ADVERTISEMENT

കശ്മീർ താഴ്‌വരയിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെ ജയ്ഷെ മുഹമ്മദ് നടത്തിയത്. ഒറ്റ ദിവസംകൊണ്ടു  നാൽപതിലേറെ ജവാന്മാരെ രാജ്യത്തിനു നഷ്ടപ്പെട്ടു. ജമ്മുവിലെ കലുചക് സൈനിക കേന്ദ്രത്തിനുനേരെ 2002ൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 36 സൈനികരെ നഷ്ടപ്പെട്ടതിനുശേഷം ഇത്ര വലിയ ആക്രമണം കശ്മീരിൽ ഇതാദ്യമാണ്. 2008ലെ മുംബൈ ആക്രമണത്തിനുശേഷം പാക്ക് ഭീകരരിൽനിന്നു രാജ്യം നേരിട്ട ഏറ്റവും വലിയ ആക്രമണവും ഇതുതന്നെ.

കശ്മീർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയാണെങ്കിലും ഇതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനു തന്നെയാണെന്നതു പകൽപോലെ വ്യക്തമാണ്. പാക്കിസ്ഥാൻകാരനായ മസൂദ് അസ്ഹർ 1998ൽ തുടങ്ങിയ ഈ ഭീകരസംഘടനയ്ക്ക് ഒരേയൊരു ഉദ്ദേശ്യമേയുള്ളൂ – കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കുക.  2016 ജനുവരിയിൽ പഠാൻകോട്ട് വ്യോമസേനാതാവളത്തിനുനേരെയുള്ള ഭീകരാക്രമണം ആസൂത്രണം ചെയ്തതും ഇവർ തന്നെയാണ്. ലഷ്കറെ തയിബ പോലെത്തന്നെ പാക്കിസ്ഥാന്റെ ചട്ടുകമായി കശ്മീരിൽ ഭീകരപ്രവർത്തനം നടത്തുന്ന ഭീകരസംഘമാണ് ജയ്ഷെ മുഹമ്മദും. 

കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെടുന്നത് പാക്കിസ്ഥാനോ ഭീകരർക്കോ ഒരിക്കലും സഹിക്കാൻ കഴിയുന്നില്ല എന്നതാണു വാസ്തവം. ഈ മാസം തുടർച്ചയായി നടന്ന ഒട്ടേറെ സംഭവങ്ങൾ ഇതിലേക്കു വിരൽചൂണ്ടുന്നു. കടുത്ത ഇന്ത്യാവിരുദ്ധ നിലപാടു പുലർത്തുന്ന ഇമ്രാൻ ഖാൻ അധികാരത്തിലെത്തുന്നത് ഇന്ത്യയ്ക്കു തിരിച്ചടിയാകുമെന്ന ആശങ്ക നേരത്തേതന്നെ ഉണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞ വർഷം അധികാരത്തിലെത്തിയതിനു പിന്നാലെ നൽകിയ ചില സൂചനകൾ അദ്ദേഹം സമാധാനപാതയിലാണെന്ന തോന്നലുണ്ടാക്കി. എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകളായി പാക്ക് ഭരണകൂടം കശ്മീർ വിഷയത്തിൽ നിരന്തരമായ ഇന്ത്യാവിരുദ്ധ നിലപാടാണു സ്വീകരിക്കുന്നത്. 

ഈ മാസം മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീർ സന്ദർശിക്കുന്നതിന്റെ തൊട്ടുതലേന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ചെയ്തത് അങ്ങേയറ്റം പ്രകോപനകരമായ ഒരു കാര്യമാണ്. അദ്ദേഹം കശ്മീരിലെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെ ഫോണിൽ വിളിച്ച് ആശയവിനിമയം നടത്തി. ഇന്ത്യൻ പ്രധാനമന്ത്രി എത്തുന്നതിനുമുൻപ് ഗീലാനിക്ക് പാക്കിസ്ഥാന്റെ ഐക്യദാർഢ്യം എന്ന പരസ്യമായ സന്ദേശം തന്നെയായിരുന്നു അത്; ഇന്ത്യയുടെ പരമാധികാരത്തോടു നയതന്ത്രതലത്തിൽ പാക്കിസ്ഥാൻ നടത്തിയ വലിയൊരു വെല്ലുവിളിയും . 

