻസ് വകുപ്പു (പിആർഡി) വഴി മുൻകൂട്ടി അറിയിക്കുമെന്നു പുതിയ സർക്കുലറിൽ പറയുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ പിആർഡി അനുമതിയോടെ മാത്രമേ, മാധ്യമങ്ങൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാവൂ എന്നായിരുന്നു പഴയ സർക്കുലറിൽ പറഞ്ഞിരുന്നത്. സർക്കാരും മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിന് പിആർഡിക്കു കൂടുതൽ നിയന്ത്രണാധികാരം നൽകുന്നതാണു പുതിയ സർക്കുലർ. പിആർഡി എന്നതു മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനമല്ലെന്നു സർക്കാർ തിരിച്ചറിയുകതന്നെ വേണം.

സെക്രട്ടേറിയറ്റ്, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തകർക്ക് പ്രതികരണത്തിനായി നേതാക്കളെ കാണാൻ മീഡിയ കോർണറുകൾ സ്ഥാപിക്കാനുള്ള നിർദേശം, ഇടപെടലുകൾ സുഗമമാക്കുന്നതിനു പകരം പ്രതിബന്ധം സൃഷ്ടിക്കുകയാകും ചെയ്യുകയെന്നും നിരീക്ഷിക്കപ്പെടുന്നു. സെക്രട്ടേറിയറ്റ് ഒഴികെയുള്ള സ്ഥലങ്ങൾ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലല്ലാത്തതുകൊണ്ട്  ഈ തീരുമാനം എത്രത്തോളം പ്രായോഗികമാണെന്നുകൂടി  ചിന്തിക്കേണ്ടതുണ്ട്.

ഒരു ജനാധിപത്യ സർക്കാരിന്റെ മുഖമുദ്ര എപ്പോഴും സുതാര്യമായിരിക്കണം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാധ്യമങ്ങളോടു പ്രതികരിക്കുന്നതിൽ ഇത്രമാത്രം ഭയപ്പാടെന്തിനാണെന്നു പുതിയ സർക്കുലർ വായിക്കുമ്പോഴും ആരും ചോദിച്ചുപോകും. ഇത്രയും കടമ്പകൾ കടന്നുവേണോ ജനകീയ സർക്കാരിന്റെ പ്രതിനിധികളോടു മാധ്യമപ്രതിനിധികൾക്ക് എന്തെങ്കിലും  ചോദിക്കാൻ?

പഴയതും പുതിയതുമായ സർക്കുലർ വായിക്കുന്ന ജനാധിപത്യബോധമുള്ളവർക്കൊക്കെയും തോന്നുന്ന ആശങ്കകൾ ചെറുതല്ല. മാധ്യമങ്ങളെ തീണ്ടാപ്പാടകലെ നിർത്താൻ ഒരു സർക്കാരിനും അവകാശമില്ല. തൊഴിൽ ചെയ്യാനുള്ള മാധ്യമപ്രവർത്തകരുടെ അവകാശവും അറിയാനുള്ള ജനങ്ങളുടെ അവകാശവും നിഷേധിക്കുന്ന സർക്കാരിന്റെ ഉള്ളിലിരുപ്പിനെക്കുറിച്ചു ജനത്തിനു സംശയം തോന്നുന്നതിലും അദ്ഭുതമില്ല. മാധ്യമങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്നതു ജനാധിപത്യവ്യവസ്ഥയെ തകർക്കുമെന്നും ഇന്ത്യയെ നാത്‌സി രാജ്യമാക്കുമെന്നും മദ്രാസ് ഹൈക്കോടതി പറ‍ഞ്ഞത് ഈയിടെയാണ്.

ഉപാധികൾക്കു വിധേയമായേ മാധ്യമങ്ങൾക്കു ജനപ്രതിനിധികളായ ഭരണാധികാരികളെ കാണാനാവൂ എന്നത് വ്യക്തമായ മാധ്യമനിയന്ത്രണംതന്നെയാണ്. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്യ്രം എന്ന മൗലികാവകാശമാണ് മാധ്യമങ്ങളുടെ സ്വതന്ത്രവും ജനാധിപത്യപരവും സത്യസന്ധവുമായ സാമൂഹികദൗത്യത്തിനു രക്ഷാകവചമാകുന്നത്. അതിന് ഏതു സാഹചര്യത്തിലും കൂച്ചുവിലങ്ങിട്ടുകൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com