ADVERTISEMENT

പണം, മദ്യവും കാട്ടിറച്ചിയുമുള്ള സദ്യ, കുടുംബ – ഗോത്ര ബന്ധങ്ങൾ – ചൈനയുമായും മ്യാൻമറുമായും ഭൂട്ടാനുമായും അതിർത്തി പങ്കിടുന്ന അരുണാചൽപ്രദേശിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയൊക്കെയാണ്. കാലുമാറ്റവും ഭരണമാറ്റവും പതിവായ കിഴക്കൻ ഹിമാലയൻ‌ സംസ്ഥാനത്ത് നാളെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നു. 2 ലോക്സഭാ മണ്ഡലങ്ങളും 60 നിയമസഭാ മണ്ഡലങ്ങളുമാണു സംസ്ഥാനത്തുള്ളത്. കഴിഞ്ഞ 3 വർഷത്തിനിടെ മൂന്നു മുഖ്യമന്ത്രിമാർ. ഒപ്പം, കുറച്ചു കാലം രാഷ്ട്രപതിഭരണവും. 

കേന്ദ്രത്തിൽ ആരാണോ അധികാരത്തിലുള്ളത്, അവർക്കൊപ്പം കൂടുകയാണ് അരുണാചൽ രാഷ്ട്രീയത്തിന്റെ പൊതുരീതി. അതേസമയം, ദേശീയ രാഷ്ട്രീയം കാര്യമായി സ്വാധീനിക്കാറുമില്ല. പണം ചോദിച്ചുവാങ്ങിയാണ് വോട്ടർമാർ പോളിങ് ബൂത്തിലെത്തുന്നത്. തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചാൽ, ഗ്രാമങ്ങളിൽ സ്ഥാനാർഥികളുടെ വക ദിവസവും സദ്യയുണ്ടാകും. മദ്യവും പോർക്കും കാട്ടുമാനും മിഥുൻ എന്ന കൂറ്റൻ‌ മൃഗത്തിന്റെ ഇറച്ചിയും വിളമ്പും. 

Arunachal Pradesh Election 2014 Map

ഒരു വോട്ടർക്ക് ശരാശരി 30,000 രൂപയെങ്കിലും നൽകണമെന്നാണ് മുൻ എംഎൽഎയായ മേഥി റാം ദോദും പറയുന്നത്. ചില വോട്ടർമാർ വിലപേശി രണ്ടു ലക്ഷം വരെ വാങ്ങും. നിയമസഭയിലേക്കു ജയിക്കാൻ ഒരു സ്ഥാനാർഥിക്ക് 25 കോടിയെങ്കിലും ചെലവു വരുമെന്നാണ് രാഷ്ട്രീയക്കാർ തന്നെ പറയുന്നത്. പണമില്ലാത്തതിന്റെ പേരിൽ തിരഞ്ഞടുപ്പുരംഗത്തുനിന്നു പിന്മാറിയ നേതാക്കളും ഒട്ടേറെ. ശരാശരി 20,000 വോട്ടർമാരാണ് ഓരോ നിയമസഭാ മണ്ഡലത്തിലുമുള്ളത്. ഇതിൽ നാലിലൊന്ന് കുടുംബബന്ധങ്ങളുടെയും ഗോത്രപ്പേരിന്റെയും പേരിൽ വോട്ട് ചെയ്യുന്നവരാണ്. 

പുത്തൻ പണക്കാർ

അഴിമതി കൊടികുത്തി വാഴുകയാണ് അരുണാചലിൽ. കൂറ്റൻ ജലവൈദ്യുത പദ്ധതികൾക്കൊപ്പം പുത്തൻ പണക്കാരും ഉദയം ചെയ്തു. ഒട്ടേറെ എൻജിനീയർമാർ പണി ഉപേക്ഷിച്ചു രാഷ്ട്രീയത്തിലിറങ്ങി. ഇത്തവണ മത്സരരംഗത്തുള്ള 184 സ്ഥാനാർഥികളിൽ 131 പേരും കോടിപതികളാണ്. മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് പണക്കാരിൽ മുന്നിൽ; ആസ്തി – 163 കോടി. കേന്ദ്രനിയമം അനുസരിച്ച് അരുണാചലിലെ ഗോത്രവിഭാഗങ്ങൾ ആദായനികുതി നൽകേണ്ടതില്ല. 

