ADVERTISEMENT

കൊടുങ്കാറ്റിൽ ദേവാലയം തകർന്നുവീണു. അകത്തെ ബുദ്ധപ്രതിമയ്ക്കു കേടുപാടൊന്നും സംഭവിച്ചില്ല. വർഷങ്ങളോളം മഴയും വെയിലും കൊണ്ട് പ്രതിമ അവിടെത്തന്നെ നിന്നു. കാലങ്ങൾക്കു ശേഷം ഒരു പുരോഹിതൻ അവിടെയെത്തി. ദേവാലയം പുതുക്കിപ്പണിയാൻ ശ്രമം തുടങ്ങി. 

ഒരു ദിവസം പുരോഹിതന് സ്വപ്നത്തിൽ ബുദ്ധദർശനമുണ്ടായി. ബുദ്ധൻ പറഞ്ഞു, ‘പഴയ ദേവാലയം ഇരുട്ടറയായിരുന്നു. ഒന്നും കാണാൻ പറ്റിയിരുന്നില്ല. ഇപ്പോൾ കുറെ വർഷങ്ങളായി ഇവിടെ നടക്കുന്ന കാര്യങ്ങളെല്ലാം എനിക്കു കാണാം. ഇനിയെനിക്ക് ആലയമൊന്നും വേണ്ട. അല്ലെങ്കിലും ഞാൻ ദേവാലയത്തിനു പുറത്തുള്ള സംഭവങ്ങളുടെ കൂടെയല്ലേ ഉണ്ടാകേണ്ടത്?’

ദൂരെയുള്ള ദേവാലയത്തിലെ ഈശ്വരനെക്കാൾ, അനുദിനജീവിതത്തിലെ നിരന്തരസാന്നിധ്യമാകുന്ന ഈശ്വരനാകും കൂടുതൽ വെളിച്ചമേകുക. മണിമാളികകളിൽ നിന്നുയരുന്ന സ്തുതിഗീതങ്ങളുടെ മാസ്‌മരികതയെക്കാൾ, ദിനചര്യകളുടെയും നിരന്തര സമര,സഹനങ്ങളുടെയും ഭാഷയല്ലേ ഈശ്വരനു മനസ്സിലാകുക. 

ആഴ്‌ചവട്ടത്തിലോ ആണ്ടിലൊരിക്കലോ നടത്തുന്ന ചടങ്ങുകളെ മാത്രം ആരാധനയായിക്കണ്ട് അതിനുവേണ്ടി കല്ലും മണ്ണും ഉപയോഗിച്ച് ആലയങ്ങൾ പണിയുന്നതനോടൊപ്പം, അവനവനിലും അപരനിലും ഈശ്വരസാന്നിധ്യം തിരിച്ചറിഞ്ഞ് സ്വജീവിതം സത്കർമങ്ങളാൽ പടുത്തുയർത്താൻ ശ്രമിച്ചിരുന്നെങ്കിൽ ഈശ്വരനു സ്വാഭാവിക സംതൃപ്‌തി ഉണ്ടായേനെ. ദൈവത്തെ ഹൃദയത്തിൽനിന്നു മാറ്റിപ്പാർപ്പിക്കാനുള്ള സ്ഥലമല്ല ദേവാലയം.

നന്മയും സാഹോദര്യവും സമാധാനവും ഓരോ ദേവാലയത്തിലുമുണ്ട്. പക്ഷേ, ഇവയൊന്നും നിശ്ചിത ചതുരശ്രയടി കെട്ടിടത്തിനുള്ളിൽ അവസാനിക്കേണ്ടതല്ല. കൂടെ നടക്കാനാഗ്രഹിക്കുന്ന ഈശ്വരനെ കൂട്ടിലിട്ട് സ്വതന്ത്രവഴികൾ കണ്ടെത്തുമ്പോൾ ദൈവത്തെ ഒരു സന്ദർശകഗൃഹത്തിലേക്കു നാം പ്രതിഷ്‌ഠിക്കുകയാണ്. എന്നാണ് ഹൃദയമൊരു ദേവാലയമാവുക?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com