ADVERTISEMENT

∙ സീന ഭാസ്കർ (സൈമൺ ബ്രിട്ടോയുടെ ഭാര്യ): സമൂഹത്തെ ഒരിക്കലും ഗൗരവമായി ‍ഞാനും ബ്രിട്ടോയും കണ്ടിട്ടില്ല. കാരണം, കേരളീയസമൂഹം ആത്മവഞ്ചകരുടെ ഒരു കൂട്ടമാണെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട്. പിന്നെ മറ്റെല്ലാ കാര്യത്തിലുമെന്നപോലെ, ഞങ്ങളുടെ പ്രണയത്തെയും വിവാഹത്തെയും വ്യത്യസ്തമായ രീതിയിൽ നോക്കിക്കണ്ടവരുണ്ട്. അത് അവരുടെ കാഴ്ചപ്പാടിന്റെയും സംസ്കാരത്തിന്റെയും നിലവാരം അനുസരിച്ചിരിക്കും. 

∙ അനസ് എടത്തൊടിക: ഫുട്ബോളറായിരുന്നില്ലെങ്കിൽ ആരാകുമായിരുന്നു എന്ന ചോദ്യം ഞാൻ ഇടയ്ക്കിടെ എന്നോടുതന്നെ ചോദിക്കാറുണ്ട്. ഒന്നുകിൽ കൊണ്ടോട്ടി അങ്ങാടിയിൽ ഓട്ടോറിക്ഷ ഓടിക്കുന്നുണ്ടായിരിക്കും; അല്ലെങ്കിലൊരു ബസ് ഡ്രൈവർ.

∙ ഡോ. എം.ലീലാവതി: പുതിയ തലമുറയിലെ എഴുത്തുകാരോട് ഉപദേശിക്കാനൊന്നും ഞാനില്ല. അതിനുള്ള മഹത്വമൊന്നും എനിക്കില്ല. ഓരോരുത്തരും ഇഷ്ടമനുസരിച്ച് എഴുതട്ടെ.

∙ അടൂർ ഗോപാലകൃഷ്ണൻ: സീരിയലുകൾ പലതും ആഭാസകരമായ പ്രമേയങ്ങളാണു തുറന്നുവയ്ക്കുന്നത്. ഇത്തരം പ്രവണതകൾ അവസാനിപ്പിച്ചേ പറ്റൂ. നല്ല കാര്യങ്ങൾ വേണമെന്നു വയ്ക്കുന്നതുപോലെ, ചില ചീത്തക്കാര്യങ്ങൾ വേണ്ടെന്നുവയ്ക്കാനുള്ള ആർജവവും മാധ്യമങ്ങൾ കാണിക്കേണ്ടതുണ്ട്.

∙ പി.ജയരാജൻ: യുഡിഎഫ് ഭരണകാലത്താണ് ഞാൻ ആദ്യമായി എംഎൽഎ ആകുന്നത്. ഒരു നിവേദനവുമായി മുഖ്യമന്ത്രി എ.കെ.ആന്റണിയെ കാണാൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞത്, സഭയിൽ വരുന്നതുവരെ ജയരാജനെക്കുറിച്ച് എനിക്കു വേറൊരു സങ്കൽപമായിരുന്നു എന്നാണ്. ക്രൂരൻ എന്ന ഇമേജ് മാധ്യമങ്ങൾ ചാർത്തിത്തന്നതാണ്. അതിൽ എനിക്കൊരു ബേജാറുമില്ല.

∙ സി.പി.നായർ: മന്ത്രിമാരുടെ സത്യപ്രതിജ്ഞാവാക്യത്തിലുള്ള conscientiously എന്ന പദം വഴിമുടക്കിയിട്ടുള്ള ഒട്ടേറെപ്പേരെ ഓർക്കുന്നു. ഇങ്കിരീസിൽ തന്നെ സത്യപ്രതിജ്ഞ ചെയ്യണമെന്നു നിർബന്ധമുള്ള ഒരു നേതാവിന് ഉച്ചാരണം മലയാള ലിപിയിൽ ആവുന്നത്ര കൃത്യമായി എഴുതിക്കൊടുത്തിട്ടും അദ്ദേഹം ഏറെ പണിപ്പെട്ടു, ഈ വൈതരണി കടന്നുകിട്ടാൻ!

∙ വി.ഡി.സതീശൻ: കേരളത്തിലെ പല സമുദായ സംഘടനകളും അതത് സമുദായത്തിലെസമ്പന്നൻമാരുടെയും സ്വാധീനമുള്ളവരുടെയും നിയന്ത്രണത്തിലാണ്. പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിയല്ല, മറിച്ച് ഈ സമ്പന്നർക്കുവേണ്ടിയാണ് സമുദായനേതാക്കൾ സംസാരിക്കുന്നത്. 

∙ മോഹൻലാൽ: ഞാൻ മൽസരിക്കുന്നതായി ഒരുപാട് അഭ്യൂഹങ്ങളുണ്ട്. പക്ഷേ, എനിക്കു ജോലിയിൽനിന്നു മാറിനിൽക്കാനാവില്ല. എന്റെ മേഖല രാഷ്ട്രീയമല്ല, സിനിമയാണ്. ഞാനൊരു കലാകാരനാണ്. 99 ശതമാനം സമയവും അതിനാണ് ഉപയോഗിക്കുന്നത്.

∙ വയലാർ ശരത്ചന്ദ്രവർ‍മ: എഴുത്തുകാരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയാത്ത ഒരു മേഖലയിൽ അവർ ജോലി ചെയ്യുന്നു എന്ന സങ്കടംപേറി നടക്കുന്നവരാണ് ഇന്നത്തെ പല എഴുത്തുകാരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com