ബിജെപിയുടെ പ്രതീക്ഷ

നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കു തന്നെയാണു മുൻതൂക്കം. 4000 കോടിയുടെ വികസനപദ്ധതികളാണു കേന്ദ്ര സർക്കാർ ഇവിടെ നടപ്പിലാക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വികസനങ്ങൾക്കായുള്ള പ്രത്യേക പദ്ധതിയുടെ 13 ശതമാനവും അരുണാചലിനായാണു നീക്കിവച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു നടക്കും മുൻപുതന്നെ, 3 ബിജെപി സ്ഥാനാർഥികൾ നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. 

arunachal west lok sabha map

ആദ്യമായി, ഇത്തവണ 60 സീറ്റിലും ബിജെപി ഒറ്റയ്ക്കു മത്സരിക്കുകയാണ്. ബിജെപിയുടെ സഖ്യകക്ഷിയാണെങ്കിലും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) 30 സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. മറ്റിടങ്ങളിൽ പിന്തുണ ബിജെപിക്കു തന്നെ. 

ബിജെപി സർക്കാരിലെ 2 മന്ത്രിമാരും 6 എംഎൽഎമാരും പാർട്ടി മാറി എൻപിപിയിൽ ചേർന്നാണ് ഇക്കുറി ജനവിധി തേടുന്നത്. 

Kiren-Rijiju--Nabam-Tuki
കിരൺ റിജിജു, നബാം തുകി.

ദേശീയപാർട്ടികളുടെ സാന്നിധ്യം കൂടുതലാണെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ജനതാദൾ (എസ്) 18 സ്ഥാനാർഥികളെയും ജനതാദൾ (യു) 13 സ്ഥാനാർഥികളെയും രംഗത്തിറക്കിയിട്ടുണ്ട്. നിലവിൽ നിയമസഭയിൽ ബിജെപിക്ക് 36 എംഎൽഎമാരുണ്ട്. എൻപിപി– 16, കോൺഗ്രസ് – 6. രണ്ടു പേർ സ്വതന്ത്രരാണ്.

കളംമാറി പേമ ഖണ്ഡു 

മുഖ്യമന്ത്രി പേമ ഖണ്ഡു മുക്തോ മണ്ഡലത്തിൽ നിന്നാണു മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച പേമ ഖണ്ഡു, 42 പാർട്ടി എംഎൽഎമാരെയും കൂട്ടി 2016 സെപ്റ്റംബറിൽ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ (പിപിഎ) എത്തി. അന്ന് കോൺഗ്രസിൽ അവശേഷിച്ചത് ഒരേയൊരു അംഗമായിരുന്നു – മുൻ മുഖ്യമന്ത്രി നബാം തുകി. 

പിപിഎയിലും പേമ ഖണ്ഡു അധികകാലം തുടർന്നില്ല. 2016 ഡിസംബറിൽ 32 എംഎൽഎമാരെയും കൂട്ടി ബിജെപിയിലെത്തി സർക്കാർ രൂപീകരിക്കുകയായിരുന്നു. 

arunachal east lok sabha elections

പണം ചെലവഴിച്ചുള്ള പ്രചാരണമാണ് മുഖ്യ ഘടകമെങ്കിലും അരുണാചലിനു പുറത്തുള്ള ഗോത്രവിഭാഗങ്ങൾക്ക് സ്ഥിരതാമസ സർട്ടിഫിക്കറ്റ്, പൗരത്വഭേദഗതി ബിൽ, ട്രാൻസ് അരുണാചൽ ഹൈവേയിൽ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് തുടങ്ങിയവ ഇത്തവണ തിരഞ്ഞെടുപ്പു വിഷയങ്ങളാണ്. 

ലോക്സഭാ പോര് 

അരുണാചൽ ഈസ്റ്റ്, അരുണാചൽ വെസ്റ്റ് എന്നീ 2 ലോക്സഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു, തന്റെ സിറ്റിങ് മണ്ഡലമായ അരുണാചൽ വെസ്റ്റിൽ വീണ്ടും ബിജെപിക്കായി പോരിനിറങ്ങുന്നു. മുൻ മുഖ്യമന്ത്രി നബാം തുകിയാണ് കോൺഗ്രസ് സ്ഥാനാർഥി. എൻപിപിയുടെ ഖിയോദ ആപികും എത്തിയതോടെ ശക്തമായ ത്രികോണ മത്സരമാണിവിടെ. അരുണാചൽ ഈസ്റ്റിൽ കോൺഗ്രസാണ് കഴിഞ്ഞതവണ ജയിച്ചത്. ഇവിടെ ജയിംസ് ലൊവാങ്ച വാങ്‌ലറ്റാണു പാർട്ടി സ്ഥാനാർഥി. ബിജെപിയുടെ തപിർ ഗാവോ മുഖ്യ എതിരാളി. പിപിഎയുടെ സുബു കെച്ചി,    മംഗോൾ യോംസോ എന്നിവരും  വെസ്റ്റ്, ഈസ്റ്റ് മണ്ഡലങ്ങളിൽ മത്സരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com