ADVERTISEMENT

ആക്‌ഷൻ ഹീറോ ബിജു എന്ന സിനിമയിൽ നിവിൻ പോളിയുടെ എസ്ഐ കഥാപാത്രം പറയുന്നുണ്ട്: പാവപ്പെട്ടവന്റെ കോടതി പൊലീസ് സ്റ്റേഷനാണ്. ഇവിടെ ഏതു കേസിനും പരിഹാരമുണ്ടാവും, എന്തുതരം ക്വട്ടേഷനുമെടുക്കുമെന്ന്. കുറച്ചായി, ഒഡീഷ ‘സ്റ്റേഷന്റെ’ തലപ്പത്തു നവീൻ പട്നായിക്കാണ്. ലോക്സഭയാകട്ടെ, നിയമസഭയാകട്ടെ... തിരഞ്ഞെടുപ്പുകളിലെല്ലാം വിജയത്തിന്റെ ‘ക്വട്ടേഷൻ’ എടുക്കുന്ന ബിജു ജനതാദൾ (ബിജെഡി) പാർട്ടിയുടെ ആക്‌ഷൻ ഹീറോയായി നവീൻ പട്നായിക് മാറിയ കാലം. അവിടെയാണ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ ബിജെപി ‘കേന്ദ്രസേനയെ’ ഇറക്കുന്നത്. ഒഡീഷയിൽ നേരിട്ടുള്ള മത്സരം ബിജെഡിയും ബിജെപിയും തമ്മിലായിരിക്കുന്നു.‘രാഹുൽ ഫാക്ടറിലെ’ നേരിയ പ്രത‌ീക്ഷയുമായി സംസ്ഥാനത്തിന്റെ അങ്ങിങ്ങായി  കോൺഗ്രസ്. 

4 ഘട്ടമായി ലോക്സഭയ്ക്കൊപ്പം നി‌യമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ഒഡീഷയിൽ, ആദ്യ വോട്ടെടുപ്പു മറ്റന്നാളാണ്. ഉത്തരേന്ത്യയിലെങ്ങും മോ‌ദിതരംഗം ആഞ്ഞുവീശിയ 2014ൽ പോലും നവീൻ പട്നായിക്കിനൊപ്പം ഉറച്ചുനിന്ന മനസ്സാണ് ഒഡീഷയ്ക്ക്. ആകെയുള്ള 21 ലോക്സഭാ സീറ്റുകളിൽ 20ലും ജയിപ്പിച്ചും നിയമസഭയിൽ 147ൽ 117ഉം നൽകിയും അന്നവർ ബിജെഡിയെ സ്നേഹിച്ചു. 2009ൽ 6 എംപിമാരുണ്ടായിരുന്ന കോൺഗ്രസ് സംപൂജ്യരായി.  മോദിപ്രഭയിൽ 14 സീറ്റുവരെ പ്രത‌ീക്ഷിച്ച ബിജെപി ഒന്നിലൊതുങ്ങി. നിയ‌മസഭയിലാകട്ടെ, കോൺഗ്രസ് – 16, ബി‌ജെപി‌ – 10. 

kalahandi map odisha
ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലം: പ്രധാന സ്ഥാനാർഥികൾ– പുഷ്പേന്ദ്ര സിങ് ദിയോ(ബിജെഡി), ബസന്ത പാണ്ഡ (ബിജെപി), ഭക്ത ചരൺ ദാസ്(കോൺഗ്രസ്)