ഇവിടെയും അവസാനിച്ചില്ല. ഏതാനും ദിവസങ്ങൾക്കുശേഷം ബ്രിട്ടിഷ് പാർലമെന്റ് മന്ദിരത്തിലെ ഹാളിൽ കശ്മീർ ഐക്യദാർഢ്യദിനം എന്ന പേരിൽ ഒരു സമ്മേളനം പാക്കിസ്ഥാൻ വിളിച്ചുകൂട്ടിയിരുന്നു. പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഈ യോഗത്തിലും പങ്കെടുത്തു. ഈ മാസം അഞ്ചിന് പാക്കിസ്ഥാനിൽ കശ്മീർ ഐക്യദാർഢ്യദിനം ആചരിക്കുകയും ചെയ്തു. 

കശ്മീരിൽ പാക്കിസ്ഥാൻ സൈന്യം അതിർത്തിലംഘിച്ചു നടത്തുന്ന ആക്രമണങ്ങളുടെ തോതും വർധിക്കുകയാണ്. ചൊവ്വാഴ്ച പാർലമെന്റിൽ സർക്കാർ നൽകിയ കണക്ക് ഇങ്ങനെ: 2017ൽ 971 തവണയാണ് പാക്ക് സൈന്യം ഇന്ത്യയ്ക്കുനേരെ അതിർത്തി ലംഘിച്ചു വെടിവയ്പ് നടത്തിയത്. ഇതിൽ നാലു ബിഎസ്എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ഇതേസ്ഥാനത്ത്, 2018ൽ 2140 തവണയാണ് പാക്കിസ്ഥാൻ നമുക്കുനേരെ വെടിയുതിർത്തത്. 14 ജവാന്മാർ വീരമൃത്യു വരിച്ചു; 53 പേർക്കു പരുക്കേറ്റു. 

ഇന്ത്യയിലെ സിഖ് വിശ്വാസികളുടെ ചിരകാലാഭിലാഷമായ കർതാർപുർ – ഗുരുദാസ്പുർ സിഖ് തീർഥാടക ഇടനാഴിയുടെ പാക്കിസ്ഥാനിലെ ശിലാസ്ഥാപനച്ചടങ്ങിൽപോലും പാക്ക് പ്രധാനമന്ത്രി കശ്മീർ വിഷയം വലിച്ചിഴച്ചിരുന്നു. ഒരുകാര്യം വ്യക്തമാണ്. ഏതു കാലത്തും കശ്മീരിനെ അശാന്തമാക്കി നിർത്തുകയാണ് പാക്കിസ്ഥാന്റെ തന്ത്രവും ലക്ഷ്യവും. ഇന്ത്യ പൊതു തിരഞ്ഞെടുപ്പിലേക്കു  നീങ്ങുമ്പോൾ പ്രത്യേകിച്ചും. കശ്മീരിനെ ലക്ഷ്യമിടുന്ന ഭീകരർക്ക് എല്ലാ തരത്തിലുള്ള സഹായവും പാക്ക് സൈന്യം നൽകുന്നുണ്ടെന്നതു പരസ്യമാണ്. രാഷ്ട്രീയനേതൃത്വം അതിനു മൗനസമ്മതവും നൽകുന്നു. ഇതു തീക്കളിയാണെന്ന് എത്ര അനുഭവപാഠങ്ങളുണ്ടായിട്ടും പാക്കിസ്ഥാൻ പഠിക്കുന്നില്ല എന്നതാണു ദുഃഖകരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com