ADVERTISEMENT

പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് 2013 മാർച്ചിൽ അന്തരിച്ചതിനെ തുടർന്ന് വെനസ്വേല തുടർച്ചയായ പ്രതിസന്ധികളുമായി മല്ലയുദ്ധത്തിലാണ്. രാഷ്ട്രീയ അസ്ഥിരത, അക്രമം, അസാധാരണ പണപ്പരുപ്പം, ഭക്ഷ്യവസ്തുക്ഷാമം, മരുന്നുകളുടെ ദൗർലഭ്യം തുടങ്ങി, കഴിഞ്ഞ കുറെ മാസങ്ങളിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിയ വിഷയങ്ങളേറെ. 30 ലക്ഷത്തോളം ജനങ്ങൾ രാജ്യംവിട്ടു. അതായത്, രാജ്യത്തെ പന്ത്രണ്ടിലൊരാൾ പലായനം ചെയ്തു. ഇതിൽ 10 ലക്ഷത്തോളം പേർ കൊളംബിയയിലാണ് അഭയം തേടിയത്. പെറു, ഇക്വഡോർ, അർജന്റീന, ചിലെ തുടങ്ങി എല്ലാ ലാറ്റിനമേരിക്കൻ രാജ്യങ്ങളും അവരുടെ ‘തുറന്ന വാതിൽ കുടിയേറ്റ നയം’ അനുസരിച്ച് വെനസ്വേലയിൽ നിന്നുള്ള അഭയാർഥികളെ സ്വീകരിച്ചു. ലാറ്റിനമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കുടിയേറ്റങ്ങളിലൊന്നാണിത്.  

ലോകത്ത് ഏറ്റവുമധികം എണ്ണനിക്ഷേപമുള്ള വെനസ്വേല അതീവസമൃദ്ധിയിലും സാമ്പത്തികമുന്നേറ്റത്തിനും തകർച്ചയ്ക്കും ഒരുപോലെ ഇരയായി. രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തിന്റെ 98 ശതമാനവും മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 50 ശതമാനവും എണ്ണയിൽനിന്നാണ്. പെട്രോ – രാജ്യങ്ങളുടെ (കയറ്റുമതി വരുമാനത്തിന്റെ 50 ശതമാനമോ അതിൽക്കൂടുതലോ പെട്രോളിയത്തിൽ നിന്ന് നേടുന്ന രാജ്യങ്ങൾ) ഉയർച്ചയുടെയും വീഴ്ചയുടെയും ഒന്നാന്തരം ഉദാഹരണം. വരുമാന പ്രതിസന്ധി ഭരണത്തിലും പ്രതിഫലിക്കുന്നു. 

രാഷ്ട്രീയ പ്രതിസന്ധി നിർണായകഘട്ടത്തിലാണ്. സ്വയം പ്രഖ്യാപിത താൽക്കാലിക പ്രസിഡന്റായ പ്രതിപക്ഷനേതാവ് വാൻ ഗ്വീഡോയുടെ അഭ്യർഥനയെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇഷ്ടംപോലെ ഭക്ഷ്യവസ്തുക്കളും മറ്റും വെനസ്വേലയിൽ എത്തിക്കുന്നു. ലോകനേതാക്കളിൽ ബഹുഭൂരിപക്ഷവും ഗ്വീഡോയെ അംഗീകരിക്കുന്നു. പ്രസിഡന്റ് നിക്കൊളാസ് മഡുറോ, തന്റെ അധികാരത്തിനെതിരെയുള്ള ഏറ്റവും കടുത്ത വെല്ലുവിളി നേരിടുന്നു. മുൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസും യുഎസ് വിരോധത്തിനും ഉപരോധത്തിനും ഇരയായിട്ടുണ്ടെങ്കിലും അന്ന് ജനം പുതിയൊരു ലോകക്രമത്തിനും സാമൂഹികനീതിക്കുമായി നിലകൊണ്ട അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 

ബുഷ് ഭരണകൂടമാണ് വെനസ്വേലയിലെ വിപ്ലവത്തിനു തടയിടാൻ ആദ്യം ശ്രമിച്ചത്. 2002ലെ അട്ടിമറിശ്രമത്തെ ജനപിന്തുണയോടെ ഷാവേസ് അതിജീവിച്ചു. പിന്നീടുള്ള എല്ലാ യുഎസ് ഭരണകൂടങ്ങളും വെനസ്വേല സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മുൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സൻ സൈനിക അട്ടിമറി സാധ്യതപോലും പരിഗണിച്ചു. മഡുറോയെ ഇംപീച്ച് ചെയ്യാൻ ദേശീയ അസംബ്ലിയിൽ പലതവണ നീക്കംനടന്നു. മാനുഷിക പ്രതിസന്ധിയുടെ പേരിൽ, സൈനിക ഇടപെടലിനുള്ള സാധ്യതയും തേടി. വിദേശ ഇടപെടൽ ആരും ഇഷ്ടപ്പെടുന്നില്ലെങ്കിലും ജനങ്ങൾക്കിടയിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നു. 

ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ യുഎസ് പലകുറി ഇടപെട്ടിട്ടുണ്ട്. 1954ൽ ഗ്വാട്ടിമാലയിലെ ജക്കോബോ അർബെനസ് സർക്കാരിനെതിരായ അട്ടിമറിശ്രമം, 1962ൽ ക്യൂബയിലെ മിസൈൽ പ്രതിസന്ധി, 1965ൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സൈനിക ഇടപെടൽ, 1973ൽ ചിലെയിൽ സാൽവദോർ അലൻഡെ സർക്കാരിനെതിരായ സൈനിക അട്ടിമറി തുടങ്ങിയവ ഇവയിൽ ചിലതുമാത്രം. 

കഴിഞ്ഞ വർഷം പ്രതിപക്ഷം ബഹിഷ്കരിച്ച തിരഞ്ഞെടുപ്പിലാണ് മഡുറോ വെനസ്വേലയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ആക്ടിങ് പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ഗ്വീഡോയെ യുഎസും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചത് മഡുറോയ്ക്ക് കനത്ത സമ്മർദമേകുന്നു. ഉടൻ പുതിയ തിരഞ്ഞെടുപ്പു നടത്തണമെന്ന ഈ രാജ്യങ്ങളുടെയെല്ലാം ആവശ്യം മഡുറോയ്ക്ക് അവഗണിക്കാനാവുന്നില്ല. സമ്മർദതന്ത്രത്തെ തള്ളിക്കളയുന്നുവെങ്കിലും രാജ്യം ആഭ്യന്തര പ്രതിസന്ധിയിലേക്കു വഴുതുന്നതിനു തടയിടാനാവാത്തത് സ്ഥിതി രൂക്ഷമാക്കുന്നു. ‘എല്ലാ സാധ്യതകളും’ പരിഗണിക്കുമെന്ന ഭീഷണിയുമായി യുഎസും. നേരിട്ടുള്ള ഇടപെടലിലൂടെ വെനസ്വേലയെ, ട്രംപ് വിഭാവനം ചെയ്യുന്ന യുഎസ് നിയന്ത്രണത്തിലുള്ള പുതിയ ലോകക്രമത്തിന്റെ പരീക്ഷണശാലയാക്കാനാണ് അവർ ലക്ഷ്യമിടുന്നത്. 

ലോകത്ത് യുഎസുമായി സൗഹൃദത്തിലുള്ള, ഇതിലും മോശക്കാരായ ഒട്ടേറെ ഏകാധിപതികളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും വെനസ്വേലയിൽ ഭരണമാറ്റത്തിന് എന്തും ചെയ്യാൻ അവർ തയാറാകും. പ്രതീക്ഷിച്ചതുപോലെ മഡുറോയ്ക്കു പൂർണ പിന്തുണയുമായി റഷ്യ നിലകൊള്ളുന്നു. പ്രതിപക്ഷനേതാക്കളെ പിന്തുണയ്ക്കുന്നത് രാജ്യാന്തരനിയമങ്ങൾക്കു വിരുദ്ധവും നേരിട്ടുള്ള അട്ടിമറിശ്രമവുമാണെന്നുള്ള നിലപാടിലാണവർ. ചൈന, മെക്സിക്കോ, തുർക്കി എന്നിവയും മഡുറോ ഭരണത്തെ പിന്തുണയ്ക്കുന്നു. ലോകസമാധാനത്തിനും സുരക്ഷയ്ക്കും വെനസ്വേല ഒരുതരത്തിലും ഭീഷണിയല്ലെന്ന് യുഎന്നിലെ റഷ്യൻ അംബാസഡർ പറയുന്നു.

മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്ന പ്രഖ്യാപിത നയത്തിലൂന്നിയാണ് ഇന്ത്യയുടെ നിലപാട്. വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അക്രമത്തിന്റെ മാർഗം വെടിഞ്ഞ് ക്രിയാത്മകമായ കൂടിയാലോചനയുടെ മാർഗത്തിലൂടെ, അവിടുത്തെ ജനമാണു പരിഹാരം കാണേണ്ടതെന്നാണ് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞത്. ജനാധിപത്യം, സമാധാനം, സുരക്ഷ എന്നിവ വെനസ്വേലയിലെ ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും പരമപ്രധാനമാണെന്നും ഇന്ത്യ കരുതുന്നതായി അദ്ദേഹം പറഞ്ഞു. അവിടെ ഭരണമാറ്റത്തിനും ഇന്ത്യ അനുകൂലമല്ല. പാശ്ചാത്യ രാജ്യങ്ങളെപ്പോലെ ജനാധിപത്യ സംരക്ഷണമെന്ന മുറവിളിക്കും ഇന്ത്യ തയാറല്ല. ദേശീയ താൽപര്യമനുസരിച്ച് വെനസ്വേലയിലെ ജനങ്ങൾ അവിടത്തെ പ്രതിസന്ധി പരിഹരിക്കണമെന്ന് ഇന്ത്യ താൽപര്യപ്പെടുന്നു.  

(ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ഡയറക്ടറാണ് ലേഖകൻ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com