ബിജെഡിയുടെ മനസ്സിൽ

കർഷകപ്രശ്നങ്ങൾക്കു പരിഹാരം കാണാൻ നടപ്പാക്കിയ ‘കാലിയ’ അടക്കമുള്ള ക്ഷേമപദ്ധതികളിലാണ് ബിജെഡിയുടെ പ്രതീക്ഷ. സർക്കാർ രൂപീകരിക്കുന്ന ദിവസം, 25 ലക്ഷം പേർക്കുകൂടി രണ്ടു ഘട്ടമായി 10,000 രൂപ വീതം നൽ‌കുമെന്നു പ്രഖ്യാപിച്ചാണ് ഇക്കുറി വോട്ടുപിടിത്തം. അതേസമയം, രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ബിജെഡി ഇക്കുറി നേരിടുന്നത്. അഴിമതിവിരുദ്ധ മുഖച്ഛായ മാറി ഖനി കുംഭകോണം, ചിട്ടിഫണ്ട് തട്ടിപ്പ് തുടങ്ങിയവ നൽകിയ പേരുദോഷത്തിനൊപ്പം ത്രികോണ മത്സരവും ചങ്കിടിപ്പു കൂട്ടുന്നു. 2017ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി, ഭരണവിരുദ്ധവികാരം, ഉൾപ്പാർ‌ട്ടി പ്രശ്നങ്ങൾ എന്നിവയും വെല്ലുവിളിയാണ്. 

nabarangpur map odisha
പ്രധാന സ്ഥാനാർഥികൾ: ബാൽഭദ്ര മാജി(ബിജെപി), രമേഷ് മാജി (ബിജെഡി), പ്രദീപ് മാജി(കോൺഗ്രസ്)

നബരംഗ്പുരിലെ സിറ്റിങ് എംപി ബാലഭദ്ര മാഞ്ചി, നിലഗിരി എംഎൽഎ സുകാന്ത് നായക്, ഗുണുപുർ എംഎൽഎ ത്രൈനാഥ് ഗോമാങ്കോ തുടങ്ങിയ വമ്പന്മാർ ബിജെപിയിലേക്കു ചേക്കേറി. സീറ്റ് നിഷേധിക്കപ്പെട്ടവരുടെ മുറുമുറുപ്പുകളുമുണ്ട്. നവീന്റെ അച്ഛൻ ബിജു പട്നായ്ക്കിനൊപ്പമുണ്ടായിരുന്ന മുൻ എംപി ബായ്ജയന്ത് പാണ്ഡ, മുൻ മന്ത്രി ദാമോദർ റൗട്ട് തുടങ്ങിയവരുടെ കൂ‌ടുമാറ്റവും ക്ഷീണമാണ്. 33% സ്ത്രീസംവരണം നിയമസഭയിൽ പാസാക്കിയ നവീൻ, സ്ഥാനാർഥി നിർണയത്തിൽ ഇതു പാലിച്ചില്ല എന്നതടക്കമുള്ള ആക്ഷേപങ്ങൾ വേറെ. 

ഒഡീഷയിൽ ഒടുവിൽ?

ബിജെപിക്കും കോൺഗ്രസിനും എളുപ്പം പൂട്ടാവുന്നയാളല്ല, നവീൻ പട്‌നായിക്. 2000 മുതൽ തുടർച്ചയായി സംസ്ഥാനം ഭരിക്കുന്നയാളാണ്. 2017ൽ നടന്ന തദ്ദേശ തിര‌‌ഞ്ഞെടുപ്പിലെ മികവിലാണ് ബിജെപി പ്രതീക്ഷകൾ. 2012ൽ 36 ജില്ലാ പരിഷത് സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി, അത് 306 ആക്കി വർധിപ്പിച്ചു. മറുഭാഗത്തു ബിജെഡിക്ക് 2012ലെ 651ൽ നിന്നു 460 ആയി കുറഞ്ഞു. കോൺഗ്രസിന്റെ പതനമായിരുന്നു ദയനീയം. 126 ജില്ലാ പരിഷത്  സീറ്റുകളുണ്ടായിരുന്ന സ്ഥ‌ാനത്ത് 66 ആയി. ഇതോടെ, കോൺഗ്രസിനെ മറികടന്നു മുഖ്യപ്രതിപക്ഷമാകാൻ ബിജെപിക്കായി. 

berhampur map odisha
പ്രധാന സ്ഥാനാർഥികൾ: ചന്ദ്രശേഖർ സാഹു(ബിജെഡി), ചന്ദ്രശേഖർ നായിഡു(കോൺഗ്രസ്), ഭൃഗു ബഷിപത്ര(ബിജെപി)

