ADVERTISEMENT

തിരുവനന്തപുരം ഉൾപ്പെടെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയെ ഏൽപിക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾ അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞു. സ്വകാര്യമേഖലയുടെ ഇടപെടൽ എങ്ങനെയാകുമെന്ന ആശങ്ക വ്യാപകമായുണ്ട്. പക്ഷേ, രാജ്യാന്തര വ്യോമയാനമേഖലയുമായി വർഷങ്ങളായി അടുത്തിടപഴകുന്നതിന്റെ അനുഭവംവച്ചു പറഞ്ഞാൽ ഇക്കാര്യത്തിൽ ആശങ്കപ്പെടാനൊന്നുമില്ല എന്നു മാത്രമല്ല, പ്രതീക്ഷിക്കാൻ ഏറെ വകയുമുണ്ട്. 

ലോകത്തിലെ ഏതു വിമാനത്താവളമായാലും യാത്രക്കാരനു മികച്ച സേവനം ലഭ്യമാക്കുകയെന്നതാണ് അടിസ്ഥാനഘടകം. അതൊരു വാണിജ്യാടിസ്ഥാനത്തിലുള്ള ബിസിനസ് ആണ്. അതുകൊണ്ടുതന്നെ, സർക്കാരിനെക്കാൾ നന്നായി സ്വകാര്യമേഖലയ്ക്കാണ് ഈ രംഗത്തു പ്രവർത്തിക്കാൻ കഴിയുക. ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളിൽ പ്രത്യേകിച്ചും. പൊതുഗതാഗതമേഖലയിൽ സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെയും കെഎസ്ആർടിസിയുടെയും കാര്യം മാത്രമെടുത്താൽ നമുക്ക് ഇക്കാര്യം വ്യക്തമാകും. അതു സർക്കാരിന്റെ കുഴപ്പമല്ല. സേവനമേഖലയിൽ ഇടപെടാൻ സർക്കാരിനു പരിമിതികളുണ്ട്.  

ഇന്ത്യയിലേക്കുള്ള വിദേശ എയർലൈൻ കമ്പനികളുടെ സർവീസ് നിയന്ത്രിക്കുന്നത് വ്യോമയാന മന്ത്രാലയമാണ്. അതേ മന്ത്രാലയമാണ് എയർ ഇന്ത്യയുടെയും ചുമതല വഹിക്കുന്നത്. എയർ ഇന്ത്യയ്ക്കു വേണ്ടി പലപ്പോഴും വിദേശസർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. ഇത് നമ്മുടെ രാജ്യത്തിന്റെ മൊത്തം വികസനത്തെയാണു ബാധിക്കുന്നത്. വ്യോമയാനമേഖലയിൽ 10% വർധന രേഖപ്പെടുത്തിയാൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം അര ശതമാനം വർധിക്കുമെന്നാണു കണക്ക്. 

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് വിമാനത്താവളങ്ങളിൽ നാലും സ്വകാര്യ കമ്പനികളാണു നടത്തുന്നത് – മഡ്രിഡ്, ഹീത്രു, പാരിസ്, ഫ്രാങ്ക്ഫുർട്ട്. ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാണ് ഈ വിമാനത്താവളങ്ങളെ മുൻനിരയിലെത്തിച്ചത്. ഇന്ത്യയിലെ സാഹചര്യവും വ്യത്യസ്തമല്ല. നേരത്തേ പൊതുമേഖലയുടെ കീഴിലായിരുന്ന ഡൽഹിയും മുംബൈയും ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ സ്വകാര്യമേഖലയ്ക്കു കൈമാറിയതോടെയുണ്ടായ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. 

പ്രതിവർഷം നാലു കോടിയിലധികം യാത്രക്കാർ എത്തുന്ന വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള കഴിഞ്ഞ വർഷത്തെ എയർപോർട്സ് കൗൺസിൽ ഇന്റർനാഷനലിന്റെ പുരസ്കാരം പങ്കിട്ടത് ഡൽഹിയും മുംബൈയുമാണ്. ഇടത്തരം വിമാനത്താവളങ്ങളിൽ രണ്ടാം സ്ഥാനം ബെംഗളൂരുവിനും ചെറിയ വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനം ഹൈദരാബാദിനുമാണ്. ഇതെല്ലാം സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നവയാണ്.  

ഇന്ത്യയിൽ അടുത്ത 20 വർഷത്തിനിടെ വിമാനയാത്രക്കാരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ നാലിരട്ടി വർധിക്കുമെന്നാണു കണക്ക്. നഗരങ്ങളുടെ വികസനം വിമാനത്താവളങ്ങളുടെ സാമീപ്യത്തെ അടിസ്ഥാനമാക്കിയാകും. അതുകൊണ്ടുതന്നെ, വിമാനത്താവളങ്ങളുടെ വികസനം നമ്മുടെ പൊതു ആവശ്യമാണ്. 

നടത്തിപ്പവകാശം സ്വകാര്യമേഖലയ്ക്കു കൈമാറിയാലും സർക്കാരിന് വിമാനത്താവളങ്ങളുടെമേൽ പൂർണ അധികാരമുണ്ടായിരിക്കും. എല്ലാ രാജ്യങ്ങളിലും അത് അങ്ങനെതന്നെയാണ്. യൂസർഫീ ഉൾപ്പെടെയുള്ളവ നിശ്ചിതപരിധിയിൽ കൂടരുതെന്നു നിർദേശിക്കാനുള്ള അധികാരവും സർക്കാരിനാണ്. വിമാനത്താവളങ്ങളുടെ വരുമാനത്തിന്റെ നിശ്ചിതശതമാനം സർക്കാരിനാണു ലഭിക്കുന്നത്. വിമാനത്താവളങ്ങൾ വികസിക്കുമ്പോൾ തൊഴിലവസരങ്ങൾ കുറയുകയല്ല, കൂടുകയാണു ചെയ്യുക. 

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം വർഷങ്ങളായി സ്തംഭിച്ച അവസ്ഥയിലാണ്. തിരുവനന്തപുരത്തെ നോളജ് സിറ്റിയായി വികസിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് മികച്ച എയർ കണക്ടിവിറ്റി അനിവാര്യഘടകമാണ്. അതിന് അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണം. കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസുകൾ തുടങ്ങണം. ഇതിനെല്ലാം പ്രഫഷനൽ മികവുള്ള മാനേജ്മെന്റിന്റെ സേവനം ആവശ്യമാണ്. 

(വ്യോമയാന സോഫ്റ്റ്‌വെയർ മേഖലയിൽ പ്രവർത്തിക്കുന്ന ഐബിഎസിന്റെ എക്സിക്യൂട്ടീവ് ചെയർമാനാണ് ലേഖകൻ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com