ADVERTISEMENT

ദേവേന്ദ്ര ഫഡ്‌നാവിസ് ഇനിയും മനസ്സു തുറന്നിട്ടില്ല. മഹാരാഷ്ട്ര നിയമസഭ നേരത്തേ പിരിച്ചുവിടണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം നൽകുന്ന ശുപാർശ. അങ്ങനെയെങ്കിൽ, ഏപ്രിൽ – മേയിൽ ലോക്‌സഭയ്ക്കൊപ്പം നിയമസഭാ തിര‍ഞ്ഞെടുപ്പും നടത്താം. ഇപ്പോൾ സഭ പിരിച്ചുവിട്ടാൽ 6 മാസം നേരത്തേയാകും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയ്ക്കു പുറമേ, 6 മാസത്തിനുള്ളിൽ കാലാവധി തീരുന്ന, ബിജെപി ഭരിക്കുന്ന ഹരിയാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളും  തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുമെന്നാണു ബിജെപി കേന്ദ്രനേതൃത്വം നൽകുന്ന സൂചന.

ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യൻ നാഷനൽ ലോക്‌ദളിന്റെ (ഐഎൻഎൽഡി) രണ്ടു വിഭാഗത്തെയും ഒപ്പം കോൺഗ്രസിനെയും തറപറ്റിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. അവിടെ നേരത്തേ തിരഞ്ഞെടുപ്പിന് അദ്ദേഹം സന്നദ്ധനാണ്. 

ജാർഖണ്ഡ് മുക്തിമോർച്ചയുടെ നേതൃത്വത്തിലുള്ള യുപിഎ മുന്നണിയിൽ മുഴുവൻ പ്രതിപക്ഷ കക്ഷികളും അണിനിരന്നിട്ടുണ്ടെങ്കിലും നരേന്ദ്ര മോദി സ്വീകരിക്കുന്ന ഏതു തീരുമാനവും നടപ്പിലാക്കാൻ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസും ഒരുക്കമാണ്.  

നിയമസഭാ സീറ്റുകളുടെ എണ്ണംകൊണ്ട് മൂന്നാമത്തെ വലിയ സംസ്ഥാനമായ മഹാരാഷ്ട്ര (ഉത്തർപ്രദേശും ബംഗാളും കഴിഞ്ഞാൽ) ഭരിക്കുന്ന ദേവേന്ദ്ര ഫഡ്നാവിസ് മാത്രമാണ് ഇക്കാര്യത്തിൽ തീരുമാനം വ്യക്തമാക്കാത്തത്. (മഹാരാഷ്ട്ര നിയമസഭാ സീറ്റുകൾ 288, ലോക്‌സഭാ സീറ്റുകൾ 48). മഹാരാഷ്ട്രയിൽ കൂടുതൽ വിഹിതം ആവശ്യപ്പെടുന്ന ശിവസേനയുമായുള്ള സീറ്റുവിഭജനം നീണ്ടുപോകുന്നതാണു പ്രധാന പ്രശ്നം. 2014ൽ തനിച്ചു മൽസരിച്ച ബിജെപിക്ക് മോദിതരംഗത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിഞ്ഞു. തിരഞ്ഞെടുപ്പിനു ശേഷമാണു ശിവസേനയുമായി കൂട്ടുണ്ടാക്കിയത്. പക്ഷേ, ഇരുകക്ഷികൾക്കുമിടയിലെ മുറുമുറുപ്പുകൾക്ക് ഒരിക്കലും അവസാനമുണ്ടായിട്ടില്ല.

മോദിസർക്കാരിന്റെ പുതിയ പദ്ധതികളും ആനുകൂല്യങ്ങളും സ്ഥാനാർഥികൾക്കു പ്രയോജനപ്പെടുത്താനാകുമെന്നതാണ് മൂന്നു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കുന്നതിനുവേണ്ടി വാദിക്കുന്ന ബിജെപി നേതാക്കളുടെ പ്രതീക്ഷ. ലോക്സഭ, നിയമസഭാ തിര‍ഞ്ഞെടുപ്പുകൾ രാജ്യമൊട്ടാകെ ഒരേസമയം നടത്തണമെന്ന ബിജെപിനയത്തിന് അനുകൂലമായ ചുവടുവയ്പുകൂടിയാകുമത്. എന്നാൽ, 2014നു ശേഷം തിരഞ്ഞെടുപ്പു നടന്ന യുപി, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, അസം, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഈ നയം നടപ്പിലാക്കാൻ ബിജെപി സാഹസപ്പെടുന്നുമില്ല.  