എന്നാൽ, പട്നായിക്കിനെതിരെ മുട്ടാൻ ഇതു മതിയാവില്ലെന്നു ബിജെപിക്കു നന്നായറിയാം. അദ്ദേഹത്തെ എതിരിടാൻ പോന്ന വിശ്വാസ്യതയുള്ള മുഖമായിരുന്നു പാർട്ടിയുടെ പ്ര‌ശ്നം. കേന്ദ്ര പെട്രോളിയം മന്ത്രിയായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ധർമേന്ദ്ര പ്രധാനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി അവരതു പരിഹരിക്കാൻ ശ്രമിക്കുന്നു. 

ഏറെ നാളായി ഒഡീഷ കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയാണ് ധർമേന്ദ്ര പ്രധാൻ. പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പലവട്ടം സംസ്ഥാനത്തു വന്നുപോയി. ഇതിനിടെ, മു‌ൻ കേന്ദ്രമന്ത്രി ദിലീപ് റായ്, ബിജോയ് മഹാപത്ര എന്നിവർ പാർട്ടി വിട്ടതാണ് ബിജെപിക്കേറ്റ തിര‌ിച്ചടി. 

koraput map odisha
പ്രധാന സ്ഥാനാർഥികൾ: ജയറാം പാംഗി(ബിജെപി), കൗശല്യ ഹിക്കാക്ക(ബിജെഡി), സപ്തഗിരി ഉലക(കോൺഗ്രസ്)

ദേശീയതലത്തിൽ ലഭിച്ച ഉണർവ്, രാഹുൽ ഗാന്ധിയ‌ുടെ റാലികളിലെ ജനപങ്കാളിത്തം എന്നിവയിലാണ് കോൺഗ്രസ് പ്രതീക്ഷ. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും നടത്തിയ തിരിച്ചുവരവ് ഒഡീഷയിലും ആവർത്തിക്കാമെന്നും ‘കർഷകപ്രിയ’ പ്ര‌കടനപത്രിക തുണയാകുമെന്നും അവർ കണക്കുകൂട്ടുന്നു. 

സംസ്ഥാനത്ത് ഫലം എന്തായാലും ദേശീയതലത്തിൽ ബിജെഡിയുടെ നിലപാടു നിർണായകമാകുമെന്ന് ഉറപ്പാണ്. 2009ൽ എൻഡിഎ വിട്ട ശേഷം, കോൺഗ്രസിനോടും ബിജെപിയോടും സമദൂരമെന്ന നി‌ലപാടു പ്രഖ്യാപിച്ച അവർ, സമീപകാലത്തു സ്വീകരിച്ച ചില നിലപാടുകൾ ദേശീയ ചർച്ചകൾക്കു വഴിവച്ചിരുന്നു. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ഹരിവംശ് നാരായൺ സിങ്ങിനെ പിന്തുണച്ചതും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദിന് അനുകൂലമായി നിലപാടെടുത്തതും കേന്ദ്ര സർക്കാരിനെതിരായ അ‌വിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാത്തതുമെല്ലാം ബിജെഡിയുടെ നയമാറ്റത്തിന്റെ സൂചനകളായി വിലയിരുത്തപ്പെട്ടിരുന്നു. അപ്പോഴും സമദൂരമെന്ന നിലപാട് ആവർത്തിക്കുകയാണു നവീൻ. 

ജനക്ഷേമ പരിപാടികളുടെ കരുത്താണ് ബിജെഡിക്ക് കൂട്ട്. 72കാരനായ നവീൻ പട്നായിക് ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്ന ‌വിഡിയോ 3 ദിവസം മുൻപ് പാർട്ടി പുറത്തുവിട്ടിരുന്നു; ഒഡീഷയിലെ ജനങ്ങൾക്കായി പോരാടാൻ തയാർ എന്നൊരു അടിക്കുറിപ്പും. പതിവുപോലെ, നവീന്റെ കരുത്തിൽ ജനം വിശ്വസിക്കുമോ; മാറ്റത്തിനു കൊതിക്കുമോ? കണ്ടറിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com