ADVERTISEMENT

സ്വദേശിവൽക്കരണം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഗൾഫ് രാജ്യങ്ങളിൽനിന്നു മടങ്ങിയെത്തുന്ന പ്രവാസികളെ അർഹിക്കുന്ന ആദരവോടെ സ്വീകരിക്കേണ്ട സമയമാണിത്. ഇക്കാര്യം നാം എത്രത്തോളം തിരിച്ചറിയുന്നുണ്ടെന്നതും  അതിനുവേണ്ടി സ്വന്തം നാട് എത്രത്തോളം സജ്ജമാണെന്നതുമാണു പ്രധാന ചോദ്യം. 

ലോകനിലവാരത്തിലുള്ള തൊഴിൽവിപണിയിൽ മികവു തെളിയിച്ച പ്രവാസികൾക്ക്, നാട്ടിൽ ഉപജീവനമാർഗം കണ്ടെത്താനും സംരംഭങ്ങൾ തുടങ്ങാനും അവസരമുണ്ടാകണം. അതിന് അവർക്കു മാനസികവും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നൽകേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തംതന്നെ. ലോകത്തിനു മുൻപിൽ തലയുയർത്തി നിൽക്കാൻ കേരളത്തിനു കഴിഞ്ഞതിനു പിന്നിൽ പ്രവാസികളുടെ പ്രയത്നം ഏറെയുണ്ടെന്നതു മറന്നുകൂടാ. പ്രവാസികൾ കേരളത്തിലേക്കു കഴിഞ്ഞ വർഷം അയച്ചത് 85,092 കോടി രൂപയാണ്. 

നാടിന്റെ പ്രതിസന്ധികാലത്തെല്ലാം സഹായത്തിന്റെ കരംനീട്ടിയ പ്രവാസികളെ തിരിച്ചു സഹായിക്കേണ്ടതു നമ്മുടെ കടമയാണുതാനും. മലയാള മനോരമ കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടിയിൽ നടത്തിയ ‘ചിറകുകൾ’ പ്രവാസിസംഗമത്തിലും ഇതേ വികാരമാണുയർന്നത്.

ചെറുകിട പ്രവാസിസംരംഭങ്ങൾ തുടങ്ങാനുള്ള പ്രധാനതടസ്സം സാമ്പത്തികപിന്തുണ ലഭിക്കാത്തതാണ്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പൊതുവായ പദ്ധതികൾ ഇപ്പോൾത്തന്നെയുണ്ടെങ്കിലും അതിലെല്ലാം പ്രവാസികൾ ‘പൊതുവിഭാഗം’ മാത്രമാണ്. ‘നോർക്ക’യുടെ പ്രവാസി പുനരധിവാസ സഹായപദ്ധതി വഴിയും വായ്പ അനുവദിക്കുന്നുണ്ട്. മികച്ച യോഗ്യതയും തൊഴിൽപരിചയവും വൈദഗ്ധ്യവും ഉള്ളവർക്കു പോലും വായ്പ നിഷേധിക്കപ്പെടുന്നതു നിർഭാഗ്യകരമാണ്. 

പ്രഥമഘട്ട നടപടികൾക്കു ശേഷം നോർക്ക കൈമാറുന്ന പ്രോജക്ട് റിപ്പോർട്ടുകളിൽ പല ബാങ്കുകളും വായ്പ നൽകുന്നില്ല. ഒരേ ബാങ്കിന്റെ പല ശാഖകളിൽതന്നെ പല നിയമങ്ങളാണെന്നു പ്രവാസികൾ പറയുന്നുണ്ട്. കൈമാറിയ പ്രോജക്ടുകളിൽ മാനേജർമാർ തീരുമാനമെടുക്കാതെ വച്ചിരിക്കുന്ന സംഭവങ്ങളുമുണ്ട്. സംരംഭങ്ങൾക്കു വായ്പയോ ധനസഹായമോ ലഭ്യമാക്കാൻ സർക്കാർ ഗാരന്റി നൽകുന്ന പദ്ധതികൾ നടപ്പാകുന്നുണ്ടെന്നു കേന്ദ്ര സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്. 

വിജയസാധ്യതയുള്ള സംരംഭങ്ങൾക്ക് പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ നോർക്ക ഒരു കൺസൽറ്റൻസിയെ ചുമതലപ്പെടുത്തിയതു നല്ല കാര്യമാണ്. സംരംഭങ്ങളുടെ സാധ്യത പഠിക്കാൻ സ്ഥിരം സംവിധാനമൊരുക്കണം. വിപണിനിരീക്ഷണം, സംരംഭവികസനം തുടങ്ങിയവയിൽ നിർദേശങ്ങൾ നൽകുകയും വേണം. നോർക്കയെയും ജില്ലാ വ്യവസായകേന്ദ്രങ്ങളെയും അപ്രകാരം ശാക്തീകരിക്കുകയാണു പോംവഴി. സംരംഭങ്ങൾ തുടങ്ങാനുള്ള നടപടിക്രമങ്ങൾ കൃത്യമായി അറിയാൻ സംവിധാനമൊരുക്കണം. എല്ലാം കഴിഞ്ഞിട്ടും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്ന പ്രവാസിസംരംഭങ്ങൾ ഇപ്പോഴും കേരളത്തിലുണ്ടെന്നതു ഖേദകരമാണ്. 

തിരിച്ചുവരുന്ന പ്രവാസികളിൽ ഭൂരിഭാഗവും സാധ്യതാപഠനമൊന്നും നടത്താതെ വ്യാപാരസ്ഥാപനങ്ങൾ തുടങ്ങുന്ന തിരക്കിലാണ്. ഭക്ഷ്യസംസ്കരണ മേഖലയിൽ ധാരാളം സാധ്യതകൾ ശേഷിക്കെയാണ് മിക്കവരും അതിനെക്കാൾ മുതൽമുടക്കുള്ള ഹോട്ടലും ബേക്കറിയും തുടങ്ങുന്നത്. കേരളത്തിന്റെ ശക്തമായ സഹകരണമേഖല പ്രവാസികളെക്കൂടി ഉൾക്കൊള്ളുംവിധം വികസിക്കണം. മലബാറിൽ പലയിടത്തും കൃഷിയിലും കൈത്തറിയിലും അത്തരം കൂട്ടായ്മകൾ വളർന്നുവരുന്നതു നല്ല ലക്ഷണമാണ്. എല്ലാവരും കൈവയ്ക്കുന്ന മേഖലയിൽമാത്രം ഒതുങ്ങാതെ, വേറിട്ട ആശയങ്ങൾ യാഥാർഥ്യമാക്കാനും പ്രവാസികൾ പരിശ്രമിക്കണം. 

പ്രവാസിക്ഷേമപദ്ധതികൾ പരിഷ്കരിക്കാനുള്ള സമയം കൂടിയാണിത്. നേരത്തേ പ്രഖ്യാപിച്ച പ്രവാസി സർവേ പോലും നടപ്പായിട്ടില്ല. നാടിനെയും കുടുംബത്തെയുമോർത്ത് കടൽകടന്നു പോയവർ തിരിച്ചുവരുമ്പോൾ അവരെ ചേർത്തുപിടിക്കാൻ സർക്കാരിനും സമൂഹത്തിനും കഴിയണം. തിരിച്ചെത്തിയവരായാലും വിദേശത്തുള്ളവരായാലും  രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രവാസികൾ അവിഭാജ്യഘടകമാണെന്നതു നാം ഓർത്തേതീരൂ. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തംതന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com