കേന്ദ്രസർക്കാരിനെതിരായ ഭരണവിരുദ്ധവികാരം തന്റെ സാധ്യതകളെ ബാധിക്കുമോ എന്ന് ഫഡ്‌നാവിസിന് ആശങ്കയുണ്ട്.  അടുത്തകാലത്തു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പ്രകടനം മെച്ചമായിരുന്നില്ല. ഗുജറാത്തിൽ ബിജെപി കഷ്ടിച്ചു കടന്നുകൂടുകയായിരുന്നു. കർണാടകയിൽ ഭൂരിപക്ഷം കിട്ടിയില്ല. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ നഷ്ടമാകുകയും ചെയ്തു. 

അഴിമതിയില്ലാത്ത സർക്കാരിനെ നയിച്ചുവെന്ന് അവകാശപ്പെടുന്ന ഫഡ്നാവിസിനു പാർട്ടിക്കുള്ളിൽ വിമതശല്യമില്ല. തനിച്ചു തിരഞ്ഞെടുപ്പു നടത്തിയാലുള്ള നേട്ടമാണ് അദ്ദേഹം പരിഗണിക്കുന്നത്. 2004ൽ കർണാടകയിലും ആന്ധ്രപ്രദേശിലും തിരഞ്ഞെടുപ്പു നേരത്തേയാക്കിയപ്പോൾ, അന്നത്തെ മുഖ്യമന്ത്രിമാരായ എസ്.എം.കൃഷ്ണയും എൻ.ചന്ദ്രബാബു നായിഡുവും പരാജയപ്പെട്ടത് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓർമയിലുണ്ട്. 

ശിവ്‌രാജ് സിങ് ചൗഹാനും വസുന്ധര രാജെയും പരാജയപ്പെട്ടതോടെ, യോഗി ആദിത്യനാഥിനെപ്പോലെ പ്രധാനപ്പെട്ട മുഖ്യമന്ത്രിയായി ഫഡ്നാവിസ് മാറിയിട്ടുണ്ട്. എന്നാൽ, മഹാരാഷ്ട്രയ്ക്കു പുറത്തെ പ്രചാരണങ്ങൾക്കു ഫ‍ഡ്‌നാവിസിനു കാര്യമായ ഡിമാൻഡ് ഇല്ല. യോഗി ആദിത്യനാഥ് രാജ്യമെങ്ങും ബിജെപിയുടെ പ്രധാന പ്രചാരകനായി മാറിയിട്ടുണ്ട്. 

ഏറ്റുമുട്ടൽ കൊലകൾക്ക് പൊലീസിന് അധികാരം നൽകി കർക്കശനായ ഭരണാധികാരിയുടെ പ്രതിച്ഛായ ഉണ്ടാക്കാനാണു യോഗി ശ്രമിക്കുന്നത്. ഫഡ്‌നാവിസാകട്ടെ, ഭരണത്തിൽ മിതശൈലി പിന്തുടരുന്നയാളും. ആദിത്യനാഥ് പാർട്ടിയുടെ ഹിന്ദുത്വപ്രതീകമാണ്. അതേസമയം, സംസ്ഥാനത്തേക്ക് യുഎസ്, ജാപ്പനീസ് നിക്ഷേപങ്ങൾ ആകർഷിക്കുന്ന നവീനകാല ഭരണകർത്താവാണ് ഫഡ്‌നാവിസ്. 

അദ്ദേഹം അനുകൂല നിലപാടെടുത്താൽ,  ഒഡീഷയ്ക്കും ആന്ധ്രയ്ക്കുമൊപ്പം മഹാരാഷ്ട്രയിലും നിയമസഭാ തിര‍ഞ്ഞെടുപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com