ADVERTISEMENT

അക്കാദമിക മികവും അടിസ്ഥാനസൗകര്യങ്ങളും പരിഗണിച്ചാൽ രാജ്യത്തെതന്നെ മുൻനിര വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ്   കളമശേരി ആസ്ഥാനമായ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്). പക്ഷേ, കേരളത്തിന്റെ അഭിമാനമായ ഈ സർവകലാശാലയുടെ പെരുമയ്ക്കുമേൽ നാണക്കേടിന്റെ കളങ്കം ചാർത്തുന്നതാണ് ക്യാംപസിലുണ്ടായിക്കൊണ്ടിരിക്കുന്ന വിദ്യാർഥിസംഘർഷങ്ങൾ. 

വിദ്യാർഥിരാഷ്ട്രീയത്തിന്റെ മറവിൽ ആധിപത്യം ഉറപ്പിക്കാനായി നടക്കുന്നതാണ് അതിലേറെയും. വിദ്യാർഥിസംഘട്ടനം എന്നതിനപ്പുറം പൊലീസും പൊലീസ് സ്റ്റേഷനും ആക്രമിക്കപ്പെടുന്നതുവരെ എത്തിനിൽക്കുന്നു കാര്യങ്ങൾ. ഇതിനെല്ലാം, പുറമേനിന്നുള്ള പ്രാദേശിക രാഷ്ട്രീയ പിന്തുണയുണ്ടെന്നുള്ളതു പ്രശ്നം കൂടുതൽ വഷളാക്കുന്നു. കഴിഞ്ഞ ജനുവരി 15നും ഈ മാസം അഞ്ചിനുമായുണ്ടായ 5 അക്രമങ്ങളിലായി 119 വിദ്യാർഥികൾക്കെതിരെയാണു കളമശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 18 പേർക്കെതിരെ വധശ്രമത്തിനാണു കേസ്. ഗുരുതരമായി പരുക്കേറ്റവർ ഒട്ടേറെയുണ്ട്. സർവകലാശാല നിരോധിച്ചിട്ടുള്ള ഡിജെ (ഡിസ്കോ ജോക്കി) പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളെ തുടർന്ന് സ്കൂൾ ഓഫ് എൻജിനീയറിങ് അടച്ചിടേണ്ടി‌വന്നു. 

വിദ്യാർഥിസംഘർഷങ്ങൾ തടയാനോ നിയമനടപടി സ്വീകരിക്കാനോ സർവകലാശാലാ അധികൃതർ തയാറാകുന്നില്ല എന്നതാണു ഗുരുതരം. പൊലീസ് കേസുകളൊന്നും സർവകലാശാലയുടെ പരാതികളുടെ അടിസ്ഥാനത്തിൽ എടുത്തതല്ല. തങ്ങൾ നേരിട്ടു കാണാത്ത കാര്യങ്ങളിൽ എങ്ങനെ പരാതിപ്പെടും എന്ന മുടന്തൻന്യായമാണ് അധികൃതർ ഉന്നയിക്കുന്നത്. കഴിഞ്ഞയാഴ്ച ക്യാംപസിലെത്തിയ ചാൻസലർ കൂടിയായ ഗവർണർ കർശന നടപടി നിർദേശിച്ചിരിക്കുകയാണിപ്പോൾ.  

ക്യാംപസിനുള്ളിൽത്തന്നെ ആൺകുട്ടികൾ താമസിക്കുന്ന 4 ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണു വലിയ സംഘർഷങ്ങൾ ഉടലെടുക്കുന്നത്. വിദ്യാർഥിരാഷ്ട്രീയക്കാർ ഭരിക്കുന്ന ഹോസ്റ്റലുകളിൽ ആയുധങ്ങളുടെയും മദ്യക്കുപ്പികളുടെയും ശേഖരമുണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാണ് സമീപകാല സംഘർഷങ്ങൾ. ഹോസ്റ്റലിലെത്തിയ പൊലീസിനെ വിദ്യാർഥികൾ മദ്യക്കുപ്പികൾകൊണ്ടാണു നേരിട്ടത്. ഹോസ്റ്റൽവാസികളുടെ തിരിച്ചറിയൽ കാർഡ് പരിശോധന പോലും അനുവദിക്കാത്ത തരത്തിലാണു ‘ഭരണം’. പുറത്തുനിന്നുള്ളവരും ഇവിടെ താമസിക്കുന്നുണ്ടെന്നതു പരസ്യമായ രഹസ്യമാണ്. അവിടെയും സർവകലാശാല നോക്കുകുത്തിയാവുന്നു. 

ഏറെക്കാലമായി എസ്എഫ്ഐക്കാണ് ക്യാംപസിൽ ആധിപത്യവും യൂണിയൻ ഭരണവും. ഇവർ മറ്റൊരു സംഘടനയെയും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നാണു പരാതി. എസ്എഫ്ഐയുടെ കയ്യൂക്കുരാഷ്ട്രീയത്തെ അതേ നാണയത്തിൽ നേരിടാൻ ആ സംഘടനയിൽനിന്നു വിട്ടുപോയവരും മറ്റു സംഘടനകളിലുള്ളവരും ചേർന്ന് ‘മലബാറീസ്’ എന്നു വിളിപ്പേരുള്ള അനൗദ്യോഗിക കൂട്ടായ്മയ്ക്കു രൂപംനൽകി. ഇവർ തമ്മിലാണിപ്പോൾ സംഘർഷം പതിവായിരിക്കുന്നത്. 

ക്യാംപസ് സംഘർഷങ്ങളിൽ എസ്എഫ്ഐയുടെ കയ്യൂക്കിനു കരുത്താവുന്നത് പുറത്തുനിന്നുള്ള പ്രാദേശിക സിപിഎം, ഡിവൈഎഫ്ഐ, സിഐടിയു പിന്തുണയാണ്. പൊലീസ് സ്റ്റേഷന്റെ ചില്ല് അടിച്ചുതകർത്ത എസ്എഫ്ഐ പ്രവർത്തകനെ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറക്കിക്കൊണ്ടുപോയത് സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്. കുസാറ്റിലെ സംഘർഷസാധ്യത സംബന്ധിച്ച് പൊലീസ് ആർഡിഒയ്ക്കു നൽകിയ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടതും ഗുരുതരമാണ്. 

മികച്ച അധ്യാപകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പൊതുപ്രവേശന പരീക്ഷയിലൂടെയെത്തുന്ന മിടുക്കരായ വിദ്യാർഥികളുമുള്ള  കുസാറ്റിനെ മര്യാദകെട്ട ഒരുകൂട്ടം വിദ്യാർഥികളുടെ അഴിഞ്ഞാട്ടവേദിയാക്കി നശിപ്പിക്കാൻ അനുവദിക്കരുത്. വിദ്യാർഥിരാഷ്ട്രീയത്തിന്റെ അന്തഃസത്ത തന്നെ തകർക്കുന്ന പ്രവണതകൾ പ്രോൽസാഹിപ്പിക്കുന്നതു രാഷ്ട്രീയ കക്ഷികളും അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെയും ഗവർണറുടെയും കർശന ഇടപെടൽ ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com